-
ന്യൂഡല്‍ഹി: ചൈനയുമായി അതിര്‍ത്തി സംഘര്‍ഷം നിലനില്‍ക്കുന്നതിനിടെ ഫ്രാന്‍സില്‍നിന്ന് അഞ്ച് റഫാല്‍ യുദ്ധവിമാനങ്ങള്‍ ബുധനാഴ്ച ഇന്ത്യന്‍ മണ്ണിലിറങ്ങി. റഫാലിന്റെ വരവോട് കൂടി ലോകത്ത് തന്നെ ഏറ്റവും വലിയ വലിയ സേനാവിഭാഗങ്ങളില്‍ ഒന്നായ ഇന്ത്യന്‍ വ്യോമസേന ഏറെ കരുത്താര്‍ജിക്കും.
1961-ല്‍ റഷ്യയില്‍ നിന്ന് മിഖായോന്‍ ഗുരേവിച്ച് മിഗ് 21 എത്തിച്ചതില്‍ തുടങ്ങി ഇന്ത്യന്‍ വ്യോമസേനയുടെ എട്ടാമത്തെ പോരാളിയായിട്ടാണ് റഫാല്‍ എത്തുന്നത്. ഇതിലൊന്ന് ഇന്ത്യന്‍ നിര്‍മ്മിതമായ തേജസ് യുദ്ധവിമാനമാണ്.
വ്യോമസേനയുടെ സുപ്രധാന വിമാനങ്ങള്‍ ഏതെന്ന് നോക്കാം...
റഫാല്‍
ബുധനാഴ്ച അംബാല വ്യോമതാവളത്തിലെത്തിയ റഫാല്‍ വ്യോമസേനയുടെ യുദ്ധവിമാനങ്ങളില്‍ ഏറ്റവും കരുത്തനാണ്. ബഹുമുഖ യുദ്ധവിമാനമായ റഫാല്‍ കരയുദ്ധത്തിനു സഹായിക്കും. കപ്പലുകളെയും ആക്രമിക്കാം. ചെറിയ ആണവായുധങ്ങള്‍ വഹിക്കും. ഇരട്ട എഞ്ചിനാണ്.
റഡാര്‍ മുന്നറിയിപ്പ് റിസീവറുകള്‍, ലോ ബാന്‍ഡ് ജാമറുകള്‍, ഇന്‍ഫ്രാറെഡ് തിരച്ചില്‍ സൗകര്യം, ട്രാക്കിങ് സംവിധാനം എന്നിവ ഇതിലുണ്ട്. ഫ്രാന്‍സിലെ ദസൊ ഏവിയേഷനാണ് ഇതിന്റെ നിര്‍മാതാക്കള്‍.
2016 സെപ്റ്റംബറിലാണ് ഇന്ത്യ കരാറൊപ്പിട്ടത്. 36 റഫാല്‍ വിമാനങ്ങളാണ് ഇന്ത്യ വാങ്ങുന്നത്. ഇതില്‍ 28 എണ്ണം സിംഗിള്‍ സീറ്റും എട്ടെണ്ണം ഡബിള്‍ സീറ്റുമാണ്. ആദ്യഘട്ടമായി അഞ്ച് വിമാനങ്ങളാണ് ബുധനാഴ്ച ഇന്ത്യന്‍ മണ്ണിലിറങ്ങിയത്. 2021 അവസാനത്തോടെ മുഴുവന്‍ വിമാനങ്ങളും വ്യോമസേനയുടെ ഭാഗമാകും. 10 ടണ്‍ ഭാരമാണുള്ളത്. 24,500 കിലോഗ്രാം ഭാരം വരെ വഹിക്കാന്‍ ശേഷിയുണ്ട്.
സുഖോയ്-30
2002-ലാണ് ഇന്ത്യയിലെത്തുന്നത്. റഷ്യന്‍ നൂതന യുദ്ധവിമാനമായ സുഖോയ്-30 ന് ഏറെ ദൂരം സഞ്ചിരിക്കാനും എവിടേയും ബോംബിടാന്‍ സാധിക്കും. ആകാശത്ത് വെച്ച് ഏറ്റുമുട്ടാനും ആകാശത്ത് നിന്ന് കരയുദ്ധത്തിന് സഹായിക്കുകയും ചെയ്യും. ഇരട്ട എഞ്ചിനും ഡബിള്‍ സീറ്റുമുണ്ട് ഇതിന്. ഒരു എക്‌സ് 30 എംഎം ജിഎസ്എച്ച് തോക്കും 8000 കിലോ ആയുധങ്ങളും വഹിക്കാന്‍ ശേഷി. മണിക്കൂറില്‍ 2500 കിലോമീറ്റര്‍ വരെ വേഗത.
മിറാഷ് 2000
മിറാഷ്-2000 ഇന്ത്യന്‍ വ്യോമസേനയുടെ ഏറ്റവും വൈവിധ്യമാര്‍ന്നതും മാരകവുമായ യുദ്ധ വിമാനങ്ങളിലൊന്നാണ്. 1985-ലാണ് ആദ്യമായി കമ്മീഷന്‍ ചെയ്തത്. റഫാലിന്റെ നിര്‍മാതാക്കളായ ഫ്രാന്‍സിലെ ദസോ ഏവിയേഷനാണ് ഇതിന്റേയും നിര്‍മാതാക്കള്‍. സിംഗിള്‍ എഞ്ചിനും സിംഗിള്‍ സീറ്റുമുള്ള മിറാഷ് 2000 ന് പരമാവധി വേഗത മണിക്കൂറില്‍ 2495 കി.മീറ്റാണ്.
