വരുൺ സിങ്, അപകടത്തിന്റെ ദൃശ്യം| Photo:ANI, Special Arrangement
ബെംഗളൂരു: സംയുക്ത സേനാ മേധാവി ബിപിൻ റാവത്തിന്റെയും മറ്റ് പന്ത്രണ്ട് പേരുടെയും മരണത്തിൽ കലാശിച്ച കൂനൂരിലെ സൈനിക ഹെലികോപ്ടര്‍ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗ്രൂപ്പ് ക്യാപ്ടൻ വരുൺ സിങ് അന്തരിച്ചു. ആരോഗ്യനില ഗുരുതരമായതിന് പിന്നാലെ വെല്ലിങ്ടണ്ണിലെ സൈനിക ആശുപത്രിയില്‍നിന്ന് ബെംഗളൂരുവിലെ കമാന്‍ഡ് ഹോസ്പിറ്റലിലേക്ക് മാറ്റിയിരുന്നു. ഇതോടെ ബിപിൻ റാവത്തിനൊപ്പം ഹെലികോപ്റ്ററിൽ ഉണ്ടായിരുന്ന രാജ്യത്തിന് അഭിമാനമായിരുന്ന മുഴുവൻ പേരും മരണത്തിന് കീഴടങ്ങി..
സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത്, ഭാര്യ മധുലിക റാവത്ത് എന്നിവരടക്കം 14 പേരാണ് ഹെലികോപ്ടറിലുണ്ടായിരുന്നത്. ഇതില്‍ വരുണ്‍ സിങ്ങൊഴികെ 13 പേരും സംഭവ സ്ഥലത്ത് മരിച്ചതായി വ്യോമസേന ഔദ്യോഗികമായി അറിയിച്ചിരുന്നു. അപകടത്തിൽ നിന്ന് രക്ഷപ്പെട്ട വരുൺ സിങിനെ വെല്ലിങ്ടണിലെ സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തുടർ ചികിത്സയ്ക്കായി ബംഗളൂരുവിലെ സൈനിക ആശുപത്രിയിൽ എത്തിച്ച അദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സിച്ചു വരികയായിരുന്നു. ഇന്ന് രാവിലെയായിരുന്നു അന്ത്യം.
കിഴക്കന്‍ ഉത്തര്‍പ്രദേശിലെ ദെവാരിയ ഗ്രാമത്തിലെ സൈനിക കുടുംബത്തിലാണ് വരുണ്‍ സിങ് ജനിച്ചത്. വരുണ്‍ സിങ്ങിന്റെ പിതാവ് റിട്ട. കേണല്‍ കെ.പി.സിങ് ആര്‍മി എയര്‍ ഡിഫന്‍സ് റെജിമെന്റിന്റെ ഭാഗമായിരുന്നു. വരുണ്‍ സിങ്ങിന്റെ സഹോദരന് തനൂജ് സിങ് ഇന്ത്യന്‍ നാവിക സേനയില്‍ ലഫ്റ്റനെന്റ് കമാന്‍ഡറാണ്. സംസ്ഥാന കേണ്‍ഗ്രസ് നേതാവ് അഖിലേഷ് പ്രതാപ് സിങ് അദ്ദേഹത്തിന്റെ അമ്മാവനുമാണ്.
ഇക്കൊല്ലത്തെ സ്വാതന്ത്ര്യദിനത്തില്‍ രാജ്യം ശൗര്യചക്ര നല്കി ആദരിച്ചയാളാണ് വരുണ്‍സിങ്. 2020-ല്‍ ഒരു അടിയന്തരസാഹചര്യത്തില്‍ തേജസ്സ് യുദ്ധവിമാനം സുരക്ഷിതമായി ഇറക്കിയതിനായിരുന്നു ഇത്. ബെംഗളൂരുവില്‍ വ്യോമസേനയുടെ ടെസ്റ്റ് പൈലറ്റായിരുന്നു വരുണ്‍ സിങ്. അടിയന്തിര സാഹചര്യത്തില്‍ സ്വന്തം ജീവന് പണയപ്പെടുത്തിയാണ് അദ്ദേഹം തജസ്സ് യുദ്ധവിമാനം സുരക്ഷിതമായി ഇറക്കിയത്.
സംയുക്ത സേനാമേധാവി ജനറല്‍ ബിപിന്‍ റാവത്തിനൊപ്പം ലെയ്സണ്‍ ഓഫീസറായാണ് ഡയറക്ടിങ് സ്റ്റാഫ് ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിങ് അനുഗമിച്ചതെന്ന് അദ്ദേഹത്തിന്റെ കുടുംബം വ്യക്തമാക്കി. അപകടത്തില്‍ പരിക്കേറ്റ് വെല്ലിങ്ടണ്‍ ആശുപത്രിയില്‍ കഴിയുന്ന അദ്ദേഹത്തിന് ശസ്ത്രക്രിയക്ക് മുമ്പ് ബോധമുണ്ടായിരുന്നുവെന്നും ഭാര്യയോട് സംസാരിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചതായും കുടുംബം വ്യക്തമാക്കി.
Content Highlights: IAF Chopper Crash; Group Captain Varun Singh Passes Away
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..