അരവിന്ദ് കെജ്രിവാൾ, രാഹുൽ ഗാന്ധി | Photo: ANI
അഹമ്മദാബാദ്: 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നിര്‍ണ്ണായകമായ ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ തകര്‍ന്നടിഞ്ഞ് കോണ്‍ഗ്രസ്. 27 വര്‍ഷമായി തുടരുന്ന ബി.ജെ.പി. ഭരണത്തിനെതിരെയുള്ള ഭരണവിരുദ്ധവികാരം മുതലാക്കാന്‍ സാധിച്ചില്ലെന്ന് മാത്രമല്ല, ആം ആദ്മിയുടെ സംസ്ഥാനത്തേക്കുള്ള കടന്നുവരവില്‍ നിലംപതിക്കുകയും ചെയ്തു. കഴിഞ്ഞ ആറ് തവണയും ശരാശരി 40 ശതമാനത്തിനടുത്ത് വോട്ട് വിഹിതം കോണ്‍ഗ്രസിനുണ്ടായിരുന്നു. ബിജെപി വോട്ടുബാങ്ക് സുരക്ഷിതമായി നിലനിര്‍ത്തിയപ്പോള്‍ കോണ്‍ഗ്രസ് വോട്ടുകള്‍ എഎപിയിലേക്ക് ഒഴുകി. നഗരമണ്ഡലങ്ങളില്‍ പണ്ടേ ദുര്‍ബലമായിരുന്നു കോണ്‍ഗ്രസ് അവിടങ്ങളില്‍ എഎപി ബിജെപിയുടെ വോട്ടുപിടിച്ചു എന്നതും ശ്രദ്ധേയമാണ്.
പട്ടേല്‍ സംവരണ പ്രക്ഷോഭവും ഹാര്‍ദിക് പട്ടേല്‍- ജിഗ്നേഷ് മേവാനി- അല്‍പേഷ് ഠാക്കൂര്‍ ത്രയത്തിന്റെ പ്രഭാവവും 2017ല്‍ വോട്ടാക്കിമാറ്റിയപ്പോള്‍, പറഞ്ഞുനില്‍ക്കാനൊരു പ്രചാരണതന്ത്രം പോലുമില്ലാതെയായിരുന്നു കോണ്‍ഗ്രസ് ഇത്തവണ തിരഞ്ഞെടുപ്പിനെ നേരിട്ടത്. എതിര് പാളയത്തിലെത്തിയ ഹാര്‍ദിക് പട്ടേലും അല്‍പേഷ് ഠാക്കൂറും മൂന്നേറികൊണ്ടിരിക്കുമ്പോള് ആദ്യ ഫലസൂചനയില്‍ മേവാനി സ്വന്തം മണ്ഡലമായ വഡ്ഗാമില്‍ പിന്നിലാണ്.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രഭാവം മുന്‍നിര്‍ത്തി ബി.ജെ.പി. വോട്ട് ചോദിച്ചപ്പോള്‍ പകരം വെക്കാനൊരു പേരോ മുഖമോ കോണ്‍ഗ്രസിനുണ്ടായിരുന്നില്ല. ഇവിടെയാണ് ഡല്‍ഹിയില്‍ നിന്നും അരവിന്ദ് കെജ്രിവാള് മോദിക്കെതിരെ ഉയര്‍ന്നുവരുന്നതും ബി.ജെ.പിക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്തുന്നതും. കോണ്‍ഗ്രസ് മുക്തഭാരതം മുദ്രാവാക്യമായി ഉയര്‍ത്തിയ ബി.ജെ.പി. ആം ആദ്മി പാര്‍ട്ടിയുടെ ഉയര്‍ച്ച കണ്ടാണ് ഈ പ്രചാരണത്തില്‍ നിന്നും ഒരുഘട്ടത്തില്‍ പിന്നോട്ട് പോകുന്നത്. ബി.ജെ.പിയും തങ്ങളും തമ്മിലാണ് ഗുജറാത്തില്‍ മത്സരമെന്ന് കെജ്രിവാള് അവകാശപ്പെട്ടപ്പോഴൊക്കെ, ഒരിക്കല്‍ കോണ്‍ഗ്രസ് മുക്തഭാരത മുദ്രാവാക്യമുയര്‍ത്തിയ ബി.ജെ.പി, കോണ്‍ഗ്രസുമായാണ് തങ്ങളുടെ പോരാട്ടമെന്ന് പ്രഖ്യാപിക്കുന്ന നിലയിലേക്ക് വന്നു.
