അനുരാഗ് ഠാക്കൂർ | Photo: PTI
ഷിംല: കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറിന്റെ സ്വന്തംജില്ലയായ ഹാമിര്‍പുറില്‍ ഉള്‍പ്പെടുന്ന അഞ്ച് നിയമസഭാ സീറ്റുകളിലും പരാജയപ്പെട്ട് ബി.ജെ.പി. സുജന്‍പുര്‍, ഭോരാഞ്ച്, ഹാമിര്‍പുര്‍, ബര്‍സാര്‍, നദൗന്‍ മണ്ഡലങ്ങളിലാണ് ബി.ജെ.പിക്ക് തിരിച്ചടിയേറ്റത്.
സുജന്‍പുര്‍ മണ്ഡലത്തില്‍ 399 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കോണ്‍ഗ്രസിന്റെ രജീന്ദര്‍ സിങ് ബി.ജെ.പിയുടെ രഞ്ജിത് സിങ് റാണയെ പരാജയപ്പെടുത്തിയത്. അനുരാഗിന്റെ പിതാവും മുന്‍മുഖ്യമന്ത്രിയുമായ പ്രേം കുമാര്‍ ധുമല്‍ മുന്‍പ് മത്സരിച്ചു ജയിച്ച മണ്ഡലം കൂടിയായിരുന്നു സുജന്‍പുര്‍. ഇക്കുറി ടിക്കറ്റ് ലഭിക്കാത്തതിനെ തുടര്‍ന്ന് ധുമല്‍ മത്സരരംഗത്തുണ്ടായിരുന്നില്ല.
ഭോരാഞ്ച് മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സുരേഷ് കുമാര്‍ വെറും 60 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ബി.ജെ.പിയുടെ ഡോ. അനില്‍ ധിമാനെ പരാജയപ്പെടുത്തിയത്. സംസ്ഥാനത്തെ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷമാണിത്.
ഹാമിര്‍പുര്‍ മണ്ഡലത്തില്‍ കോണ്‍ഗ്രസ് വിമതന് ആശിഷ് ശര്‍മയാണ് വിജയിച്ചത്. സീറ്റ് കിട്ടാത്തതിനെ തുടര്‍ന്നായിരുന്നു ഇദ്ദേഹം കോണ്‍ഗ്രസ് വിട്ട് സ്വതന്ത്രനായി മത്സരിച്ചത്. നരീന്ദര്‍ ഠാക്കൂറായിരുന്നു ഇവിടുത്തെ ബി.ജെ.പി. സ്ഥാനാര്‍ഥി.
ബര്‍സാര്‍ മണ്ഡലത്തില്‍ ബി.ജെ.പിയുടെ മായാ ശര്‍മയെയാണ് കോണ്‍ഗ്രസിന്റെ ഇന്ദര്‍ ദത്ത് ലഖന്പാല് പരാജയപ്പെടുത്തിയത്. നദൗന്‍ മണ്ഡലത്തില്‍ കോണ്‍ഗ്രസിന്റെ സുഖ്വിന്ദര് സിങ് ബി.ജെ.പിയുടെ വിജയ് കുമാറിനെയാണ് പരാജയപ്പെടുത്തിയത്.
ഹാമിര്‍പുര്‍ ജില്ലയിലെ നാണംകെട്ട തോല്‍വിക്കു പിന്നാലെ ബി.ജെ.പി. അനുഭാവികളില്‍നിന്ന് അനുരാഗ് ഠാക്കൂറിനെതിരേ രൂക്ഷവിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. ഉള്‍പ്പാര്‍ട്ടി കലഹത്തിന് ഉത്തരവാദി അനുരാഗ് ആണെന്നാണ് ഇവരുടെ ആരോപണം.
68 മണ്ഡലങ്ങളില്‍ ചുരുങ്ങിയത് 21 ഇടത്തെങ്കിലും ബി.ജെ.പി. വിമതര്‍ മത്സരിച്ചിരുന്നു. ഇവരില്‍ രണ്ടുപേര്‍ മാത്രമാണ് വിജയിച്ചത്. എന്നിരുന്നാലും ബി.ജെ.പിയുടെ ഔദ്യോഗികസ്ഥാനാര്ഥികള്ക്കു ലഭിക്കേണ്ടിയിരുന്ന വോട്ട് പിളര്ന്നുപോകാന് ഇവരുടെ സ്ഥാനാര്‍ഥിത്വം വഴിവെച്ചു.
അനുരാഗ് ഠാക്കൂര്പക്ഷം, ജെ.പി. നഡ്ഡപക്ഷം, ജയ്റാം ഠാക്കൂര്പക്ഷം എന്നിങ്ങനെ ഹിമാചല്‍ പ്രദേശ് ബി.ജെ.പിയില്‍ മൂന്നുപക്ഷങ്ങളാണുള്ളത്.
Content Highlights: himachal pradesh assembly election bjp lost all five seats in anurag thakur hamirpur district
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..