ഗുവഹത്തി: ആസ്സാമിലെ ദേശീയ പൗരത്വ രജിസ്റ്ററുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഓണ്‍ലൈനില്‍നിന്ന് അപ്രത്യക്ഷമായ സംഭവത്തില്‍ മുന്‍ ജീവനക്കാരിക്കെതിരെ കേസെടുത്തു. എന്‍ആര്‍സിയുമായി ബന്ധപ്പെട്ട രേഖകള്‍ സൂക്ഷിക്കുന്നതിന് ചുമതലയുണ്ടായിരുന്ന ഇവര്‍ ജോലി രാജിവെച്ചപ്പോള്‍ ഇതുമായി ബന്ധപ്പെട്ട പാസ്‌വേഡ് കൈമാറിയിരുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജീവക്കാരിക്കെതിരെ കേസെടുത്തിരിക്കുന്നത്.
ഓണ്‍ലൈനില്‍നിന്ന് വിവരങ്ങള്‍ അപ്രത്യക്ഷമായത് സംബന്ധിച്ച വാര്‍ത്ത പുറത്തുവന്നതിനെ തുടര്‍ന്ന് എന്‍ആര്‍സി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ചന്ദന മഹന്തയാണ് മുന്‍ പ്രൊജക്ട് മാനേജര്‍ക്കെതിരെ പരാതി നല്‍കിയത്. ജോലി രാജിവെക്കുന്നതിന് മുന്‍പ് ഇവരുടെ കൈവശമുണ്ടായിരുന്ന രണ്ട് ഔദ്യോഗിക ഇ മെയില്‍ ഐഡികള്‍ കൈമാറിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി. കഴിഞ്ഞ നവമ്പറിലാണ് ഇവര്‍ രാജിവെച്ചത്.
ആസ്സാമിലെ ദേശീയ പൗരത്വ രജിസ്റ്ററില്‍നിന്ന് ഒഴിവാക്കപ്പെട്ടവരെയും ഉള്‍പ്പെട്ടവരെയും സംബന്ധിച്ച് കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ പ്രസിദ്ധീകരിച്ച പട്ടികയിലെ വിവരങ്ങളാണ് ഡിസംബര്‍ 15-ന് ശേഷം ഓണ്‍ലൈനില്‍നിന്ന് അപ്രത്യക്ഷമായത്. വിവരങ്ങള്‍ സൂക്ഷിക്കുന്നതിന് നിയോഗിക്കപ്പെട്ട ഐടി സ്ഥാപനമായ വിപ്രോയുമായുള്ള കരാര്‍ പുതുക്കാത്തതാണ് വിവരങ്ങള്‍ അപ്രത്യക്ഷമാകുന്നതിന് ഇടയാക്കിയതെന്നാണ് വിശദീകരണം. ക്ലൗഡ് സ്റ്റോറേജില്‍ ഡാറ്റ സൂക്ഷിക്കുന്നതിന് വിപ്രോയുമായുണ്ടാക്കിയ കരാര്‍ കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ അവസാനിച്ചെന്ന് അധികൃതര്‍ പറയുന്നു.
എന്‍ആര്‍സി സംസ്ഥാന കോ-ഓഡിനേറ്റര്‍ പ്രതീക് ഹാജേലയെ സുപ്രീം കോടതി ഉത്തരവ് പ്രകാരം മധ്യപ്രദേശിലേയ്ക്ക് സ്ഥലം മാറ്റിയതിനെ തുടര്‍ന്നാണ് കമ്പനിയുമായുള്ള കരാര്‍ പുതുക്കാന്‍ സാധിക്കാതെ വന്നത്. ഈ ഉദ്യോഗസ്ഥന്‍ സ്ഥലംമാറിയതിനു പിന്നാലെ ജീവനക്കാരി രാജിവെക്കുകയും ചെയ്തു. ഇവര്‍ ഇമെയില്‍ ഐഡിയുടെ പാസ്‌വേഡുകള്‍ നല്‍കാതിരുന്നത് തുടര്‍ന്നുള്ള നടപടികളെ ബാധിച്ചെന്നും ഇതാണ് ഓണ്‍ലൈനില്‍നിന്ന് വിവരങ്ങള്‍ അപ്രത്യക്ഷമാകുന്നതിലേയ്ക്ക് നയിച്ചതെന്നുമാണ് വിശദീകരണം.
സംഭവവുമായി ബന്ധപ്പെട്ട് ഒരു സന്നദ്ധ സംഘടനയുടെ പരാതിയില്‍ പ്രതീക് ഹാജേലയ്‌ക്കെതിരെയും കേസെടുത്തിട്ടുണ്ട്. സ്ഥലംമാറി പോകുന്നതിന് മുന്‍പ് വിപ്രോയുമായുള്ള കരാര്‍ പുതുക്കുന്നതില്‍ വീഴ്ചവരുത്തിയെന്ന് കാട്ടിയാണ് പ്രതീക് ഹാജേലയ്‌ക്കെതിരെ പരാതി നല്‍കിയിരിക്കുന്നത്.
Content Highlights: FIR against former NRC official after data goes offline


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..