അരവിന്ദ് കെജ്‌രിവാൾ| Photo: PTI
ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗം രൂക്ഷമായ സമയത്ത് ഡല്‍ഹി സര്‍ക്കാര്‍ ഓക്‌സിജന്‍ ആവശ്യത്തെ പെരുപ്പിച്ചു കാട്ടിയെന്ന വിവാദ റിപ്പോര്‍ട്ടിനോട് പ്രതികരിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ഡല്‍ഹിയിലെ രണ്ടു കോടിയോളം വരുന്ന ജനങ്ങള്‍ക്കായി പോരാടിയെന്നുളളതാണ് താന്‍ ചെയ്ത കുറ്റമെന്ന് കെജ്‌രിവാള്‍ പറഞ്ഞു.
ബി.ജെ.പിയുമായി അടുത്ത വൃത്തങ്ങളില്‍നിന്ന് ചോര്‍ന്ന റിപ്പോര്‍ട്ട് മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതില്‍ ഡല്‍ഹി സര്‍ക്കാര്‍ തങ്ങളുടെ ഓക്‌സിജന്‍ ആവശ്യത്തെ നാലിരിട്ടിയോളം പെരുപ്പിച്ചുകാട്ടിയതായാണ് പറയുന്നത്. ഇതുപ്രകാരം ഡല്‍ഹിയിലേക്ക് കൂടുതല്‍ അളവില്‍ ഓക്‌സിജന്‍ വിതരണം ചെയ്തത് മറ്റുസംസ്ഥാനങ്ങളിലെ വിതരണത്തെ ബാധിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
സുപ്രീം കോടതി ഓഡിറ്റ് സംഘത്തിന്റേതാണ് ഈ റിപ്പോര്‍ട്ട് എന്ന് കേന്ദ്രസര്‍ക്കാരുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചത്. എന്നാല്‍, അത്തരം റിപ്പോര്‍ട്ടില്ലെന്നാണ് ഡല്‍ഹി ഭരിക്കുന്ന ആം ആദ്മി പാര്‍ട്ടിയുടെ നിലപാട്. നിലവില്‍ ഡല്‍ഹി സര്‍ക്കാരിനെതിരേ നടക്കുന്ന പ്രചരണം രാഷ്ട്രീയ പകപോക്കലാണെന്നും എ.എ.പി. പറയുന്നു.
'നിങ്ങള്‍ തിരഞ്ഞെടുപ്പ് റാലികളെ അഭിസംബോധന ചെയ്യുമ്പോള്‍, ഞാന്‍ എല്ലാ രാത്രിയും എണീറ്റിരുന്ന് ഓക്‌സിജന്‍ ഏര്‍പ്പാടാക്കുകയായിരുന്നു. ജനങ്ങള്‍ക്കായി ഓക്‌സിജന്‍ ഏര്‍പ്പാടാക്കുന്നതിനായി ഞാന്‍ പോരാടുകയും വാദിക്കുകയും ചെയ്തു.' പ്രധാനമന്ത്രിയുടെ പശ്ചിമബംഗാള്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തെ പരാമര്‍ശിച്ചുകൊണ്ട് കെജ്‌രിവാള്‍ പറഞ്ഞു.
'ഓക്‌സിജന്‍ ക്ഷാമം മൂലം ജനങ്ങള്‍ക്ക് അവരുടെ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടു. അവരെ നുണയന്മാരെന്ന് വിളിക്കരുത്. അവര്‍ക്കത് മോശമായി അനുഭവപ്പെടും.' നേരത്തേ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും റിപ്പോര്‍ട്ടിനെ എതിര്‍ത്ത് രംഗത്തെത്തിയിരുന്നു. ഡല്‍ഹി സര്‍ക്കാരിനെ വിമര്‍ശിച്ചുകൊണ്ടുളള സുപ്രീം കോടതി നിയോഗിച്ച ഓഡിറ്റ് കമ്മിറ്റിയുടെ റിപ്പോര്‍ട്ട് എന്ന വാദം അദ്ദേഹം തളളി.
'അത്തരത്തിലൊരു റിപ്പോര്‍ട്ട് ഇല്ല. സുപ്രീം കോടതി നിയോഗിച്ച ഓക്‌സിജന്‍ ഓഡിറ്റ് കമ്മിറ്റിയിലെ അംഗങ്ങളുമായി ഞങ്ങള്‍ സംസാരിച്ചു. അവര്‍ അത്തരത്തിലൊരു റിപ്പോര്‍ട്ട് അംഗീകരിക്കുകയോ ഒപ്പുവെക്കുകയോ ചെയ്തിട്ടില്ലെന്നാണ് പറഞ്ഞത്. പാര്‍ട്ടിയുടെ ഹെഡ് ക്വാര്‍ട്ടേഴ്‌സില്‍ തയ്യാറാക്കിയ തെറ്റായ ഒരു റിപ്പോര്‍ട്ടാണ് ബി.ജെ.പി. അവതരിപ്പിക്കുന്നത്. അംഗങ്ങളുടെ ഒപ്പുളള റിപ്പോര്‍ട്ട് അവതരിപ്പിക്കാന്‍ ഞാന്‍ അവരെ വെല്ലുവിളിക്കുകയാണ്.' സിസോദിയ പറഞ്ഞു. ഇപ്രകാരം ചെയ്യുന്നതിലൂടെ ഓക്‌സിജന്‍ ക്ഷാമത്തെ തുടര്‍ന്ന് പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങളെയാണ് ബി.ജെ.പി. അധിക്ഷേപിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
Content Highlights:Kejriwal reacts on report of Delhi's exaggerated oxygen need


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..