Photo : Twitter / @Rahulk123d
ന്യൂഡല്‍ഹി: രാഷ്ട്രപതി ഭവനിലെ മുഗള്‍ ഗാര്‍ഡന്‍സിന്റെ പുനര്‍നാമകരണത്തിന് പിന്നാലെ ഡല്‍ഹി സര്‍വകലാശാലയിലെ മുഗള്‍ ഗാര്‍ഡന്‍ എന്ന പേരിലുള്ള ഉദ്യാനത്തിനും പേരുമാറ്റം. സര്‍വകലാശാലയിലെ നോര്‍ത്ത് ക്യാമ്പസിലെ ഉദ്യാനത്തിന് 'ഗൗതം ബുദ്ധ സെന്റിനറി ഗാര്‍ഡനെ'ന്ന പുതിയ പേര് നല്‍കിയതായി സര്‍വകലാശാല അധികൃതര്‍ തിങ്കളാഴ്ച അറിയിച്ചു.
സര്‍വകലാശാലയിലെ പൂന്തോട്ടത്തിന് മുഗള്‍ ശൈലിയുമായി യാതൊരു ബന്ധവുമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പേര് മാറ്റിയിരിക്കുന്നത്. ശനിയാഴ്ച രാഷ്ട്രപതി ഭവനിലെ ഉദ്യാനത്തിന്റെ പേരുമാറ്റത്തിനൊപ്പമാണ് സര്‍വകലാശാലയും പുനര്‍നാമകരണം നടത്തിയത്. എന്നാല്‍ രാഷ്ട്രപതി ഭവനിലെ മുഗള്‍ ഗാര്‍ഡന്‍സ് അമൃത് ഉദ്യാനമായി മാറിയതുമായി ഇതിന് ബന്ധമില്ലെന്ന് സര്‍വകലാശാല അധികൃതര്‍ പറയുന്നു. ദീര്‍ഘനാളായി നടന്നുവരുന്ന ചര്‍ച്ചകള്‍ക്കൊടുവിലാണ് ഗാര്‍ഡന്‍ കമ്മിറ്റി ശനിയാഴ്ച തീരുമാനം കൈക്കൊണ്ടതെന്ന് അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.
വൈസ് റീഗല്‍ ലോഡ്ജിന് എതിര്‍വശത്തുള്ള, മധ്യത്തില്‍ ഗൗതമ ബുദ്ധന്റെ പ്രതിമയോടുകൂടിയ ഉദ്യാനത്തെ ഗൗതം ബുദ്ധ സെന്റിനറി ഗാര്‍ഡന്‍ എന്ന് പുനര്‍നാമകരണം ചെയ്യുന്നതിന് ഡല്‍ഹി സര്‍വകലാശാലയുടെ കമ്മിറ്റി അംഗീകാരം നല്‍കിയതായി രജിസ്ട്രാര്‍ വികാസ് ഗുപ്ത ജനുവരി 27-ന് പുറത്തിറക്കിയ ഔദ്യോഗിക അറിയിപ്പില്‍ പറയുന്നു. സര്‍വകലാശാലയിലെ പൂന്തോട്ടം മുഗള്‍ ഭരണാധികാരികള്‍ നിര്‍മിച്ചതോ മുഗള്‍ ശൈലിയുമായി ബന്ധമുള്ളതോ അല്ലെന്ന് സര്‍വകലാശാല അധികൃതർ വ്യക്തമാക്കി.
മുഗള്‍ ഉദ്യാനങ്ങള്‍ പ്രത്യേക രൂപകല്‍പനയിലാണ് നിര്‍മിക്കുന്നതെന്നും ജലാശയം, ഒഴുകുന്ന ജലം, ഇരുവശത്തും ജലധാരകള്‍, പുഷ്പ-ഫലസസ്യങ്ങള്‍, പ്രത്യേകിച്ച് പീച്ച്, ലിച്ചി ഫലവൃക്ഷങ്ങള്‍ എന്നിവ താജ് മഹല്‍ ഉള്‍പ്പെടെയുള്ള മുഗള്‍ ഉദ്യാനങ്ങളില്‍ കാണാമെന്നും സര്‍വകലാശാലയിലെ പൂന്തോട്ടത്തില്‍ ഇത്തരത്തിലുള്ള പ്രത്യേകതകള്‍ ഇല്ലെന്നും സർവകലാശാല ഉദ്യോഗസ്ഥന്‍ പിടിഐയോട് പ്രതികരിച്ചു. സര്‍വകലാശാല മാര്‍ച്ച് മാസത്തില്‍ സംഘടിപ്പിക്കുന്ന പുഷ്പപ്രദര്‍ശനത്തോടനുബന്ധിച്ചാണ് പേരുമാറ്റമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Content Highlights: Delhi University, Renames North Campus Mughal Garden, Gautam Buddha Centenary Garden
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..