ചെന്നൈ: ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട് എ.ഐ.ഡി.എം.കെ നിയമസഭാംഗം പി.എച്ച് പാണ്ഡ്യന് ഉന്നയിച്ച ആരോപണങ്ങള്‍ തള്ളിക്കൊണ്ട് മുതിര്‍ന്ന നേതാക്കള്‍ രംഗത്തെത്തി. മുന്‍ മുഖ്യമന്ത്രിയുടെ മരണത്തില്‍ അസ്വാഭാവികതയില്ലെന്ന് നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ആരോപണവുമായി നേരത്തെ രംഗത്തെത്തിയ പാര്‍ട്ടി എം.എല്‍.എ പാണ്ഡ്യന് ഡി.എം.കെ യുടെ താത്പര്യാര്‍ഥമാണ് പ്രവര്‍ത്തിക്കുന്നതെന്ന് നേതാക്കള്‍ ആരോപിച്ചു. മുമ്പ് അദ്ദേഹം തിരഞ്ഞെടുപ്പുകളില്‍ സ്വതന്ത്രനായി മത്സരിച്ചിരുന്നുവെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടി.
ജയലളിത മരിക്കുന്നതിനുമുമ്പ് അവരുടെ വസതിയായ പോയസ് ഗാര്‍ഡനില്‍ വാക്കുതര്‍ക്കം നടന്നുവെന്നും ആരോ അവരെ തള്ളിവീഴ്ത്തിയെന്നും പി.എച്ച് പാണ്ഡ്യന് നേരത്തെ വാര്‍ത്താസമ്മേളനം നടത്തി ആരോപണം ഉന്നയിച്ചിരുന്നു. ഇതിനെതിരെയാണ് നേതാക്കള്‍ രംഗത്തെത്തിയത്.
ജയലളിത മരിച്ചശേഷം പാര്‍ട്ടിയില്‍ പിളര്‍പ്പുണ്ടാക്കാനാണ് ചിലര്‍ ശ്രമിക്കുന്നതെന്ന് എ.ഐ.എ.ഡി.എം.കെ നേതാവ് കെ.എ സെങ്കോട്ടയന് ആരോപിച്ചു. ചില നേതാക്കള്‍ ആശയക്കുഴപ്പം സൃഷ്ടിക്കാനാണ് ശ്രമിക്കുന്നതെന്ന് മുതിര്‍ന്ന നേതാവ് പി.എസ് രാമചന്ദ്രനും ആരോപിച്ചു.
ആരോപണങ്ങള്‍ തീര്‍ത്തും അടിസ്ഥാന രഹിതമാണെന്ന് നേതാക്കള്‍ പറഞ്ഞു. വിഷയത്തില്‍ ഡോക്ടര്‍മാരുടെ നിലപാടാണ് ആധികാരികം. ശത്രുക്കളുമായി കൂട്ടുകൂടുന്നയാളാണ് പാണ്ഡ്യന്. എം.ജി ആറിന്റെ മരണശേഷവും പാണ്ഡ്യന് ഇത്തരത്തില്‍ ആശയക്കുഴപ്പമുണ്ടാക്കാന്‍ ശ്രമിച്ചിരുന്നു.
പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനം നടത്താന്‍ ആരെയും അനുവദിക്കില്ല. അപ്രതീക്ഷിത സംഭവങ്ങളാണ് ഇന്ന് നടന്നത്. മാധ്യമങ്ങള്‍ക്ക് മുന്നില്‍ ആരോപണങ്ങളുമായി എത്തിയ മുന്‍ സ്പീക്കര്‍ പി.എച്ച് പാണ്ഡ്യനും അദ്ദേഹത്തിന്റെ മകനും എന്തെങ്കിലും പരാതികളുണ്ടെങ്കില്‍ പാര്‍ട്ടി വേദിയില്‍ ഉന്നയിക്കേണ്ടതായിരുന്നുവെന്ന് നേതാക്കള്‍ ചൂണ്ടിക്കാട്ടി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..