ഇന്ദ്രാണി മുഖർജി ജയിലിൽ നിന്ന് പുറത്തുവന്നതിന് ശേഷം മാധ്യമപ്രവർത്തകരോട് പ്രതികരിക്കുന്നു. Photo: ANI
മുംബൈ: ഷീന ബോറ വധക്കേസില്‍ ശിക്ഷിക്കപ്പെട്ട് തടവില്‍ കഴിഞ്ഞിരുന്ന ഇന്ദ്രാണി മുഖര്‍ജി ജയിലില്‍നിന്ന് പുറത്തിറങ്ങി. ആറര വര്‍ഷത്തെ ശിക്ഷയ്ക്ക് ശേഷമാണ് ജാമ്യം ലഭിച്ച് മുംബൈയിലെ ബൈക്കുള ജയിലില്‍ നിന്ന് ഇന്ദ്രാണി പുറത്തിറങ്ങിയത്. കേസില്‍ ദീര്‍ഘകാലമായി പ്രതി ജയിലിലാണെന്നും അതിനാല്‍ നിയമപരമായി അവര്‍ക്ക് ജാമ്യത്തിന് അര്‍ഹതയുണ്ടെന്നും ചൂണ്ടിക്കാട്ടി കഴിഞ്ഞദിവസമാണ് ഇന്ദ്രാണി മുഖര്‍ജിക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചത്.
കേസിനെ കുറിച്ച് പ്രതികരിക്കാനില്ലെന്ന് പുറത്തിറങ്ങിയതിന് പിന്നാലെ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഇന്ദ്രാണി മുഖര്‍ജി മറുപടി നല്കി. കോടതിയിലുള്ള കേസാണ്, ഒന്നും പറയാനില്ല. ജീവിതം മറ്റൊരു ദിശയില്‍ നിന്ന് അനുഭവിച്ചു. ജീവിതത്തിന്റെ എല്ലാ മേഖലകളില്‍ നിന്നുള്ളവരേയും കണ്ടു. ഇതൊരു വലിയ യാത്രയായിരുന്നു. ക്ഷമ കാണിക്കാന്‍ പഠിച്ചു. വീട്ടിലേക്കാണ് പോകുന്നത്. മറ്റ് പദ്ധതികളൊന്നും ഇല്ലെന്നും ഇന്ദ്രാണി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
'ഇപ്പോള്‍ വളരെയധികം സന്തോഷം തോന്നുന്നു. ഞാന്‍ സ്വതന്ത്രയായിരിക്കുന്നു. ജീവിതത്തെ കുറിച്ച് പുസ്തകം എഴുതും. നീതിന്യായ വ്യവസ്ഥയിലുള്ള വിശ്വാസം തിരിച്ചുകിട്ടിയിരിക്കുന്നു, രാജ്യത്തെ നിയമത്തെ എല്ലാവരും വിശ്വസിക്കണം. കാലതാമസം ഉണ്ടായേക്കാം, പക്ഷെ നീതി ഉണ്ടാവുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ശിക്ഷിക്കപ്പെട്ടതിന് ആരാണ് ഉത്തരവാദി എന്ന ചോദ്യത്തിന് 'എന്നെ വേദനിപ്പിച്ച എല്ലാവരോടും ഞാന്‍ ക്ഷമിച്ചു' എന്ന് അവര്‍ മറുപടി നല്കി.
2012ല്‍ മകള്‍ ഷീന ബോറയെ മുന്‍ ഭര്‍ത്താവ് സഞ്ജയ് ഖന്ന, ഡ്രൈവര്‍ ശ്യാംവര്‍ റായ് എന്നിവര്‍ക്കൊപ്പം ചേര്‍ന്ന് ഇന്ദ്രാണി മുഖര്‍ജി കൊലപ്പെടുത്തിയെന്നാണ് കേസ്. മൃതദേഹം വനപ്രദേശത്ത് കൊണ്ടുപോയി കത്തിച്ചുകളയുകയായിരുന്നു. എന്നാല്‍, മൂന്ന് വര്‍ഷം സൂക്ഷിച്ച കൊലപാതകരഹസ്യം 2015-ല്‍ മറനീക്കി പുറത്തുവന്നു. ഡ്രൈവര്‍ ശ്യാംവര്‍ റായ് മറ്റൊരു കേസില്‍ പിടിയിലായതോടെയാണ് ഏവരും ഞെട്ടിയ കൊലക്കേസിന്റെ വിവരം രാജ്യമറിഞ്ഞത്.
കേസില്‍ സ്റ്റാര്‍ ഇന്ത്യ മുന്‍ മേധാവിയും ഇന്ദ്രാണിയുടെ ഭര്‍ത്താവുമായിരുന്ന പീറ്റര്‍ മുഖര്‍ജിയും അറസ്റ്റിലായിരുന്നു. കേസിന്റെ വിചാരണയ്ക്കിടെ ഇരുവരും വിവാഹമോചിതരായി. പീറ്റര്‍ മുഖര്‍ജിക്ക് പിന്നീട് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. ഇതിനിടെ പലതവണ ജാമ്യം തേടി ഇന്ദ്രാണി മുഖര്‍ജി സി.ബി.ഐ. കോടതിയെ സമീപിച്ചിരുന്നെങ്കിലും കോടതി ജാമ്യാപേക്ഷ തള്ളുകയായിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..