ചെന്നൈ: ഇന്ത്യയെ ചൈന പിന്നില്‍നിന്ന് കുത്തിയെന്ന് നടനും മക്കള്‍ നീതി മയ്യം സ്ഥാപകനുമായ കമല്‍ ഹാസന്. 20 ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിക്കാനിടയായ ജൂണ്‍ 15-ലെ ലഡാക്ക് സംഘര്‍ഷം ചൂണ്ടിക്കാട്ടിയാണ് അദ്ദേഹത്തിന്റെ പരാമര്‍ശം. ചോദ്യം ഉന്നയിക്കാനുള്ള അവകാശം ജനാധിപത്യത്തിന്റെ കാതലാണ്. ജനങ്ങള്‍ സര്‍ക്കാരിനോട് ചോദ്യങ്ങള്‍ ചോദിച്ചാല്‍ ഉലയുന്നതല്ല സൈന്യത്തിന്റെ ആത്മവീര്യം. കരുത്തുറ്റ സൈന്യമാണ് രാജ്യത്തിന്റേത്. എന്നാല്‍ അവരുടെ ജീവന് സംരക്ഷിക്കാന്‍ കഴിയണം.
സ്വാതന്ത്ര്യം ലഭിച്ചതിനുശേഷം രാജ്യത്തെ ഏത് പ്രധാനമന്ത്രിയെക്കാളും അധികം ചൈനയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നത് ഇപ്പോഴത്തെ പ്രധാനമന്ത്രിയായ നരേന്ദ്ര മോദിയാണ്. മഹാബലിപുരം ഉച്ചകോടി വന്‍ വിജയമായി വിലയിരുത്തപ്പെട്ടു. എന്നാല്‍, എട്ടു മാസത്തിനുശേഷം ചൈന പിന്നില്‍നിന്ന് കുത്തി. നിരായുധരായ സൈനികര്‍ക്ക് വീരമൃത്യു വരിക്കേണ്ടിവന്നു. നയതന്ത്ര വീഴ്ചയാണ് ഇത് വ്യക്തമാക്കുന്നത്.
നയതന്ത്ര രംഗത്ത് വീഴ്ച സംഭവിക്കുകയോ ചൈനയുടെ നീക്കങ്ങള്‍ മുന്‍കൂട്ടി കാണുന്നതില്‍ പരാജയപ്പെടുകയോ ചെയ്തു. ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ കൂടുതല്‍ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കേണ്ടതുണ്ട്. ചോദ്യങ്ങള്‍ മറ്റൊരിക്കല്‍ ഉന്നയിക്കുന്നതാവും ഉചിതം. നയന്ത്രം പരാജയപ്പെടുമ്പോള്‍ അവസാന ആശ്രയമെന്ന നിലയില്‍ മാത്രമെ സൈന്യത്തെ കാണാവൂ.
കേന്ദ്രസര്‍ക്കാര്‍ എല്ലാ വിവരങ്ങളും പരസ്യമാക്കണം. ഗല്‍വാനില്‍ എന്താണ് അന്ന് സംഭവിച്ചതെന്ന് വ്യക്തമാക്കണം. അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നത് തടയണം. ചില വിവരങ്ങള്‍ പരസ്യമാക്കാന്‍ കഴിയാത്തതാവാം. എന്നാല്‍, സൈന്യത്തെ സംശയിക്കരുതെന്ന് പറഞ്ഞും ദേശവിരുദ്ധനെന്ന് മുദ്രകുത്തിയും ചോദ്യങ്ങളെ നേരിടുന്നതിനെക്കാള്‍ മികച്ച രീതിയില്‍ വിഷയം കൈകാര്യം ചെയ്യാന്‍ കഴിയണമെന്നും കമല്‍ ഹാസന് പറഞ്ഞു.
Content Highlights: Kamal Haasan terms China back stabber, seeks answer from PM
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..