Photo: IANS
ന്യൂഡല്‍ഹി: ആദായ നികുതി നിയമം, കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമം എന്നിവ കേന്ദ്രസര്‍ക്കാര്‍ ക്രിമിനല്‍ കുറ്റങ്ങളല്ലാതാക്കിയേക്കും. രാജ്യത്ത് വ്യവസായങ്ങള്‍ തുടങ്ങുന്നതിനുള്ള സംരംഭകരുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുക എന്നതാണ് ലക്ഷ്യം. രാജ്യത്തെ അഞ്ച് ട്രില്യണ്‍ സമ്പദ്‌വ്യവസ്ഥയാക്കി മാറ്റുന്നതിന്റെ ഭാഗമായാണ് ഈ നടപടികളെന്ന് കേന്ദ്ര ധരകാര്യമന്ത്രി നിര്‍മലാ സീതാരാമന്‍ വ്യക്തമാക്കി.
കോര്‍പ്പറേറ്റ് നിയമ ഭേദഗതികള്‍, നികുതി തര്‍ക്ക പരിഹാരങ്ങള്‍, പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവത്കരണം തുടങ്ങിയവ ഈ ലക്ഷ്യത്തിലേക്കുള്ള ചുവടുവെപ്പുകളാണെന്നും നിര്‍മലാ സീതാരാമന്‍ വ്യക്തമാക്കി. ചെന്നൈയില്‍ നടന്ന നാനി പല്‍കിവാല ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കവേയാണ് മന്ത്രിയുടെ നിര്‍ണായക പ്രസ്താവന ഉണ്ടായത്.
നടപടിക്രമങ്ങളിലെ വീഴ്ചകള്‍ ക്രിമിനല്‍ കുറ്റമല്ലാതാക്കാന്‍ കമ്പനി നിയമത്തില്‍ മാറ്റങ്ങള്‍ വരും. എന്നാല്‍ ഇത് പൊതുജനത്തെ ബാധിക്കില്ലെന്നും നിര്‍മലാ സീതാരാമന്‍ പറഞ്ഞു.
ഏകദേശം 46 നിയമ വ്യവസ്ഥകള്‍ ഭേദഗതി ചെയ്ത് അവ എടുത്തുകളയുകയോ അല്ലെങ്കില്‍ അവ ക്രിമിനല്‍ കുറ്റമല്ലാതാക്കുകയോ ചെയ്യും. അതല്ലെങ്കില്‍ പിഴ ഈടാക്കാന്‍ മാത്രം വ്യവസ്ഥയുള്ള നിയമമാക്കി മാറ്റുമെന്നും അവര്‍ പറഞ്ഞു. കമ്പനി നിയമങ്ങള്‍ക്ക് ശേഷം ആദായ നികുതി നിയമവും കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമവും ഇത്തരത്തില്‍ ഭേദഗതി ചെയ്യുമെന്നും അവര്‍ പറഞ്ഞു.
വ്യവസായം ചെയ്യാനെത്തുന്നവരെ സംശയക്കണ്ണുകളോടെ നോക്കുന്ന സര്‍ക്കാരല്ല രാജ്യത്തുള്ളതെന്ന് നിര്‍മലാ സീതാരാമന്‍ പറയുന്നു. കേന്ദ്ര ബജറ്റ് അവതരിപ്പിക്കാന്‍ ആഴ്ചകള്‍ മാത്രം ബാക്കി നില്‍ക്കെയാണ് മന്ത്രിയുടെ പ്രസ്താവനകളെന്നതാണ് ശ്രദ്ധേയം. ഈ പ്രഖ്യാപനങ്ങള്‍ ബജറ്റ് സമ്മേളനത്തിലും ആവര്‍ത്തിക്കുമോയെന്നാണ് ആളുകള്‍ ഉറ്റുനോക്കുന്നത്.
Content Highlights: The NDA government is moving to decriminalise the Income Tax Act and the Prevention of Money Laundering Act (PMLA) as part of steps towards restoring business confidence.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..