രാഹുൽ ഗാന്ധി | Photo: ANI
ശ്രീനഗര്‍: ഭാരത് ജോഡോ യാത്രയില്‍ സുരക്ഷാവീഴ്ചയുണ്ടായെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി ജമ്മു കശ്മീര്‍ പോലീസ്. യാത്രയ്ക്ക് സുരക്ഷ ഉറപ്പുവരുത്താനുള്ള എല്ലാ നടപടികളും ഭരണകൂടം സ്വീകരിച്ചിട്ടുണ്ടെന്ന് ജമ്മു കശ്മീര്‍ ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ആര്‍.കെ. ഗോയല്‍ അറിയിച്ചു. നേരത്തെ അറിയിച്ചതിനേക്കാള്‍ വലിയ ആള്‍ക്കൂട്ടം എത്തിയതിനെത്തുടര്‍ന്ന് ലഭ്യമായ സുരക്ഷാ ജീവനക്കാര്‍ക്കുമേല്‍ സമ്മര്‍ദ്ദമുണ്ടാവുകയായിരുന്നുവെന്നും അദ്ദേഹം അറിയിച്ചു.
15 കമ്പനി കേന്ദ്രസേനയേയും 10 കമ്പനി ജമ്മു കശ്മീര്‍ പോലീസിനേയും നിയമിച്ചിരുന്നുവെന്ന് ആഭ്യന്തര വകുപ്പ് പറഞ്ഞു. ബെനിഹാലില്‍ ഇത്രയധികം ആളുകള്‍ എത്തുമെന്ന് സംഘാടകര്‍ അറിയിച്ചിരുന്നില്ല. സംഘാടകരായവരെ മാത്രമാണ് യാത്രയില്‍ അനുവദിച്ചിരുന്നതെന്നും കശ്മീര്‍ മേഖലാ പോലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി. യാത്ര നിര്‍ത്തിവെക്കുന്നതിനെക്കുറിച്ച് അറിയിച്ചിരുന്നില്ല. യാതൊരു തരത്തിലുള്ള സുരക്ഷാവീഴ്ചയും ഉണ്ടായിരുന്നില്ല. പഴുതുകളില്ലാത്ത സുരക്ഷ ഇനിയും ഒരുക്കുമെന്നും പോലീസ് വ്യക്തമാക്കി.
ബെനിഹാലില്‍ തുരങ്കത്തിലൂടെ യാത്ര കടന്നുപോകുന്നതിനിടെ ആള്‍ക്കൂട്ടം ഇരച്ചെത്തി സുരക്ഷാവീഴ്ചയുണ്ടായതിന് പിന്നാലെ യാത്ര താത്കാലികമായി നിര്‍ത്തിവെച്ചിരുന്നു. ഇതിന് പിന്നാലെ പോലീസിനെതിരെ ആരോപണവുമായി രാഹുല്‍ ഗാന്ധി രംഗത്തെത്തിയിരുന്നു. ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കുന്നതില്‍ പോലീസ് പരാജയപ്പെട്ടുവെന്ന് രാഹുല്‍ ആരോപിച്ചിരുന്നു. സുരക്ഷ ഉറപ്പാക്കേണ്ടത് ഭരണകൂടത്തിന്റെ ഉത്തരവാദിത്വമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. തുടര്‍ന്നാണ് പോലീസ് വിശദീകരണം നല്‍കിയിട്ടുള്ളത്.
Content Highlights: Jammu Kashmir Police dismisses security lapse allegations during Rahul Gandhi Bharat Jodo Yatra
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..