നേവി പുറത്തുവിട്ട ദൃശ്യത്തിൽ നിന്ന് | Photo:|twitter.com|indiannavy
ന്യൂഡൽഹി: വെള്ളിയാഴ്ച അറബിക്കടലിൽ നടന്ന നാവികാഭ്യാസത്തിനിടയിൽ ഇന്ത്യൻ നാവികസേനയുടെ യുദ്ധക്കപ്പലായ ഐ.എൻ.എസ് പ്രബൽ കപ്പൽവേധ മിസൈൽ വിജയകരമായി പ്രയോഗിച്ചതിന്റെ ദൃശ്യങ്ങൾ പങ്കുവെച്ച് നാവികസേന. ഐഎൻഎസ് പ്രബലിൽ നിന്ന് കുതിച്ചുയർന്ന മിസൈൽ പരമാവധി ദൂരപരിധിയിൽ കൃത്യതയോടെ ലക്ഷ്യം ഭേദിച്ചതായി വീഡിയോ പങ്കുവെച്ചുകൊണ്ട് നാവികസേന വക്താവ് അറിച്ചു.
18 സെക്കൻഡുകൾ മാത്രം ദൈർഘ്യമുളള വീഡിയോയിൽ മിസൈൽ കുതിച്ചുയരുന്നതിന്റെയും ലക്ഷ്യസ്ഥാനത്തെ യുദ്ധക്കപ്പലിനെ തകർത്ത് മുക്കിക്കളയുന്നതും കാണാം. ഡികമ്മിഷൻ ചെയ്ത ഇന്ത്യൻ നിർമിത ഗോദാവരി ക്ലാസ് യുദ്ധക്കപ്പലിനെയാണ് മിസൈൽ മുക്കിക്കളഞ്ഞത്.
16 റഷ്യൻ നിർമിത കെഎച്ച്-35 ഉറാൻ കപ്പൽവേധ മിസൈലുകൾ വഹിക്കുന്ന ഇന്ത്യയുടെ ആധുനിക മിസൈൽ യുദ്ധക്കപ്പലാണ് ഐ.എൻ.എസ് പ്രബൽ. 130 കിലോമീറ്ററുകൾ വരെ പ്രഹരശേഷിയുളളതാണ് ഈ മിസൈലുകൾ. മുംബൈയിലെ മാസഗോൺ ഡോക്സ് ലിമിറ്റഡിൽ നിർമിച്ച ഈ യുദ്ധക്കപ്പൽ ഇന്ത്യയിലെ കപ്പൽനിർമാണ വ്യവസായത്തിന്റെ മികവിന്റെ തെളിവാണ്.
ശത്രുരാജ്യങ്ങളുടെ അന്തർവാഹിനികളെ എളുപ്പത്തിൽ കണ്ടെത്താനും തുരത്താനും സാധിക്കുന്ന തദ്ദേശീയമായി നിർമിച്ച, അന്തർവാഹിനി യുദ്ധക്കപ്പലായ ഐ.എൻ.എസ്. കവരത്തി വിശാഖപട്ടണത്തെ നാവികസേനാ കേന്ദ്രത്തിൽ കരസേനാ മേധാവി ജനറൽ എം.എം. നരവണെ വ്യാഴാഴ്ച രാവിലെ കമ്മിഷൻ ചെയ്തിരുന്നു. ജലപ്പരപ്പിലെ ഇന്ത്യയുടെ പ്രതിരോധലക്ഷ്യങ്ങൾ നേടിയെടുക്കുന്നതിൽ സുപ്രധാന നാഴികക്കല്ലാണ് ഐ.എൻ.എസ്. കവരത്തിയുടെ നാവികസേനാ പ്രവേശമെന്നാണ് കമ്മിഷൻ ചെയ്ത ശേഷം നരവണെ അഭിപ്രായപ്പെട്ടത്. 2003-ൽ അംഗീകരിച്ച പ്രോജക്ട് 28-ന്റെ ഭാഗമായി നിർമിക്കാൻ തീരുമാനിച്ച നാല് തദ്ദേശീയ യുദ്ധക്കപ്പലുകളിൽ അവസാനത്തേതാണ് ഐ.എൻ.എസ്. കവരത്തി.
Content Highlights: INS Prabal fires an anti-ship missile hits target ship with deadly accuracy at max range, Navy released a Video
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..