പ്രതീകാത്മക ചിത്രം |ഫോട്ടോ:AP
ന്യൂഡല്‍ഹി: ഇന്ത്യയില്‍ കോവിഡിന്റെ രണ്ടാം തരംഗം രൂക്ഷിതമാക്കിയ ഡെല്‍റ്റ വകഭേദത്തിന്റെ മറ്റൊരു പതിപ്പ് ഡെല്‍റ്റ പ്ലസ് വകഭേദത്തെ നിരീക്ഷിച്ച് വരികയാണെന്ന് കേന്ദ്ര സര്‍ക്കാര്‍. അടുത്ത ആഴ്ചയോടെ രാജ്യത്തെ പ്രതിരോധ കുത്തിവെപ്പില്‍ ഒരു കുതിച്ചു ചാട്ടമുണ്ടാകുമെന്നും ആരോഗ്യ മന്ത്രാലയത്തിന്റെ കോവിഡ് വിശദീകരണ പത്രസമ്മേളനത്തിനിടെ നീതി ആയോഗ് അംഗം വി.കെ.പോള്‍ പറഞ്ഞു.
രാജ്യത്ത് അണ്‍ലോക്ക് നടപടികള്‍ ആരംഭിച്ചിരിക്കുകയാണ്. വിപണികള്‍ തുറക്കുമ്പോള്‍ ആളുകള്‍ സാമൂഹിക അകലം പാലിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
'രണ്ടാം തരംഗത്തില്‍ കോവിഡ് ഡെല്‍റ്റ വകഭേദം പ്രധാനപങ്കുവഹിച്ചു.ഈ വകഭേദത്തിന്റെ ഡെല്‍റ്റ പ്ലസ് എന്നറിയിപ്പെടുന്ന മറ്റൊരു പതിപ്പും കണ്ടെത്തി ആഗോള ഡാറ്റ സിസ്റ്റത്തിലേക്ക് സമര്‍പ്പിച്ചു. മാര്‍ച്ചില്‍ യൂറോപ്പിലാണ് ഇത് ആദ്യം കണ്ടെത്തിയത്. ഇതുവരെ ആശങ്കയുണ്ടാക്കിയിട്ടില്ല. ആരോഗ്യ മന്ത്രാലയം ഇതിന്റെ സാന്നിധ്യം വിലയിരുത്തി വരികയാണെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.
അതേ സമയം സജീവ കേസുകളില്‍ വലിയ കുറവുണ്ടായതായി ആരോഗ്യ മന്ത്രാലയ ജോയന്റ് സെക്രട്ടറി ലാവ് അഗര്‍വാള്‍ പറഞ്ഞു. രാജ്യത്ത് ഏറ്റവും കൂടുതല്‍ പ്രതിദിന കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതിന് ശേഷം 85 ശതമാനത്തിന്റെ കുറവാണ് ഇപ്പോഴുണ്ടായിരിക്കുന്നത്. 75 ദിവസത്തിനിടെയാണ് ഇത്തരത്തിലൊരു കുറവുണ്ടായിരിക്കുന്നത്.
ഒന്ന് മുതല്‍ 10 വയസ് വരെയുള്ള കുട്ടികളില്‍ ഒന്നാം തരംഗത്തില്‍ 3.2 ശതമാനം പേര്‍ക്കാണ് കോവിഡ് ബാധിച്ചിരുന്നത്. രണ്ടാം തരംഗത്തിൽ 3.05 ശതമാനം ആണ് ഈ പ്രായത്തിനിടയിലുള്ളവരുടെ രോഗ ബാധ. 11-20 വയസ്സിനിടയിലുള്ളവരിൽ ഒന്നാം തരംഗത്തില്‍ 8.03 ശതമാനം പേരില്‍ കോവിഡുണ്ടായി. രണ്ടാം തരംഗത്തില്‍ ഇത് 8.5 ശതമാനമായെന്നും ലാവ് അഗര്‍വാള്‍ പറഞ്ഞു.
വൈറസിനെതിരായ പോരാട്ടത്തില്‍ വാക്‌സിന്‍ ഒരു അധിക പ്രതിരോധം മാത്രമാണ്. ശുചിത്വത്തിന് മുന്‍ഗണന നല്‍കാനും മാസ്‌കുകള്‍ ധരിക്കുന്നതും സാമൂഹിക അകലം പാലിക്കുന്നതും ഉള്‍പ്പെടെയുള്ള ഉചിതമായ പെരുമാറ്റം പാലിക്കണം. കഴിയുന്നത്ര യാത്രകള്‍ ഒഴിവാക്കണമെന്നും ആരോഗ്യ മന്ത്രാലയം നിര്‍ദേശിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..