ജോഷിമഠിലെ വിള്ളൽവീണ കെട്ടിട സമുച്ചയങ്ങളിലൊന്ന്
ജോഷിമഠ് (ഉത്തരാഖണ്ഡ്): ഓരോ കാലത്തും വിദഗ്ധര്‍ നല്കിയ മുന്നറിയിപ്പുകള്‍ അവഗണിച്ചതാണ് ഉത്തരാഖണ്ഡിലെ ജോഷിമഠ് ഇപ്പോള്‍ നേരിടുന്ന ദുരന്തത്തിന് ഒരടിസ്ഥാനം. കൃത്യം അരനൂറ്റാണ്ടു മുമ്പുതന്നെ അധികൃതര്‍ക്ക് മനസ്സിലായതാണ് ഇപ്പോള്‍ കെട്ടിടങ്ങള്‍ ഇടിഞ്ഞു തുടങ്ങിയ ജോഷിമഠിന്റെ പരിസ്ഥിതി ദൗര്‍ബല്യം. അളകനന്ദ നദി 1970-ല്‍ നഗരത്തിലേക്ക് ഇരച്ചു കയറിയതില്‍ വിദഗ്ധര്‍ മുന്നറിയിപ്പു നല്കി. ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ വിഷയം പഠിക്കാന്‍ 1976-ല്‍ നിയോഗിച്ച മഹേഷ് ചന്ദ്ര മിശ്രയുടെ നേതൃത്വത്തിലുള്ള 18 അംഗ ശാസ്ത്ര സംഘം ജോഷിമഠ് പരിസ്ഥിതി ലോല മേഖലയാണെന്നും പ്രഖ്യാപിച്ചു. 2021-ല്‍ ദുരന്ത നിവാരണ സേന എക്സിക്യൂട്ടീവ് ഡയറക്ടര്‍ സമര്‍പ്പിച്ച 28 പേജ് റിപ്പോര്‍ട്ടില്‍ ഡ്രെയിനേജ്- മലിനജല സംവിധാനമൊരുക്കാന്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ വര്‍ഷം ജൂലായില്‍ എന്‍.ടി.പി.സി. തുരങ്ക നിര്‍മാണത്തില്‍ നാലംഗ ഭൂമിശാസ്ത്ര വിദഗ്ധരും ആശങ്ക രേഖപ്പെടുത്തി. എന്നാലിതെല്ലാം അവഗണിക്കപ്പെട്ടു.
മഹേഷ് ചന്ദ്ര നാലു പതിറ്റാണ്ടു മുമ്പു തന്നെ റിപ്പോര്‍ട്ടില്‍ ഒട്ടേറെ നിയന്ത്രണങ്ങളും പരിഹാര പ്രശ്നങ്ങളും ഉപദേശിച്ചിരുന്നു. വന്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍, ചെരിവുകളിലെ കൃഷി, വന നശീകരണവും മരം വെട്ട് എന്നിവ ഒഴിവാക്കുകയായിരുന്നു നിയന്ത്രണത്തില്‍ പറഞ്ഞിരുന്നത്.
നദീതീരം സിമന്റ് ബ്ലോക്കുകളുപയോഗിച്ച് കെട്ടി ഉറപ്പിക്കുക, കൃത്യമായ മലിന ജലമൊഴുകല് സംവിധാനം കൊണ്ടുവരിക, മഴവെള്ളം അനിയന്ത്രിതമായി ഒഴുകിപ്പോകുന്നതു തടയാനുള്ള ഡ്രെയിനേജ് സംവിധാനം ഒരുക്കുക എന്നിവയും നിര്‍ദേശിച്ചു. പിന്നീട് ഉത്തരാഖണ്ഡ് രൂപപ്പെട്ടപ്പോഴും ഇതില്‍ നടപടിയൊന്നുമുണ്ടായില്ലെന്ന് ശ്രീനഗര്‍ കേന്ദ്ര സര്‍വകലാശാലയില്‍ നിന്ന് ജിയോളജി പഠനം പൂര്‍ത്തിയാക്കി സര്‍ക്കാര്‍ ജോലി തേടിക്കൊണ്ടിരിക്കുന്ന ആദേശ് കപ്രുവാന്‍ പറഞ്ഞു. തങ്ങളുടെ ജോലി കൃത്യമായി ചെയ്യാത്ത രാഷ്ട്രീയ നേതൃത്വം ഇതിന്റെ ഉത്തരവാദിത്വംത്തില് നിന്ന് പരസ്പരം പഴി ചാരി ഒഴിവാവുകയാണെന്നും ഈ യുവാവ് ചൂണ്ടിക്കാട്ടി.
