
ഭുമ അഖില പ്രിയ | photo: twitter|bhuma akhila
ഹൈദരാബാദ്: ഭൂമി തർക്കത്തെത്തുടർന്ന് തെലങ്കാനയിൽ മൂന്ന് സഹോദരങ്ങളെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ആന്ധ്രയിലെ തെലുങ്കു ദേശം പാർട്ടി (ടിഡിപി) മുൻ മന്ത്രി ഭുമ അഖില പ്രിയ അറസ്റ്റിൽ. 200 കോടിയോളം വിലമതിക്കുന്ന 50 ഏക്കർ ഭൂമിയുടെ പേരിലുള്ള തർക്കത്തത്തുടർന്ന് മുൻ ഹോക്കി താരം പ്രവീൺ റാവു ഉൾപ്പെടെ മൂന്ന് സഹോദരങ്ങളെ തട്ടിക്കൊണ്ടുപോയ കേസിലാണ് മുൻമന്ത്രി അറസ്റ്റിലായത്.
ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം. പ്രവീൺ റാവുവിന്റെ ഹൈദരാബാദിലെ വീട്ടിലെത്തിയ ഒരുസംഘം ആളുകൾ റാവു ഉൾപ്പെടെ മൂന്ന് സഹോദരങ്ങളെയും തട്ടിക്കൊണ്ടുപോവുകയായിരുന്നു. സംഭവം നടന്ന് മണിക്കൂറുകൾക്കകം തന്നെ നാടകീയമായി സംഘത്തെ പിന്തുടർന്നെത്തിയ പോലീസ് സഹോദരങ്ങളെ രക്ഷപ്പെടുത്തുകയും ചെയ്തു.
കേസിൽ അറസ്റ്റിലായ ഭൂമയ്ക്ക് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനാൽ ഇന്ദിരാ ഗാന്ധി ആശുപത്രിയിലേക്ക് മാറ്റി. ഭൂമയ്ക്ക് പുറമേ അവരുടെ ഭർത്താവ് ഭാർഗവ് റാം, ഭുമയുടെ പിതാവും മുതിർന്ന ടിഡിപി അംഗവുമായ ഭുമ നാഗി റെഡ്ഡിയുടെ അടുത്ത അനുയായി എവി സുബ്ബ റെഡ്ഡിഎന്നിവരാണ് കേസിലെ മറ്റു പ്രതികൾ.
ചൊവ്വാഴ്ച രാത്രി ഏഴ് മണിയോടെ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരെന്ന വ്യാജേന പ്രവീൺ റാവുവിന്റെ വീട്ടിലെത്തിയ 10-15 പേരടങ്ങിയ സംഘമാണ് സഹോദരങ്ങളെ തട്ടിക്കൊണ്ടുപോയതെന്ന് പോലീസ് പറഞ്ഞു. മൂന്ന് വാഹനങ്ങളിലായി എത്തിയ സംഘം വ്യാജ വാറണ്ട് കാണിച്ച് റെയ്ഡിനെത്തിയതാണെന്ന് ധരിപ്പിച്ചാണ് മൂന്ന് പേരെയും തട്ടിക്കൊണ്ടുപോയതെന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥരോടൊപ്പം റാവുവിന്റെ വീട്ടിലെത്തിയ എക്സൈസ് മന്ത്രി ശ്രീനിവാസ് ഗൗഡ് വ്യക്തമാക്കി.
കുടുംബാഗങ്ങളെ മുറിയിൽ പൂട്ടിയിട്ട ശേഷമാണ് മൂന്ന് സഹോദരങ്ങളെയും തട്ടിക്കൊണ്ടുപോയത്. കുടുംബാഗങ്ങൾ വിളിച്ച് പരാതി അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ സംഘത്തെ പിന്തുടർന്ന് മൂന്ന് മണിക്കൂറിനുള്ളിൽ പ്രവീൺ റാവു ഉൾപ്പെടെയുള്ളവരെ മോചിപ്പിക്കാൻ സാധിച്ചുവെന്നും പോലീസ് അറിയിച്ചു. ചില വെള്ളക്കടലാസില്‍ ഒപ്പിടാന്‍ സംഘം നിര്‍ബന്ധിച്ചെന്ന് സഹോദരങ്ങള്‍ പോലീസിനോട് പറഞ്ഞു
content highlights:Ex-TDP Minister Arrested For Allegedly Kidnapping 3 Men Over Land Dispute
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..