വ്യോമസേനയുടെ ചടങ്ങിൽ രാജ്‌നാഥ് സിങ് | Photo - PTI
ഹൈദരാബാദ്: ഇന്ത്യ ഇപ്പോള്‍ ഒരു ദുര്‍ബല രാജ്യമല്ലെന്നും ഏത് തരത്തിലുള്ള അതിര്‍ത്തി ലംഘനത്തിനും ശക്തമായ മറുപടി നല്‍കാന്‍ രാജ്യത്തിന് കഴിയുമെന്നും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. ദുണ്ടിഗലിലെ വ്യോമസേനാ കേന്ദ്രത്തില്‍ കംബൈന്‍ഡ് ഗ്രാജ്വേഷന്‍ പരേഡിനിടെ പുതിയ കേഡറ്റുമാരെ അഭിസംബോധന ചെയ്യവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ഏത് പ്രശ്‌നവും സംഘര്‍ഷമില്ലാതെ ചര്‍ച്ചയിലൂടെ പരിഹരിക്കുക എന്നതാണ് നമ്മുടെ നയമെങ്കിലും ഒരു തരത്തിലുള്ള അതിര്‍ത്തി ലംഘനവും പുതിയ ഇന്ത്യ അംഗീകരിക്കില്ല. രാജ്യം കോവിഡ് വ്യാപനം നേരിടുന്നതിനിടെ ചൈന അവരുടെ തെറ്റായ താത്പര്യങ്ങള്‍ അതിര്‍ത്തിയില്‍ പ്രകടമാക്കി. എന്നാല്‍ അവര്‍ക്ക് ശക്തമായ തിരിച്ചടി നല്‍കിയ നമ്മള്‍ ഇന്ത്യ ഇപ്പോള്‍ ഒരു ദുര്‍ബല രാജ്യമല്ലെന്ന് അവരെ ബോധ്യപ്പെടുത്തി. ചൈനയുമായി ഉണ്ടായ സംഘര്‍ഷത്തിനിടെ നിരവധി രാജ്യങ്ങള്‍ ഇന്ത്യയെ പ്രശംസിക്കുകയുണ്ടായി. സമാധാനത്തിലും ചര്‍ച്ചയിലുമാണ് ഇന്ത്യ വിശ്വസിക്കുന്നത്. ഇരു രാജ്യങ്ങളും നയതന്ത്ര - ഉഭയകക്ഷി ചര്‍ച്ചകളുടെ വഴിയിലാണ് ഇപ്പോള്‍. നാം ആഗ്രഹിക്കുന്നത് സംഘര്‍ഷമല്ല, ചര്‍ച്ചയാണെന്ന് ഒരിക്കല്‍കൂടി ആവര്‍ത്തിക്കുകയാണ്. എന്നാല്‍ ഇന്ത്യയുടെ പരമാധികാരത്തില്‍ കൈകടത്താന്‍ ആരെയും അനുവദിക്കില്ല. അതിനാല്‍ അത്തരം നീക്കങ്ങളുണ്ടായാല്‍ കനത്ത തിരിച്ചടി നല്‍കാന്‍ നാം സര്‍വസജ്ജരാണെന്ന് അദ്ദേഹം പറഞ്ഞു.
പാകിസ്താനെതിരെയും രാജ്‌നാഥ് രൂക്ഷ വിമര്‍ശം ഉന്നയിച്ചു. ഇന്ത്യയുമായി നാല് യുദ്ധങ്ങളില്‍ പരാജയപ്പെട്ടുവെങ്കിലും നമ്മുടെ അയല്‍രാജ്യം പാഠം പഠിക്കാന്‍ തയ്യാറായില്ല. ഭീകരവാദത്തിന് പ്രോത്സാഹനം നല്‍കികൊണ്ട് അവര്‍ ഇപ്പോഴും ഇന്ത്യയ്‌ക്കെതിരെ നിഴല്‍യുദ്ധം തുടരുകയാണ്. ഭീകരവാദത്തിനെതിരെ ഇന്ത്യന്‍ സായുധ സേനകള്‍ വിശ്രമമില്ലാത്ത പോരാട്ടമാണ് നടത്തിക്കൊണ്ടിക്കുന്നത്. കരയിലും കടലിലും ആകാശത്തുമുള്ള ഏത് പോരാട്ടത്തിനും സൈന്യം സജ്ജമായിരിക്കണം. സൈബര്‍ യുദ്ധ ഭീഷണിയും നിലനില്‍ക്കുന്ന സാഹചര്യത്തില്‍ അതും നേരിടാന്‍ നാം തയ്യാറായിരിക്കണം.
ശത്രുവിനെ നേരിട്ട് ഇന്ത്യയുടെ പരമാധികാരം സംരക്ഷിക്കുന്നതില്‍ ഇന്ത്യന്‍ വ്യോമസേന പ്രശംസനീയമായ പ്രവര്‍ത്തനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. റഫാല്‍ യുദ്ധവിമാനങ്ങള്‍ വ്യോമസേനയുടെ ആത്മവിശ്വാസവും കരുത്തും വര്‍ധിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി കിഷന്‍ റെഡ്ഡി, എയര്‍ ചീഫ് മാര്‍ഷല്‍ ആര്‍.കെ.എസ് ബദൗരിയ തുടങ്ങിയവരും പരേഡില്‍ പങ്കെടുത്തു.
Content Highlights: India is not weak; not tolerate any aggression - Rajnath
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..