സോൻപുർ മണ്ഡലത്തിലെ ജെഡിയുവിന്റെ പ്രചാരണവേദി തകരുന്നത് തൊട്ടുമുമ്പുള്ള ദൃശ്യം | screengrab - manishndtv witter
സോന്‍പുര്‍: ബിഹാറില്‍ ജനതാദള്‍ (യുണൈറ്റഡ്) നേതാവ് ചന്ദ്രികാ റായ്‌യുടെ തിരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിലെ സ്റ്റേജ് തകര്‍ന്നുവീണ് നിരവധി പേര്‍ക്ക് പരിക്കേറ്റു. സരണ്‍ ജില്ലയില്‍ വ്യാഴാഴ്ചയാണ് സംഭവം. തിക്കും തിരക്കും മൂലമാണ് സ്റ്റേജ് തകര്‍ന്നത്. ആരുടെയും പരിക്ക് ഗുരുതരമല്ല.
സോന്‍പുര്‍ മണ്ഡലത്തിലെ സ്ഥാനാര്‍ഥിയായി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചതിന് തൊട്ടുപിന്നാലെ നടത്തിയ റാലിക്കിടെയാണ് അപകടമുണ്ടായത്. ബിജെപി നേതാവ് രാജീവ് പ്രതാപ് റൂഡിയും സ്റ്റേജിലുണ്ടായിരുന്നു. റൂഡിയുടെ പ്രസംഗത്തിനുശേഷം ചന്ദ്രികാ റായ് പ്രസംഗിക്കാന്‍ എഴുന്നേറ്റു. ഇതോടെ അദ്ദേഹത്തിന്റെ നിരവധി അനുയായികള്‍ ഹാരമണിയിക്കാന്‍ സ്‌റ്റേജിലേക്ക് കയറി. തൊട്ടുപിന്നാലെയാണ് സ്റ്റേജ് തകര്‍ന്നത്.
ആര്‍ജെഡി നേതാവും ലാലു പ്രസാദ് യാദവിന്റെ മകനുമായ തേജ് പ്രതാപ് യാദവിന്റെ ഭാര്യ ഐശ്വര്യ റായിയുടെ പിതാവാണ് ചന്ദ്രികാ റായ്. ബിഹാറിലെ മുന്‍ ആര്‍ജെഡി മന്ത്രിസഭകളില്‍ അംഗമായിരുന്ന റായ് കഴിഞ്ഞ ഓഗസ്റ്റിലാണ് ആര്‍ജെഡി വിട്ട് ജെഡിയുവില്‍ ചേര്‍ന്നത്. അദ്ദേഹത്തിന്റെ മകള്‍ ഐശ്വര്യ റായ്‌യും തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന അഭ്യൂഹങ്ങളുണ്ട്.
അതിനിടെ, സോന്‍പുരില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയില്‍ കോവിഡ് പ്രോട്ടോകോള്‍ പാലിക്കപ്പെട്ടില്ല എന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്. നൂറുകണക്കിനു പേരാണ് റാലിയില്‍ പങ്കെടുത്തത്. സാമൂഹ്യ അകലം ഉറപ്പാക്കാനുള്ള നടപടികളൊന്നും സ്വീകരിച്ചിരുന്നില്ല. പലരും മാസ്‌ക് ധരിച്ചിരുന്നില്ല. പോലീസുകാര്‍പോലും മുന്‍കരുതല്‍ സ്വീകരിക്കാതെയാണ് റാലിയുടെ സുരക്ഷ ഒരുക്കിയത്.
Content Highlights: JDU leaders campaign stage collapsed in Bihar; many injured
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..