Photo: www.twitter.com.
ദെഹ്റാദൂൺ: ഇന്ത്യ 'ശാസ്ത്ര'ങ്ങളാലല്ല, നിയമങ്ങളാൽ ഭരിക്കപ്പെടുന്ന ഒരു ജനാധിപത്യ രാജ്യമാണെന്ന് ഉത്തരാഖണ്ഡ് ഹൈക്കോടതി. ക്ഷേത്രത്തിൽ നിന്ന് തത്സമയ സംപ്രേഷണം നടത്താൻ പാടില്ലെന്ന് ഐ.ടി. നിയമത്തിൽ എവിടെയെങ്കിലും പരാമർശിച്ചിട്ടുണ്ടെങ്കിൽ അത് കാണിച്ചുതരാനും അഡ്വക്കേറ്റ് ജനറലിനോട് ചീഫ് ജസ്റ്റിസ് ആർ.എസ്. ചൗഹാൻ, ജസ്റ്റിസ് അലോക് കുമാർ വർമ എന്നിവരടങ്ങിയ ബെഞ്ച് ആവശ്യപ്പെട്ടു.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ചാർധാം യാത്രയ്ക്ക് അനുമതി നിഷേധിച്ച ഹൈക്കോടതി ആചാരാനുഷ്ഠാനങ്ങൾ തത്സമയം സംപ്രേഷണം ചെയ്യാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ആചാരങ്ങൾ തത്സമയം സംപ്രേഷണം ചെയ്യാൻ ശാസ്ത്രങ്ങൾ അനുവദിക്കില്ലെന്ന് അഡ്വക്കേറ്റ് ജനറൽ എസ്.എൻ. ബബുൽക്കർ കോടതിയെ അറിയിച്ചു. ഈ വാദത്തിനുളള മറുപടിയായാണ് ഇന്ത്യ നിയമങ്ങൾ അനുശാസിക്കുന്ന രാജ്യമാണെന്ന് കോടതി ഓർമിപ്പിച്ചത്. നിയമപിന്തുണയില്ലാത്ത മതപരമായ വാദങ്ങളിൽ ഏർപ്പെടരുതെന്നും എ.ജിയോട് കോടതി നിർദേശിച്ചു.
തത്സമയ സംപ്രേഷണം നടത്തണോ വേണ്ടയോ എന്ന കാര്യത്തിൽ ദേവസ്ഥാനം ബോർഡ് അന്തിമ തീരുമാനം കൈക്കൊളളുമെന്ന് എ.ജി. കോടതിയെ അറിയിച്ചു. ചാർധാമിലെ ചില പുരോഹിതന്മാർ പറയുന്നത് അനുസരിച്ച് ആചാരങ്ങളുടെ തത്സമയ സംപ്രേഷണം ഹിന്ദു ശാസ്ത്രങ്ങൾ അനുവദിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ, തത്സമയ സംപ്രേഷണത്തിന് ദേവസ്ഥാനം അനുമതി നൽകുന്നില്ലെങ്കിൽ ഏതു ശാസ്ത്രമാണ് ഇത്തരം സാങ്കേതികത ഉപയോഗിക്കുന്നത് അനുവദിക്കാത്തത് എന്ന് അവർ വിശദീകരിക്കേണ്ടി വരുമെന്ന് കോടതി മുന്നറിയിപ്പ് നൽകി. ജുലൈ 28-ന് അടുത്ത വാദം കേൾക്കുമ്പോൾ ദേവസ്ഥാനത്തിന്റെ തീരുമാനം കോടതിയെ അറിയിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.
ചാർധാം യാത്ര തടഞ്ഞുകൊണ്ടുളള ഉത്തരാഖണ്ഡ് ഹൈക്കോടതിയുടെ ഉത്തരവിനെതിരേ ഉത്തരാഖണ്ഡ് സർക്കാർ സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. പരിമിത എണ്ണത്തിലുളള യാത്രക്കാരുമായി ചാർധാം യാത്രക്ക് അനുമതി നൽകാനുളള മന്ത്രിസഭാ തീരുമാനത്തെ ജൂൺ 28ന് ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. പകരം ആചാരാനുഷ്ഠാനങ്ങൾ തത്സമയം സംപ്രേഷണം ചെയ്യാനായിരുന്നു കോടതി ഉത്തരവ്.
(സയന്‍സ് എന്ന അര്‍ത്ഥത്തിലല്ല ഇവിടെ ശാസ്ത്രം എന്നു പ്രയോഗിച്ചിരിക്കുന്നത്. പുരാണ തത്വചിന്തകളെയും വേദങ്ങളെയും അടിസ്ഥാനമാക്കി അക്കാലത്ത് ഉണ്ടായിരുന്ന നിയമത്ത്വങ്ങളെയാണ് ഇവിടെ ശാസ്ത്രം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.)
Content Highlights: India is a democratic country ruled by law and not by shastras says Uttarakhand HC:
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..