പ്രതീകാത്മക ചിത്രം | ഫോട്ടോ:എ.എൻ.ഐ.
ന്യൂഡൽഹി: ആഭ്യന്തര വിമാനയാത്രയ്ക്ക് ഇനി ചെലവേറും. ആഭ്യന്തര വിമാനയാത്രാ നിരക്കിന്റെ കുറഞ്ഞ പരിധി 13 ശതമാനത്തിൽ നിന്ന് 16 ശതമാനമാക്കി ഉയർത്താൻ വ്യോമയാന മന്ത്രാലയം തീരുമാനിച്ചു. ജൂൺ ഒന്നുമുതൽ പുതിയ നിരക്ക് നിലവിൽ വരും.
മന്ത്രാലയം വെള്ളിയാഴ്ച പുറത്തിറക്കിയ ഉത്തരവ് പ്രകാരം 40 മിനിട്ടിന് താഴെയുളള ആഭ്യന്തര വിമാനയാത്ര നിരക്ക് 2300 രൂപ മുതൽ 2600 വരെ ഉയരും.
40 മിനിട്ട് മുതൽ ഒരു മണിക്കൂർ ദൈർഘ്യമുളള യാത്രകളുടെ ഏറ്റവും കുറഞ്ഞ നിരക്ക് 3300 രൂപയായിരിക്കും. ഇത്തരം വിമാനയാത്രയുടെ കുറഞ്ഞ നിരക്ക് നേരത്തേ 2900 രൂപയായിരുന്നു.
60-90 മിനിട്ട് ദൈർഘ്യമുളള യാത്രയ്ക്ക് 4000 രൂപയും 90-120 മിനിട്ട് ദൈർഘ്യമുളള യാത്രയ്ക്ക് 4700 രൂപയും 150-180 മിനിട്ട് ദൈർഘ്യമുളള യാത്രയ്ക്ക് 6,100 രൂപയും 180-210 മിനിട്ട് ദൈർഘ്യമുളള യാത്രയ്ക്ക് 7400 രൂപയും ആയിരിക്കും. ഉദാഹരണത്തിന് ഡൽഹി- മുംബൈ ഫ്ളൈറ്റിന് നിലവിലുളള യാത്രാനിരക്കിലേക്കാൾ ജൂൺ ഒന്നുമുതൽ 700 രൂപ കൂടുതൽ നൽകേണ്ടതായി വരും.
കോവിഡ് പശ്ചാത്തലത്തിൽ വിമാനയാത്രക്കാരിലുണ്ടായ കുറവാണ് യാത്രാനിരക്ക് വർധിപ്പിക്കുന്നതിനുളള ഒരു കാരണം.
കോവിഡ് കേസുകൾ രാജ്യത്ത് വർധിച്ചതോടെ വിമാനയാത്രക്കാരുടെ എണ്ണത്തിലും വിമാനത്തിൽ പ്രവേശിപ്പിക്കാൻ സാധിക്കുന്ന യാത്രക്കാരുടെ എണ്ണത്തിലും കുറവ് വന്നിരുന്നു.
യാത്രാനിരക്കിൽ നികുതികൾ, വിമാനത്താവള വികസന ഫീസ് എന്നിവ ഉൾപ്പെടില്ല. അത് യാത്രക്കാർ നൽകേണ്ടി വരും. 2021 ഫെബ്രുവരിയിൽ ആഭ്യന്തര വിമാനയാത്രാനിരക്കിന്റെ താഴ്ന്നതും ഉയർന്നതുമായ പരിധി 10 ശതമാനത്തിൽ നിന്ന് 13 ശതമാനമായി മന്ത്രാലയം ഉയർത്തിയിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..