പവൻ ബാധേ | Photo: ANI
ന്യൂഡല്‍ഹി: പാകിസ്താനില്‍ നിര്‍ബന്ധിത മതംമാറ്റം നടക്കുന്നുവെന്ന റിപ്പോര്‍ട്ടുകളില്‍ ആശങ്ക പ്രകടിപ്പിച്ച് ഇന്ത്യ. മത ന്യൂനപക്ഷങ്ങള്‍ക്ക് നേകെയുള്ള ആക്രമണങ്ങളും നിര്‍ബന്ധിത മതംമാറ്റവും ഗൗരവകരമായി പരിശോധിക്കപ്പെടണമെന്ന് ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗണ്‍സിലില്‍ ഇന്ത്യ ആവശ്യപ്പെട്ടു.
നിര്‍ബന്ധിത മതപരിവര്‍ത്തനം പാകിസ്താനില്‍ നിത്യവുമുള്ള പ്രതിഭാസമാണ്. മതന്യൂനപക്ഷങ്ങളില്‍ ഉള്‍പ്പെടുന്ന പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി മാനഭംഗപ്പെടുത്തി മതംമാറ്റി വിവാഹം ചെയ്യുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ ലഭിച്ചിട്ടുണ്ട്. ആയിരക്കണക്കിന് പെണ്‍കുട്ടികളാണ് ഓരോവര്‍ഷവും ഇത്തരത്തില്‍ നിര്‍ബന്ധിത മതംമാറ്റത്തിനും ആക്രണങ്ങള്‍ക്കും ഇരയാവുന്നത്. പാക് ഭരണകൂടത്തിന്റെ പിന്തുണയോടെയാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതെന്നും ഇന്ത്യന്‍ നയതന്ത്രപ്രതിനിധി പവന് ബാധേ മനുഷ്യാവകാശ കമ്മീഷനെ ധരിപ്പിച്ചു.
ക്രിസ്ത്യന്‍, അഹമ്മദീയ, സിഖ്, ഹിന്ദു വിഭാഗങ്ങളിലുള്‍പ്പെടുന്നവരാണ് ഇത്തരത്തില്‍ അക്രമങ്ങള്‍ക്ക് ഇരയാവുന്നത്. ഇവരുടെ വിശുദ്ധസ്ഥലങ്ങളും സ്മാരകങ്ങളും തകര്‍ക്കപ്പെടുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.
തീവ്രവാദത്തിന് പിന്തുണയും വളവും നല്കുന്ന പാകിസ്താനെതിരെ ലോകരാജ്യങ്ങള്‍ കൂട്ടായ്മ തീര്‍ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
യുഎന്‍ മനുഷ്യാവകാശ സംഘടനയുടെ വാര്‍ഷിക റിപ്പോര്‍ട്ടിനെക്കുറിച്ചുള്ള ചര്‍ച്ചയ്ക്കിടെ കശ്മീര്‍ പ്രശ്നം ഉന്നയിക്കാനുള്ള പാകിസ്താന് ശ്രമങ്ങള്‍ക്ക് മറുപടിയായാണ് ഇന്ത്യ പ്രതികരിച്ചത്. ഇന്ത്യയ്ക്കെതിരെ അടിസ്ഥാനരഹിതവും നിരുത്തരവാദപരവുമായ ആരോപണങ്ങള്‍ ഉന്നയിക്കാന്‍ പാകിസ്ഥാന് യുഎന്‍ മനുഷ്യാവകാശ സമിതിയെ വീണ്ടും ദുരുപയോഗം ചെയ്തത് ഖേദകരമാണെന്ന് പവന് ബാധേ പറഞ്ഞു.
Content Highlights: Forced conversions a daily phenomenon in Pakistan, India tells UNHRC
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..