ഹർസിമ്രത് കൗർ ബാദൽ, ഭഗവന്ത് മൻ | Photo: PTI
ന്യൂഡല്‍ഹി: പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നിനെതിരെ ലോക്‌സഭയില്‍ കടുത്ത വിമര്‍ശനവുമായി ശിരോമണി അകാലിദള്‍ എം.പിയും മുന്‍ കേന്ദ്രമന്ത്രിയുമായ ഹര്‍സിമ്രത് കൗര്‍ ബാദല്‍. എം.പിയായിരുന്ന കാലത്ത് മന്‍ പാര്‍ലമെന്റില്‍ എത്തിയിരുന്നത് മദ്യപിച്ച് ലക്കുകെട്ട അവസ്ഥയിലായിരുന്നെന്നും അദ്ദേഹത്തിനടുത്തിരുന്ന എം.പിമാര്‍ മന്നിനെതിരെ പരാതി പറഞ്ഞിരുന്നുവെന്നും കൗര്‍ ആരോപിച്ചു.
'കുറച്ച് കാലം മുമ്പുവരെ ഞങ്ങളുടെ മുഖ്യമന്ത്രി പാര്‍ലമെന്റില്‍ വന്നിരുന്നു. മദ്യപിച്ച് ലക്കുകെട്ട് എത്തിയിരുന്ന അദ്ദേഹം ഇപ്പോള്‍ ഒരു സംസ്ഥാനം ഭരിക്കുകയാണ്. പാര്‍ലമെന്റില്‍ അന്ന് അടുത്ത് ഇരിന്നിരുന്ന എം.പിമാര്‍ അദ്ദേഹത്തിനെതിരേ പരാതി പറയാറുണ്ടായിരുന്നു. മുഖ്യമന്ത്രിയുടെ അവസ്ഥയിതാണെങ്കില്‍ സംസ്ഥാനത്തിന്റെ അവസ്ഥ നിങ്ങള്‍ക്ക് ആലോചിക്കാവുന്നതേയുള്ളൂ. മദ്യപിച്ച് വാഹനം ഓടിക്കരുതെന്ന ബോര്‍ഡുകള്‍ നിങ്ങള്‍ക്ക് റോഡില്‍ കാണാം. എന്നാല്‍ അവര്‍ മദ്യപിച്ച് ഒരു സംസ്ഥാനംതന്നെ ഓടിക്കുകയാണ്', കൗര്‍ പറഞ്ഞു.
പഞ്ചാബിയിലായിരുന്നു മുന്‍ കേന്ദ്രമന്ത്രിയുടെ പരാമർശം. ആഭ്യന്തരമന്ത്രി അമിത് ഷായുടെ സാന്നിധ്യത്തിലായിരുന്നു വിമര്‍ശനം. ഒരു ചെറു ചിരിയായിരുന്നു ഹര്‍സിമ്രത് കൗറിന്റെ പരാമര്‍ശത്തോട് ആഭ്യന്തരമന്ത്രി അമിത് ഷായുടെയും സ്പീക്കര്‍ ഓം ബിര്‍ളയുടെയും പ്രതികരണം.
മുഖ്യമന്ത്രിയുടെ മദ്യപാനത്തിനെതിരെ ശിരോമണി അകാലിദള്‍ നേരത്തേയും വിമര്‍ശനം ഉന്നയിച്ചിരുന്നു. ജര്‍മ്മനിയിലെ ഫ്രാങ്ക്ഫര്‍ട്ടില്‍ അമിതമായി മദ്യപിച്ച മന്നിനെ വിമാനത്തില്‍ നിന്ന് ഇറക്കിവിട്ടെന്ന് പാര്‍ട്ടി ആരോപിച്ചിരുന്നു. എന്നാല്‍, ഇത്തരമൊരുസംഭവം ഉണ്ടായിട്ടില്ലെന്നും സാങ്കേതിക കാരണങ്ങളാല്‍ വിമാനം വൈകുക മാത്രമാണ് ഉണ്ടായതെന്നും അന്ന് ലുഫ്താന്‍സാ എയര്‍ലൈന്‍സ് വിശദീകരണം നല്‍കിയിരുന്നു.
Content Highlights: he is drinking and driving the state harsimrat badal tears into punjab cm amit shah laughs
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..