
ലിസിപ്രിയ(ഇടതുവശം)ട്വിറ്ററിൽ പങ്കുവെച്ച ചിത്രം.
ന്യൂഡൽഹി: കേന്ദ്രസർക്കാർ പാസ്സാക്കിയ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് കർഷകർ നടത്തുന്ന സമരത്തിന് പിന്തുണയുമായി ഒമ്പതുവയസ്സുകാരി. പരിസ്ഥിതിപ്രവര്‍ത്തകയായ ലിസിപ്രിയ കാങ്കുജം ആണ് കർഷകർക്ക് പിന്തുണ പ്രഖ്യാപിച്ച് എത്തിയിരിക്കുന്നത്.
ലോകത്തെമ്പാടുമുളള കാലാവസ്ഥാ പരിസ്ഥിതിപ്രവര്‍ത്തകര്‍ കർഷകർക്കൊപ്പമുണ്ടെന്ന് ലിസിപ്രിയ കർഷകരോട് പറയുന്നു. സിംഘു അതിർത്തിയിൽ സമരം ചെയ്യുന്ന കർഷകർക്കൊപ്പമുളള തന്റെ ചിത്രങ്ങളും വീഡിയോകളും ലിസിപ്രിയ ട്വിറ്ററിൽ പങ്കുവെച്ചിട്ടുണ്ട്.
' എന്റെ ശബ്ദം ലോകമെങ്ങും കേൾക്കുമെന്ന് കരുതുന്നു. കർഷകരില്ലെങ്കിൽ ഭക്ഷണമില്ല. നീതിയില്ലെങ്കിൽ വിശ്രമമില്ല.' ദൃശ്യങ്ങൾ പങ്കുവെച്ച് ലിസിപ്രിയ കുറിച്ചു.
കർഷക സമരം നടക്കുന്ന അതിർത്തികളിൽ അതിശൈത്യത്തിലും മാതാപിതാക്കൾക്കും മുത്തശ്ശനും മുത്തശ്ശിക്കുമൊപ്പവും കഴിഞ്ഞ പതിനാല് ദിവസങ്ങൾ ചിലവഴിച്ച കുട്ടികളെ കണ്ടു. കൈക്കുഞ്ഞുമായി സമരം ചെയ്യുന്ന കുടുംബത്തിനൊപ്പം നൽക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ട് ലിസിപ്രിയ കുറിക്കുന്നു.
'അന്തരീക്ഷ മലിനീകരണത്തിന് കാരണമാകുന്ന വൈക്കോൽ ഉൾപ്പടെയുളള അവശിഷ്ടങ്ങൾ കത്തിക്കരുതെന്ന് ലിസിപ്രിയ കർഷകരോട് അപേക്ഷിക്കുകയും ചെയ്തു. അടിക്കടിയുണ്ടാകുന്ന വെള്ളപ്പൊക്കം, വരൾച്ച, മറ്റുളള കാലാവസ്ഥാവ്യതിയാനങ്ങൾ, ചുഴലിക്കാറ്റ്, കൊടുങ്കാറ്റ്, വെട്ടുകിളികളുടെ ആക്രമണം തുടങ്ങിയവ കർഷകരുടെ വിളകളെ നശിപ്പിക്കുന്നു.
ആയിരക്കണക്കിന് കർഷകരാണ് വർഷം തോറും മരിക്കുന്നത്. കർഷകരുടെ ശബ്ദം കേൾക്കാൻ നമ്മുടെ നേതാക്കൾ തയ്യാറാകണം.' ലിസിപ്രിയ പറഞ്ഞു.
Content Highlights;Hope my voice will reach all over the world, 9 year old activist has come out in support of farmers protest
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..