ഗ്രാമങ്ങളില്‍ തങ്ങളുടെ നിലഭദ്രമാണെന്നും നഗരങ്ങളില്‍ ബി.ജെ.പിയുടെ വോട്ടാണ് എ.എ.പി. പിടിക്കുക എന്നായിരുന്നു കോണ്‍ഗ്രസിന്റെ അവകാശവാദം. എന്നാല്‍, തുടര്‍ച്ചയായി കോണ്‍ഗ്രസിന് സ്വന്തമായിരുന്ന നാല്പത് ശതമാനത്തോളം വോട്ടിലേക്കാണ് എ.എ.പി. കടന്നുകയറിയിരിക്കുന്നത് എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. നാല്‍പ്പതോളം റാലികളും പ്രചാരണത്തിനൊപ്പം ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ചും സംസ്ഥാനത്തുടനീളം യാത്രകളുമായി രാഹുല്‍ കഴിഞ്ഞ തവണ ഗുജറാത്ത് പ്രചാരണത്തില്‍ സജീവമായിരുന്നു.
ഭാരത് ജോഡോ യാത്ര ചൂണ്ടിക്കാട്ടി രാഹുല്‍ വെറും രണ്ട് റാലികളിലാണ് ഇത്തവണ ഗുജറാത്തില്‍ പങ്കെടുത്തത്. ആദിവാസി വിഭാഗത്തിന് ഭൂരിപക്ഷമുള്ള മേഖലയിലായിരുന്നു രാഹുലിന്റെ പ്രചാരണമെന്നതും ശ്രദ്ധേയമായിരുന്നു. രാഹുലിന്റെ അഭാവത്തിന് പുറമേ, ഹിമാചലില്‍ പ്രചാരണത്തിന് നേതൃത്വം നല്കിയ പ്രിയങ്ക ഗുജറാത്തില്‍ പ്രചാരണത്തിന് എത്താതിരുന്നതും സംസ്ഥാനത്തെ തന്നെ നേതൃത്വ പ്രതിസന്ധിയും കോണ്‍ഗ്രസിന് തിരിച്ചടിയായി. രാജസ്ഥാന് മോഡല്‍ എന്ന പേരില്‍ വലിയ പ്രചാരണപരിപാടികള്‍ ഒഴിവാക്കി വോട്ടര്‍മാരെ നേരിട്ട് സന്ദര്‍ശിച്ച് വീടുകയറി പ്രചാരണം നടത്തുന്നു എന്നായിരുന്ന കോണ്‍ഗ്രസിന്റെ അവകാശവാദം. താരതമ്യേന മോശമല്ലാത്ത സംഘടനാ സംവിധാനമുള്ള ഗുജറാത്തില്‍ ഇത്തരം രീതികളൊന്നും കോണ്‍ഗ്രസിന് വിജയത്തിലെത്തിക്കാന്‍ സാധിക്കുന്നില്ല എന്നത് സംഘടനാപരമായി പാര്‍ട്ടി എത്തിച്ചേര്‍ന്നിരിക്കുന്ന തകര്‍ച്ചയിലേക്കും വിരല്‍ചൂണ്ടുന്നു.
Content Highlights: Gujarat assembly election congress declines app gets congress vote shares
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..