രണ്ട് 30 എംഎം ഇന്റഗ്രല്‍ പീരങ്കികളും രണ്ട് മാട്രാ സൂപ്പര്‍ 530 ഡി മീഡിയം റേഞ്ചും രണ്ട് ആര്‍ -550 മാജിക് 2 ക്ലോസ് കോംബാറ്റ് മിസൈലുകളും വഹിക്കുന്നു.
മിഗ് 27
മിഖായോന്‍ ഗുരേവിച്ച് രൂപകല്‍പ്പന ചെയ്ത മിഗ് 27 ലൈസന്‍സ് കരാര്‍ പ്രകാരം എച്ച്.എ.എല്ലാണ് നിര്‍മിച്ചത്. സിംഗിള്‍ എഞ്ചിന്‍, സിംഗിള്‍ സീറ്ററായ മിഗ് 27 ന്റെ പരമാവധി വേഗത 1700 കി.മീറ്ററാണ്. ഒരു 23 എം.എം.ആറ് ബാരല്‍ റോട്ടറി ഇന്റഗ്രല്‍ പീരങ്കി വഹിക്കുന്ന ഇതിന് 4,000 കിലോഗ്രാം വരെ മറ്റ് ആയുധങ്ങള്‍ ബാഹ്യമായി വഹിക്കാന്‍ കഴിയും.
മിഗ്-29
മിഖായോന്‍ ഗുരേവിച്ച് നിര്‍മിച്ച മറ്റൊരു യുദ്ധവിമാനമാണ് മിഗ് 29. 1970കളില്‍ യുഎസിന്റെ എഫ് സീരീസ് വിമാനങ്ങളായ എഫ്-15, എഫ്-16 എന്നിവയെ നേരിടുന്നതിനായിട്ടാണ് അവതരിപ്പിച്ചത്. 1985-ലാണ് ഇത് ഇന്ത്യന്‍ വ്യോമസേനയിലെത്തുന്നത്. പ്രതിരോധത്തിന്റെ രണ്ടാം നിരയില്‍ ഉപയോഗിക്കുന്നു.
ഇരട്ട എഞ്ചിന്‍, സിംഗിള്‍ സീറ്റ്, ആകാശത്ത് വ്യക്തമായ മേധാവിത്വമുള്ള മിഗ്-29 ന്റെ പരമാവധി വേഗത മണിക്കൂറില്‍ 2445 കി.മീറ്ററാണ്. 17 കിലോമീറ്റര്‍ പോരാട്ട പരിധിയുണ്ട്. 30 എംഎം പീരങ്കിയും നാല് ആര്‍ -60 ക്ലോസ് കോംബാറ്റും രണ്ട് ആര്‍ -27 ആര്‍ മീഡിയം റേഞ്ച് റഡാര്‍ ഗൈഡഡ് മിസൈലുകളും വഹിക്കുന്നു.
ജാഗ്വാര്‍
ബ്രിട്ടീഷ് റോയല്‍ എയര്‍ഫോഴ്‌സും ഫ്രഞ്ച് വ്യോമസേനയും ചേര്‍ന്ന് വികസിപ്പിച്ചെത്ത ഒരു യുദ്ധവിമാനമാണ് ജാഗ്വാര്‍. ഇരട്ട എഞ്ചിനും സിംഗിള്‍ സീറ്റും. നുഴഞ്ഞുകയറി മിന്നലാക്രമണം നടത്തുന്ന വിമാനമാണിത്. മണിക്കൂറില്‍ 1350 കി.മീറ്റര്‍ വേഗതിയില്‍ വരെ പറക്കും.
തേജസ്
വ്യോമസേനയുടെ പക്കലുള്ള ഏക ഇന്ത്യന്‍ നിര്‍മിത യുദ്ധവിമാനമാണ് തേജസ്. ഭാരം കുറഞ്ഞ സൂപ്പര്‍സോണിക് യുദ്ധവിമാനമാണിത്. മണിക്കൂറില്‍ 2205 കി.മീറ്റര്‍ വരെ പരമാധി താണ്ടും. മിറാഷ്-2000 സ്വീഡന്റെ ഗ്രിപ്പന്‍ തുടങ്ങിയവയോട് കിടപ്പിടിക്കുന്നു. ആകാശമധ്യേ ഇന്ധനം നിറയ്ക്കാന്‍ കഴിയും. എച്ച്.എ.എല്ലാണ് നിര്‍മിച്ചിട്ടുള്ളത്.
മിഖായോന്‍ ഖുരേവിച്ച് മിഗ് 21
1961-ലാണ് റഷ്യയില്‍ നിന്ന് മിഖായോന്‍ ഖുരേവിച്ച് മിഗ് 21 വിമാനം ഇന്ത്യ ഏറ്റെടുക്കുന്നത്. സിംഗിള്‍ എഞ്ചിനാണ്. സിംഗിള്‍ സീറ്റുള്ള ഇതിനെ വിവിധ ആക്രമണ രീതിക്ക് ഉപയോഗിക്കാം. വ്യോമസേനയുടെ നട്ടെല്ലായി അറിയപ്പെടുന്ന മിഗ്-21 ന്റെ പരമാവധി വേഗത മണിക്കൂറില്‍ 2,230 കിലോമീറ്ററാണ്. നാല് ആര്‍-60 ക്ലോസ് കോംബാറ്റ് മിസൈലുകളുള്ള ഒരു 23 മില്ലീമീറ്റര്‍ ഇരട്ട ബാരല്‍ പീരങ്കി വഹിക്കാനാകും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..