ഫോട്ടോ: പി.കൃഷ്ണപ്രദീപ്
ന്യൂഡല്‍ഹി: രാജ്യസഭയില്‍ ജനസംഖ്യാ നിയന്ത്രണ ബില്‍ അവതരിപ്പിക്കാനുള്ള ആര്.എസ്.എസ് നേതാവ് രാകേഷ് സിന്‍ഹയുടെ നീക്കത്തെ എതിര്‍ത്ത് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശിന്റെ പ്രസംഗം. ജനസംഖ്യാ ബില്ലുമായി ബന്ധപ്പെട്ട് സിന്‍ഹ ഉയര്‍ത്തിയ വാദങ്ങളെ ഖണ്ഡിക്കുന്നതായിരുന്നു ജയറാം രമേശിന്റെ മറുപടി. ബില്‍ പാസാക്കി നിയമം അടിച്ചേല്‍പ്പിക്കാനാകില്ലെന്നും രണ്ട് കുട്ടികള്‍ എന്ന നിലയില്‍ സര്‍ക്കാര്‍ ബോധവത്കരണം നടത്തുന്നുണ്ടെന്നും ഇത് ഫലപ്രദമാണെന്നും കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ അറിയിച്ചതോടെ സ്വകാര്യ ബില്‍ വോട്ടിനിടാതെ പിന്‍വലിക്കുകയായിരുന്നു.
2019ലാണ് രാകേഷ് സിന്‍ഹ ജനസംഖ്യ നിയന്ത്രണ ബില്ലുമായി രംഗത്ത് വന്നത്. ഇതിനെതിരെയാണ് ജയറാം രമേശ് വിശദമായ തന്റെ വാദമുഖം നിരത്തിയത്. ഒരു സമുദായത്തെ മറ്റൊരു സമുദായത്തിന് നേരെ തിരിച്ചുവിടുന്നതാകരുത് ജനസംഖ്യ ബില്‍. രാജ്യത്തെ കേന്ദ്ര മന്ത്രിമാര്‍ അവതരിപ്പിച്ച റിപ്പോര്‍ട്ട് പോലും പഠിക്കാതെയുള്ള കണക്കാണ് രാകേഷ് സിന്‍ഹ നിരത്തുന്നത്. 2019ല്‍ കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മല സീതാരാമന് സഭയ്ക്ക് മുന്നില്‍ വെച്ച സാമ്പത്തിക സര്‍വേ സംബന്ധിച്ച റിപ്പോര്‍ട്ട് എല്ലാ അംഗങ്ങളും വായിക്കണം, ജയറാം രമേശ് പറഞ്ഞു.
സന്താനോല്പാദനം കുറയ്ക്കുന്നതില്‍ ലക്ഷ്യം കൈവരിക്കാന്‍ ബോധവത്കരണത്തിലൂടെ സാധിച്ചുവെന്നാണ് കുടുംബാരോഗ്യ സര്‍വേ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. ജനസംഖ്യയുമായി ബന്ധപ്പെട്ട് മൂന്ന് പ്രശ്നങ്ങളാണ് അനുഭവിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രായമേറിയവരുടെ എണ്ണം രാജ്യത്ത് വര്‍ധിക്കുന്നു. ഉത്തരേന്ത്യയില്‍ ജനസംഖ്യ വര്‍ധിക്കുമ്പോള്‍ ദക്ഷിണേന്ത്യയില്‍ കുറയുന്നുവെന്നതാണ് രണ്ടാമത്തെ പ്രശ്നം. പ്രായമേറിയ സ്ത്രീകളുടെ എണ്ണം പുരുഷന്മാരെക്കാള് ഉയരുന്നതാണ് മൂന്നാമത്തെ പ്രശ്നമായി ജയറാം രമേശ് ചൂണ്ടിക്കാണിക്കുന്നത്.
2030 ല്‍ ജനസംഖ്യയില്‍ സ്ഥിരത കൈവരിക്കാന്‍ കേരളം, ആന്ധ്ര തുടങ്ങിയ സംസ്ഥാനങ്ങള്‍ക്ക് കഴിയുമെങ്കിലും പിന്നീട് ഇവിടങ്ങളില്‍ ജനസംഖ്യ കുറയും. രണ്ട് തലമുറയ്ക്കുള്ളില്‍ ജനസംഖ്യയുടെ കാര്യത്തില്‍ സ്ഥിരത കൈവരിക്കാന്‍ കഴിയും പിന്നീട് ഇത് കുറയുന്നത് രാജ്യവ്യാപകമായി കാണാന്‍ കഴിയും. കുടുംബാസൂത്രണം എന്ന മഹത്തായ മാതൃക നിരവധി സംസ്ഥാനങ്ങള്‍ ഫലപ്രദമായി നടപ്പിലാക്കുന്നുണ്ട്. എന്നാല്‍ അവരെ ശിക്ഷിക്കുന്ന തരത്തിലാകരുത് ഒരു നിയമവും നടപ്പിലാക്കേണ്ടത്. ജനാധിപത്യപരമായ രീതിയില്‍ വേണം കാര്യങ്ങള്‍ കൈകാര്യം ചെയ്യാനെന്നും ജയറാം രമേശ് ആവശ്യപ്പെട്ടു.
കേന്ദ്രത്തില്‍ നിന്നുള്ള വിവിധ ഫണ്ടുകള്‍ അനുവദിക്കുന്നത് ജനസംഖ്യയുടെ അടിസ്ഥാനത്തിലാണ്. ഇക്കാരണത്താല്‍ തന്നെ കേരളം, തമിഴ്നാട്, കര്‍ണാടക, ആന്ധ്ര പ്രദേശ്, മഹാരാഷ്ട്ര, പഞ്ചാബ് പോലുള്ള സംസ്ഥാനങ്ങള്‍ക്ക് വലിയ തുക അനുവദിച്ച് കിട്ടാറില്ല, പലപ്പോഴും. ജനസംഖ്യ കൃത്യമായി നിയന്ത്രിച്ച് കുടുംബാസൂത്രണം ഫലപ്രദമായി നടപ്പിലാക്കിയവരെ ശിക്ഷിക്കുന്നതിന് തുല്യമാണ് ഇതെന്നും ജയറാം രമേശ് പറഞ്ഞു.
ഇന്ത്യയുടെ കുടുംബാസൂത്രണം ആകെ പരാജയമാണെന്ന മട്ടിലാണ് ജനസംഖ്യാ ബില്‍ കൊണ്ടു വന്നിരിക്കുന്നത്. എന്നാല്‍ രാകേഷ് സിന്‍ഹ കാര്യങ്ങള്‍ കുറച്ചുകൂടി പഠിക്കുകയും തന്റെ രാഷ്ട്രീയം ഈ വിഷയത്തില്‍ കടന്നുകയറാതിരിക്കാന്‍ ശ്രദ്ധിക്കുകയും ചെയ്തിരുന്നെങ്കില്‍ നന്നാകുമായിരുന്നുവെന്നും ജയറാം രമേശ് പറഞ്ഞു.
Content Highlights: jairam ramesh speech against population regulation bill
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..