shopian encounter kashmir army
ന്യൂഡല്‍ഹി: കശ്മീരില്‍നിന്ന് സൈന്യത്തെ പൂര്‍ണമായും പിന്‍വലിക്കുന്നകാര്യം കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനയില്‍. ജമ്മു കശ്മീരിന്റെ പ്രത്യേക അധികാരം പിന്‍വലിച്ച് മൂന്നര വര്‍ഷം കഴിയുന്ന സാഹചര്യത്തിലാണിതെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ടുചെയ്തു. നിര്‍ദേശം അംഗീകരിക്കപ്പെട്ടാല്‍ ഇനി നിയന്ത്രണ രേഖയില്‍ (എല്‍.ഒ.സി) മാത്രമാകും സൈന്യത്തിന്റെ
സാന്നിധ്യമുണ്ടാകുക. നിര്‍ദേശം ജമ്മു കശ്മീര്‍ പോലീസ്, സൈന്യം, കേന്ദ്ര പ്രതിരോധ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം എന്നിവയുടെ പരിഗണനയിലാണുള്ളത്. രണ്ട് വര്‍ഷമായി നിര്‍ദേശം ചര്‍ച്ചചെയ്യുന്നുണ്ടെങ്കിലും ചര്‍ച്ചകള്‍ നിലവില്‍ അന്തിമ ഘട്ടത്തിലാണെന്നാണ് വിവരം.
ക്രമസമാധാന പാലനത്തിന്റെയും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നേരിടുന്നതിന്റെയും ചുമതല സിആര്‍പിഎഫിന് കൈമാറും. സൈന്യത്തെ പൂര്‍ണമായും പിന്‍വലിക്കും. നിലവില്‍ മന്ത്രിതല സമിതിയുടെ പരിഗണനയിലാണ് വിഷയം എന്നാണ് സൂചന. ഉദ്യോഗസ്ഥ തലത്തില്‍ നടത്തിയ പ്രാഥമിക ചര്‍ച്ചകളില്‍ സൈന്യത്തെ ഘട്ടംഘട്ടമായി പിന്‍വലിക്കണമെന്ന നിര്‍ദേശം പ്രായോഗികമാണെന്ന അഭിപ്രായമാണ് ഉയര്‍ന്നത്. എന്നാല്‍ രാഷ്ട്രീയ തലത്തിലാവും അന്തിമ തീരുമാനമുണ്ടാകുക. വിഷയത്തില്‍ ഔദ്യോഗിക സ്ഥിരീകരണം അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല.
നിലവില്‍ 1.3 ലക്ഷം കരസേനാംഗങ്ങളാണ് ജമ്മു കശ്മീരിലുള്ളത്. ഇതില്‍ 80,000 പേരെ അതിര്‍ത്തിയിലാണ് വിന്യസിച്ചിട്ടുള്ളത്. ജനവാസ മേഖലകളില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നേരിടുന്നതിന് നിയോഗിക്കപ്പെട്ടിട്ടുള്ള രാഷ്ട്രീയ റൈഫിള്‍സിന്റെ 40,000 മുതല്‍ 45,000 വരെ സേനാംഗങ്ങളാണ് താഴ്‌വരയിലുള്ളത്. ഇവരെക്കൂടാതെ 60,000 സിആര്‍പിഎഫ് അംഗങ്ങളും ജമ്മു കശ്മീര്‍ പോലീസിന്റെ 83000 സേനാംഗങ്ങളും കശ്മീരിലുണ്ട്.
ഇത് ക്കൂടാതെ വിവിധ കേന്ദ്ര സായുധ സേനകളുടെ നിരവധി ബാറ്റാലിയനുകളെയും നിലവില്‍ കശ്മീരില്‍ നിയോഗിച്ചിട്ടുണ്ട്. കശ്മീരിലെ സ്ഥിതിഗതികള്‍ സാധാരണ നിലയിലേക്ക് എത്തുന്നുവെന്ന സന്ദേശം ജനങ്ങള്‍ക്ക് കൈമാറുക എന്നതാണ് നടപടിയിലൂടെ ലക്ഷ്യമിടുന്നത്. 2019 ഓഗസ്റ്റ് അഞ്ചിനുശേഷം തീവ്രവാദ പ്രവര്‍ത്തനങ്ങള്‍, സുരക്ഷാ ഉദ്യോഗസ്ഥരെ കൊലപ്പെടുത്തുന്ന സംഭവങ്ങള്‍ എന്നിവ അടക്കമുള്ളവയില്‍ മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് 50 ശതമാനത്തോളം കുറവ് വന്നിട്ടുണ്ടെന്നാണ് അധികൃതര്‍ അവകാശപ്പെടുന്നത്.
Content Highlights: Jammu and Kashmir army phased withdrawal
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..