മുഹമ്മദ് ഫൈസൽ
ന്യൂഡല്‍ഹി: ലക്ഷദ്വീപ് ലോക്സഭാ മണ്ഡലത്തിലേക്ക് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് പ്രഖ്യാപിച്ചിരിക്കുന്ന ഉപതെരഞ്ഞെടുപ്പ് തടയണമെന്നാവശ്യപ്പെട്ട് അയോഗ്യനാക്കപ്പെട്ട എം.പി. മുഹമ്മദ് ഫൈസല്‍ സുപ്രീംകോടതിയെ സമീപിച്ചു. വിചാരണക്കോടതി വിധിച്ച ശിക്ഷ സ്റ്റേ ചെയ്യണമെന്ന അപ്പീലില്‍ ഹൈക്കോടതി വിധി പറയാനിരിക്കേ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച കമ്മിഷന് നടപടി ഏകപക്ഷീയവും നിയമ വിരുദ്ധവുമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി.
ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിനോട് മുഹമ്മദ് നാളെ ഫൈസലിന്റെ അഭിഭാഷകര്‍ ആവശ്യപ്പെടും. സീനിയര്‍ അഭിഭാഷകന് കപില്‍ സിബല്‍, അഭിഭാഷകന് കെ.ആര് ശശിപ്രഭു എന്നിവരാണ് മുഹമ്മദ് ഫൈസലിനുവേണ്ടി സുപ്രീംകോടതിയില്‍ ഹാജരാകുന്നത്.
തനിക്കെതിരായ ശിക്ഷ ഹൈക്കോടതി സ്റ്റേ ചെയ്താല്‍ ജനപ്രാതിനിധ്യ നിയമത്തിലെ എട്ടാം വകുപ്പ് പ്രകാരം അയോഗ്യനാക്കപ്പെട്ട നടപടി റദ്ദാകും. ഇക്കാര്യം സുപ്രീംകോടതിതന്നെ പല വിധികളിലും വ്യക്തമാക്കിയിട്ടുള്ളതാണെന്നും സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്ത അപ്പീലില്‍ മുഹമ്മദ് ഫൈസല്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
വധശ്രമക്കേസില്‍ കവരത്തിയിലെ കോടതി വിധിച്ച ശിക്ഷയ്ക്കെതിരേ കേരള ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിട്ടുണ്ട്. ശിക്ഷ സ്റ്റേ ചെയ്യണമെന്ന ആവശ്യവും ഹൈക്കോടതിയില്‍ ഉന്നയിച്ചിട്ടുണ്ട്. ഇതിലെ വിധിക്ക് കാത്തുനില്‍ക്കാതെ ഫെബ്രുവരി 27-ന് ഉപതിരഞ്ഞെടുപ്പ് നടത്താനുള്ള തിരഞ്ഞെടുപ്പ് കമ്മിഷന് തീരുമാനം ഏകപക്ഷീയവും നിയമവിരുദ്ധവുമാണെന്നാണ് സുപ്രീംകോടതിയിലെ ഹര്‍ജിയില്‍ ഫൈസല്‍ ആരോപിച്ചിരിക്കുന്നത്.
വിചാരണ കോടതി ശിക്ഷ വിധിച്ച് രണ്ട് ദിവസത്തിനുള്ളില്‍ ലോക്സഭാ അംഗത്വത്തില്‍ നിന്ന് അയോഗ്യനാക്കിയതിനെയും അപ്പീലില്‍ ഫൈസല്‍ വിമര്‍ശിക്കുന്നുണ്ട്. ഇത്തരം കേസുകളില്‍ ശിക്ഷ സ്റ്റേ ചെയ്യണമെന്ന ഹര്‍ജികളില്‍ തീര്‍പ്പ് ഉണ്ടാകുന്നതുവരെ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് അധികാരമുണ്ടോ എന്നകാര്യം സുപ്രീം കോടതി വിശദമായി പരിശോധിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
Content Highlights: disqualified lakshadweep mp moves supreme court challenging eci announcing bye election
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..