ചന്ദ്രശേഖർ റാവു, മകൾ കവിത. Photo: AFP
ഹൈദരാബാദ്: കൊറോണയെന്ന മഹാമാരിയെ പ്രതിരോധിക്കാനുള്ള കഠിനപ്രയത്നത്തിലാണ് രാജ്യം മുഴുവന്‍. സാമൂഹിക അകലം പാലിച്ചും വ്യക്തിശുചിത്വം പാലിച്ചുമൊക്കെ ഓരോരുത്തരും അവനവനാല്‍ കഴിയുന്നതുപോലെ ഇതിനായി ശ്രമിക്കുകയാണ്.
എന്നാല്‍ ഈ സമയത്ത് അഞ്ഞൂറിലധികം പേര് പങ്കെടുത്ത അത്താഴവിരുന്ന് സംഘടിപ്പിച്ചിരിക്കുകയാണ് തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവുവിന്റെ മകള്‍ കെ. കവിത. ഹൈദരബാദിലെ ഒരു റിസോര്‍ട്ടിലാണ് അത്താഴവിരുന്ന് സംഘടിപ്പിച്ചത്. ഇതിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചതോടെ നിരവധിയാളുകളാണ് കവിതയ്ക്കെതിരെ വിമര്‍ശനവുമായെത്തിയിരിക്കുന്നത്.
തെലങ്കാന നിയമസഭയുടെ ലെജിസ്ളേറ്റീവ് കൗണ്‍സിലിലേക്ക് നിസാമാബാദില്‍നിന്നുള്ള ടി.ആര്.എസ്. സ്ഥാനാര്‍ഥിയായി മത്സരിക്കുന്നത് കവിതയാണ്. കവിതയ്ക്കു വേണ്ടി ടി.ആര്.എസിന്റെ നേതാക്കളാണ് അത്താഴവിരുന്നിന് ആതിഥ്യം വഹിച്ചത്. ജില്ലാ പരിഷദുകളിലെയും മണ്ഡല് പരിഷദുകളിലെയും മുനിസിപ്പാലിറ്റിയിലെയും ജനപ്രതിനിധികള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കുമാണ് അത്താഴവിരുന്നിലേക്ക് ക്ഷണമുണ്ടായിരുന്നത്.
അത്താഴവിരുന്നിനെതിരെ അതിരൂക്ഷവിമര്‍ശനമാണ് ബി.ജെ.പി. ഉയര്‍ത്തിയത്. നിസാമാബാദിലെ ബി.ജെ.പി. എം.പി. ധര്‍മപുരി അരവിന്ദ് അത്താഴവിരുന്നില്‍നിന്നുള്ള വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചു. രാജ്യമെമ്പാടും വിവാഹങ്ങള്‍ മുതല്‍ പൊതുപരീക്ഷകള്‍ വരെ റദ്ദാക്കി. ഈ ദൃശ്യങ്ങള്‍ തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര്‍ റാവുവിന്റെ മകള്‍ കവിത, അവരുടെ എം.എല്‍.സി. തിരഞ്ഞെടുപ്പിനു വേണ്ടി അഞ്ഞൂറിലധികം പേരുടെയും കുടുംബത്തിന്റെയും ജീവന് അപകടത്തിലാക്കിക്കൊണ്ട് സംഘടിപ്പിച്ച രാഷ്ട്രീയപ്രചരണത്തിന്റെയാണ്. സാമൂഹിക സമ്പര്‍ക്കത്തിന്റെ കണക്കു കൂടി പരിഗണിച്ചാല്‍ ക്രമാതീതമായ മാറ്റമുണ്ടാകുമെന്നും അരവിന്ദ് ട്വീറ്റില്‍ പറയുന്നു.
നേരത്തെ, ജനങ്ങളോട് സാമൂഹിക സമ്പര്‍ക്കം പരമാവധി ഒഴിവാക്കണമെന്ന് ചന്ദ്രശേഖര്‍ റാവു അഭ്യര്‍ഥിച്ചിരുന്നു. ശനിയാഴ്ച ചന്ദ്രശേഖര്‍ റാവു നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കുള്ള കസേരകള്‍ ഒരു മീറ്ററോളം അകലത്തിലാണ് സജ്ജീകരിച്ചിരുന്നത്.
content highlights: k chandrashekhar rao's daughter kavitha hosts party for more than five hundred people
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..