കൊല്‍ക്കത്ത : ബിജെപിയില്‍ ചേര്‍ന്ന് ഒരു ദിവസം കഴിയുമ്പോള്‍ തനിക്ക് ഒരു രാഷ്ട്രീയപാര്‍ട്ടിയുമായും സംബന്ധമില്ലെന്ന് പറഞ്ഞ് മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ താരം മെഹ്താബ് ഹുസൈന്‍ രംഗത്ത്.
മധ്യനിരയിലെ മിന്നും താരമായ മെഹ്താബ് കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ പ്രിയതാരവുമായിരുന്നു. തന്റെ രാഷ്ട്രീയ പ്രവേശനം കുടുംബാംഗങ്ങളെയും അഭ്യുദയകാംക്ഷികളെയും വേദനിപ്പിച്ചെന്നും അവരുടെ വികാരം മാനിച്ച് രാഷ്ട്രീയം ഉപേക്ഷിക്കുകയാണെന്നും ഇത് തന്റെ വ്യക്തിപരമായ തീരുമാനമാണെന്നും ഹുസൈന്‍ പറഞ്ഞു.
ഈസ്റ്റ് ബംഗാളിന്റെ മുന്‍ നായകന്‍ കൂടിയായ മെഹ്താബ് ചൊവ്വാഴ്ച ബിജെപിയുടെ മുരളീധര്‍ സെന്‍ ലെയിന്‍ ഓഫീസില്‍ വെച്ചാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ഘോഷ് പാര്‍ട്ടി പതാക കൈമാറിയത്. ഭാരത് മാതാ കി ജയ് മുദ്രാവാക്യം വിളികളോടെയാണ് പതാക കൈമാറുന്ന ചടങ്ങ് നടന്നത്. അതു കഴിഞ്ഞ് 24 മണിക്കൂർ പൂർത്തിയാകുമ്പോഴാണ് അദ്ദേഹത്തിന്റെ പിൻമാറ്റം
"ഇന്ന് മുതല്‍ എനിക്ക് ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായി ബന്ധമുണ്ടായിരിക്കില്ല. എന്റെ തീരുമാനത്തില്‍ എന്റെ എല്ലാ അഭ്യുദയകാംക്ഷികളോടും ഞാന്‍ ക്ഷമ ചോദിക്കുകയാണ്", മെഹ്താബ് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
ഈ തീരുമാനത്തിലെത്താന്‍ ആരും തന്നെ നിര്‍ബന്ധിച്ചിട്ടില്ലെന്നും രാഷ്ട്രീയത്തില്‍ നിന്ന് അകന്നു നില്‍ക്കുകയെന്നത് തന്റെ വ്യക്തിപരമായ തീരുമാനം മാത്രമാണെന്നും ഹൊസ്സൈന്‍ പറഞ്ഞു.
"ഈയൊരു കാലത്ത് ജനങ്ങളോടൊപ്പം നില്‍ക്കാന്‍ ഞാനാഗ്രഹിച്ചു. നിസ്സഹായരായ മനുഷ്യരുടെ മുഖം എന്റെ ഉറക്കം കെടുത്തി. അതുകൊണ്ടാണ് ഞാന്‍ രാഷ്ട്രീയത്തിലേക്ക് പൊടുന്നനെ രംഗപ്രവേശം ചെയ്തത്. പക്ഷെ ഏതൊരു ജനത്തിനു വേണ്ടിയാണോ ഞാന്‍ രാഷ്ട്രീയത്തില്‍ ചേര്‍ന്നത് അവര്‍ ഞാന്‍ രാഷ്ട്രീയത്തില്‍ ചേരാന്‍ പാടില്ലായിരുന്നെന്ന് പറഞ്ഞു. അവര്‍ക്കെന്നെ രാഷ്ട്രീയക്കാരനായി കാണാന്‍ പറ്റില്ലെന്നും അവര്‍ പറഞ്ഞു".
തന്റെ ഭാര്യയും മക്കളും വരെ തന്റെ രാഷ്ട്രീയപ്രവേശനത്തില്‍ വേദനിച്ചിരുന്നുവെന്നും മെഹ്താബ് കൂട്ടിച്ചേര്‍ത്തു.
അതേസമയം തൃണമൂല്‍ കോണ്‍ഗ്രസ്സില്‍ നിന്നുള്ള ചില ഭീഷണികളെ ഭയന്നാണ് മെഹ്താബ് ഹുസൈന്റെ മനംമാറ്റമെന്ന് ബിജെപി ആരോപിച്ചു.
content highlights: Ex-footballer Mehtab quits politics within 24 hours of joining BJP