ദ്രൗപതി മുർമു | Photo: UNI
ന്യൂഡൽഹി: രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർഥിയായി ദ്രൗപദി മുർമുവിനെ തിരഞ്ഞെടുത്തു. ജാര്‍ഖണ്ഡ് മുന്‍ ഗവര്‍ണറും പട്ടികവര്‍ഗ വിഭാഗത്തില്‍നിന്നുള്ള വനിതാ നേതാവുമാണ് ദ്രൗപദി മുർമു. ഒഡീഷ സ്വദേശിയാണ് ഇവർ.
എൻ.ഡി.എ സ്ഥാനാർഥി പട്ടികയിൽ ആദ്യം മുതൽക്കു തന്നെ പരിഗണനയിൽ ഉണ്ടായിരുന്ന പേരാണ് ദ്രൗപദി മുർമുവിന്റേത്. ഒഡീഷയിൽ ബിജെപി - ബിജെഡി സർക്കാർ അധികാരത്തിൽ ഉണ്ടായിരുന്ന സമയത്ത് സഹ മന്ത്രി സ്ഥാനം വഹിച്ചിരുന്നു. 2000 മുതൽ 2006 വരെ നിയമസഭാ അംഗവുമായിരുന്നു. ചൊവ്വ വൈകിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ബിജെപി ഓഫീസിൽ ചേർന്ന പാർലമെന്ററി യോഗത്തിൽ വെച്ചായിരുന്നു സ്ഥാനാർഥി നിർണയം.
കേരളാ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, പട്ടികവര്‍ഗ വിഭാഗത്തില്‍നിന്നുള്ള വനിതാ നേതാവ് അനുസൂയ ഉയ്കെ, കര്‍ണാടക ഗവര്‍ണര്‍ തവാര്‍ചന്ദ് ഗഹലോത്ത് തുടങ്ങിയവരുടെ പേരുകളായിരുന്നു ദ്രൗപദി മുർമുവിന്റെ പേരിനൊപ്പം എൻ.ഡി.എയിൽ പരിഗണനയിൽ ഉണ്ടായിരുന്നത്.
അതേസമയം കോൺഗ്രസിന്റെ രാഷ്ട്രപതി സ്ഥാനാർഥിയായി യശ്വന്ത് സിൻഹയെ തീരുമാനിച്ചിരുന്നു. ഏകകണ്ഠേനയാണ് രാഷ്ട്രപതി സ്ഥാനത്തേക്ക് യശ്വന്ത് സിൻഹയെ പ്രതിപക്ഷത്തെ 17 പാര്‍ട്ടികള്‍ ചേര്‍ന്ന് തീരുമാനിച്ചതെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് വ്യക്തമാക്കിയത്.
എം.പി.മാരും എം.എല്‍.എ.മാരുമടങ്ങുന്ന 48.9 ശതമാനം വോട്ടര്‍മാരാണ് എന്‍.ഡി.എ.യ്ക്കുള്ളത്. പ്രതിപക്ഷ കൂട്ടായ്മയ്‌ക്കൊപ്പം നില്‍ക്കുന്ന പാര്‍ട്ടികളും മറ്റു പാര്‍ട്ടികള്‍ക്കും ചേര്‍ന്ന് 51.1 ശതമാനം വോട്ടുണ്ട്. ഒഡിഷ മുഖ്യമന്ത്രി നവീന്‍ പട്നായിക്കിന്റെ ബി.ജെ.ഡി.യോ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡിയുടെ വൈ.എസ്.ആര്‍. കോണ്‍ഗ്രസോ മാത്രം പിന്തുണച്ചാല്‍ എന്‍.ഡി.എ. സ്ഥാനാര്‍ഥിക്ക് ജയിക്കാം. ഈ രണ്ടു പാര്‍ട്ടികളും പ്രതിപക്ഷ ഐക്യനിരയ്‌ക്കൊപ്പം എത്താന്‍ സാധ്യത വിരളമാണെങ്കിലും ചര്‍ച്ച നടത്താനാണ് കോണ്‍ഗ്രസ് നീക്കം. മറ്റൊരു പ്രമുഖ പ്രതിപക്ഷ പാര്‍ട്ടിയായ ടി.ആര്‍.എസിന്റെ നേതാവ് ചന്ദ്രശേഖര്‍ റാവു കോണ്‍ഗ്രസിതര മൂന്നാം മുന്നണിക്കായി ശ്രമം തുടങ്ങിയിട്ടുണ്ട്. ഇതെല്ലാം മുന്നില്‍ക്കണ്ടാണ് സമവായശ്രമങ്ങള്‍ക്ക് കോണ്‍ഗ്രസ് ശ്രമം നടത്തുന്നത്. ബി.ജെ.പി.യുമായി അകല്‍ച്ചയിലുള്ള ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജനതാദള്‍-യു ഇത്തവണ അവരുടെ സ്ഥാനാര്‍ഥിക്ക് വോട്ടുചെയ്യുമോ എന്ന കാര്യത്തില്‍ സംശയമുണ്ട്.
Content Highlights: Draupadi Murmu named NDA's candidate for Presidential polls
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..