കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ |ഫോട്ടോ:ANI
ന്യൂഡല്‍ഹി: ആഗോള അസമത്വ റിപ്പോര്‍ട്ട് പിഴവുള്ളതാണെന്നും അതിന്റെ രീതിശാസ്ത്രം സംശയകരമാണെന്നും കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്. ദാരിദ്ര്യവും അസമത്വവും നിലനില്ക്കുന്നതുമായ രാജ്യമാണ് ഇന്ത്യയെന്ന 2022-ലെ ലോക അസമത്വ റിപ്പോർട്ട് തള്ളിക്കളഞ്ഞുകൊണ്ടായിരുന്നു ധനമന്ത്രിയുടെ പ്രസ്താവന.
പാരീസ് ആസ്ഥാനമായ വേള്‍ഡ് ഇന്‍ഇക്വാലിറ്റി ലാബാണ് ലോക അസമത്വ റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. ഫ്രഞ്ച് സാമ്പത്തിക ശാസ്ത്രജ്ഞനായ തോമസ് പിക്കെറ്റി അടക്കമുള്ള വിദഗ്ധരാണ് പട്ടികയില്‍ രാജ്യങ്ങളുടെ സ്ഥാനം നിർണയിച്ചത്. ജനസംഖ്യാടിസ്ഥാനത്തിലുള്ള വരുമാനത്തിന്റേയും സമ്പത്തിന്റേയും അടിസ്ഥാനത്തില്‍ ഇന്ത്യയെ പട്ടികയുടെ പകുതിക്കു താഴെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഇന്ത്യയിലെ ഏറ്റവും സമ്പന്നരായ 10 ശതമാനം പേര് മൊത്തം സമ്പത്തിന്റെ 76 ശതമാനവും കൈവശം വച്ചിരിക്കുകയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 2021-ലെ ദേശീയ വരുമാനത്തിന്റെ 57 ശതമാനമാണ് ഇവരുടെ കൈവശമുള്ളത്. അതേസമയം, താഴെയുള്ള 50 ശതമാനത്തിന്റെ വിഹിതം 13 ശതമാനമായി കുറഞ്ഞു. മൊത്തം ദേശീയ വരുമാനത്തിന്റെ അഞ്ചിലൊന്ന് ഭാഗവും ഏറ്റവും ഉയര്‍ന്ന ഒരു ശതമാനത്തിന്റെ പക്കലാണുള്ളതെന്നും റിപ്പോർട്ട് പറയുന്നു.
2020-ല്‍ ഇന്ത്യയിലെ സ്ത്രീകള്‍ക്ക് തൊഴില്‍ വരുമാനത്തിന്റെ 18.3% മാത്രമേ ലഭിച്ചിട്ടുള്ളൂവെന്ന് അവരുടെ ലിംഗ അസമത്വ റിപ്പോര്‍ട്ടില്‍ കാണിക്കുന്നു. ഇത് ബ്രസീല്‍ പോലുള്ള മറ്റ് വികസ്വര സമ്പദ് വ്യവസ്ഥകളിലെ സ്ത്രീകള്‍ക്ക് ലഭിച്ചതിന്റെ പകുതിയോളം വിഹിതമാണ്. ബ്രസീലില്‍ സത്രീകള്‍ക്ക് ലഭിക്കുന്ന തൊഴില്‍ വരുമാനം 38.5 ശതമാനവും ചൈനയില്‍ 33.4 ശതമാനവുമാണ്. ആഗോള ശരാശരി 34.70 ശതമാനമാണ്.
റിപ്പോര്‍ട്ട് ന്യൂനതകളുള്ളതാണെന്നും റിപ്പോര്‍ട്ട് തയ്യാറാക്കിയതിന്റെ രീതിശാസ്ത്രം സംശയകരമാണെന്നും മന്ത്രി പറഞ്ഞു. മുന്‍ യുപിഎ സര്‍ക്കാര്‍ വായ്പാ കുടിശ്ശികവരുത്തിയവരില്നിന്ന് പണം തിരികെപ്പിടിക്കുന്നതില്‍ വീഴ്ചവരുത്തിയെന്നും നിര്‍മലാ സീതാരാമന് കുറ്റപ്പെടുത്തി. ഇത്തരത്തിലുള്ള പണം രാജ്യത്ത് ആദ്യമായി തിരികെപ്പിടിച്ചത് മോദി സര്‍ക്കാരിന്റെ കാലത്താണ്. ഇത്തരത്തില്‍ പതിനായിരം കോടിയിലധികം രൂപ പൊതുമേഖലാ ബാങ്കുകള്‍ തിരിച്ചുപിടിച്ചെന്നും അവര്‍ പറഞ്ഞു.
Content Highlights: "Flawed Methodology": Finance Minister Slams India "Poor, Unequal" Report
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..