
അതിർത്തി കടക്കാൻ ഭീകരവാദികൾ ഉപയോഗിച്ചെന്ന് കരുതുന്ന തുരങ്കം | Photo : ANI
കശ്മീര്‍: ഭീകരര്‍ ഇന്ത്യയിലേക്ക് നുഴഞ്ഞു കയറാനായി ഉപയോഗിക്കുന്ന തുരങ്കം കണ്ടെത്താനായി ഇന്ത്യന്‍ സേന അതിർത്തി കടന്ന് പാക് പ്രദേശത്തുകൂടി 200 മീറ്ററോളം സഞ്ചരിച്ചു. ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
നാല് ജെയ്ഷേ ഭീകരര്‍ നുഴഞ്ഞു കയറാന്‍ ഉപയോഗിച്ചതായി സംശയിക്കുന്ന 150 മീറ്റര്‍ നീളമുള്ള ഭൂഗര്‍ഭ തുരങ്കം നവംബര്‍ 22 ന് സാംബ ജില്ലയിയില്‍ അതിര്‍ത്തിക്ക് സമീപം ബിഎസ്എഫ് കണ്ടെത്തിയിരുന്നു. ജമ്മു-ശ്രീനഗര്‍ ദേശീയപാതയില്‍ നഗ്രോടയ്ക്ക് സമീപം നടന്ന ഏറ്റുമുട്ടലിനെക്കുറിച്ചുള്ള അന്വേഷണത്തെ തുടര്‍ന്നാണ് തുരങ്കം കണ്ടെത്തിയത്.
ഇന്ത്യന്‍ സൈന്യം വധിച്ച ഭീകരര്‍ ഉപയോഗിച്ച തുരങ്കത്തിന്റെ തുടക്കം കണ്ടെത്താനായി ഇന്ത്യന്‍ സേന പാക് പ്രദേശത്ത് 200 മീറ്ററോളം ഉള്ളിലേക്ക് പ്രവേശിച്ചതായി ഉന്നത ഉദ്യോഗസ്ഥര്‍ പറഞ്ഞു. കഴിഞ്ഞ മൂന്ന് മാസത്തിനുള്ളില്‍ സാംബയില്‍ കണ്ടെത്തുന്ന രണ്ടാമത്തെ തുരങ്കമാണിത്. നേരത്തെ ഓഗസ്റ്റില്‍ ഗലാര്‍ പ്രദേശത്തും തുരങ്കം കണ്ടെത്തിയിരുന്നു.
ജമ്മു കശ്മീര്‍ പോലീസും ബിഎസ്എഫും നടത്തിയ സംയുക്ത തിരച്ചിലിനൊടുവിലാണ് തുരങ്കം കണ്ടെത്തിയത്. നേരത്തെ, ആക്രമണം നടത്താനുള്ള പദ്ധതിയുമായി പാകിസ്താനില്‍നിന്ന് എത്തിയ നാല് ജെയ്ഷെ മുഹമ്മദ് ഭീകരെ ഏറ്റുമുട്ടലില്‍ വധിച്ചിരുന്നു. ട്രക്കില്‍ സഞ്ചരിച്ച ഭീകരവാദികളെ ജമ്മു - ശ്രീനഗര്‍ ദേശീയപാതയില്‍ നഗ്രോടയ്ക്ക് സമീപമുള്ള ടോള്‍ പ്ലാസക്ക് സമീപത്തുവച്ച് സുരക്ഷാസൈന്യം വധിക്കുകയായിരുന്നു.
സാംബ സെക്ടറിലെ തുരങ്കം വഴിയാണ് നാല് ജെയ്ഷെ ഭീകരരും ഇന്ത്യയിലേക്ക് കടന്നതെന്നാണ് വിവരം ലഭിച്ചതെന്ന് അന്വേഷണ ഏജന്‍സികള്‍ വെളിപ്പെടുത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ് കശ്മീര്‍ പോലീസിന്റെ സഹായത്തോടെ ബിഎസ്എഫ് വ്യാപക തിരച്ചില്‍ നടത്തിയത്. അതേത്തുടര്‍ന്ന് സാംബ ജില്ലയിലെ റീഗല്‍ ഗ്രാമത്തിന് സമീപം തുരങ്കം കണ്ടെത്തിയത്.
Content Highlights: 'Indian security forces went 200 metres inside Pakistan to unearth tunnel in Samba'
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..