.jpg?$p=e85daf7&&q=0.8)
നിര്‍മാണങ്ങളും മറ്റും നിര്‍ബാധം തുടര്‍ന്നെങ്കിലും അതു മാത്രമാണിപ്പോഴത്തെ പെട്ടെന്നുള്ള പ്രശ്നങ്ങള്‍ക്ക് കാരണമെന്നും കപ്രുവാന്‍ പറഞ്ഞു. 520 മെഗാവാട്ടിന്റെ തപോവന്‍ ജല വൈദ്യുത പദ്ധതിയുടെ ടണലുകള്‍ ജോഷിമഠിനടിയിലൂടെയാണ് കടന്നു പോകുന്നത്. അതിന്റെ നിര്‍മാണം തുടങ്ങിയതോടെ ഇതിനകം തന്നെ കരയിടിച്ചലിന്റെ മൂര്‍ധന്യത്തിലെത്തിയ അളകനന്ദയിലെ ജലം ഭൂമിക്കടിയിലേക്ക് കിനിഞ്ഞിറങ്ങി. ഇതാണ് പെട്ടെന്നുള്ള പ്രശ്നങ്ങള്‍ക്ക് കാരണമെന്നാണ് തോന്നല്‍. സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള നാഷണല്‍ തെര്‍മല്‍ പവര്‍ കോര്‍പ്പറേഷനാണ് (എന്‍.ടി.പി.സി.) പദ്ധതിയുടെ ചുമതല എന്നതിനാല്‍ ഇക്കാര്യം അവര്‍ മറച്ചുവെക്കുകയായിരിക്കുമെന്നും കപ്രുവാന്‍ അഭിപ്രായപ്പെട്ടു.
.jpg?$p=b1348a7&&q=0.8)
ജനുവരി മൂന്നിന് അഫ്ഗാനിസ്ഥാനിലും ലാഹോറിലും ബംഗ്ലാദേശിലുമൊക്കെ ഭൂകമ്പമുണ്ടായപ്പോള്‍ മനോഹര്‍ ബാഗില്‍ ഭൂമി വിണ്ടു കീറിയതും കപ്രുവാന്‍ കാട്ടി. ഈ സമയം ഭൂമിക്കടിയില്‍ എന്‍.ടി.പി.സി.യുടെ ഡ്രില്ലിങ് നടക്കുകയായിരുന്നുവെന്നും കപ്രുവാന്‍ കൂട്ടിച്ചേര്‍ത്തു. എന്‍.ടി.പി.സി.യുടെ ടണല്‍ നിര്‍മാണം തുടങ്ങിയതോടെയാണ് പ്രശ്നങ്ങള്‍ കൂടിയതെന്നാണ് നാട്ടിലെ പൊതുവേയുള്ള അഭിപ്രായമെന്നും ഇക്കാര്യം മാധ്യമങ്ങളും വിദഗ്ധരും പഠിച്ചു പുറത്തുകൊണ്ടുവരണമെന്നും ഒഴിയാന്‍ നോട്ടീസ് ലഭിച്ച നഗരത്തിലെ പ്രമുഖ ഹോട്ടലായ സ്നോ ക്രെസ്റ്റിന്റെ ഉടമ പൂജ പ്രജാപതി പറഞ്ഞു. എന്നാല്‍ ഈ ആരോപണങ്ങളെല്ലാം എന്‍.ടി.പി.സി. നേരത്തെ നിഷേധിച്ചിരുന്നു.
അതിനിടെ, ജോഷിമഠിനെ ദുരന്തം പ്രതിരോധിക്കാവുന്ന നഗരമായി പുതുക്കാന്‍ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുമെന്ന് കേന്ദ്ര കെട്ടിട ഗവേഷണ സ്ഥാപനം (സി.ബി.ആര്.ഐ.) ഡയറക്ടര്‍ പറഞ്ഞു. സി.എസ്.ആര്.ഐ.യുടെ റൂര്‍ക്കി ഇന്‍സ്റ്റിറ്റ്യൂട്ട് ഇതിനായി മൂന്നിന പദ്ധതി നിര്‍ദേശിച്ചു. പൊളിക്കുന്ന കെട്ടിടങ്ങളുടെ പുനര്‍നിര്‍മാണം, നിലവിലുള്ള മറ്റ് 4000 കെട്ടിടങ്ങളുടെ സുരക്ഷാ നവീകരണം, ഇതിനായുള്ള പുനരധിവാസം എന്നിവയടങ്ങുന്നതാണിതെന്നും അദ്ദേഹം അറിയിച്ചു.
Content Highlights: joshimath-Ignored the warnings and bought disaster
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..