കലാപം നടന്ന സ്ഥലങ്ങളിൽ സുരക്ഷാ ജീവനക്കാർ പട്രോളിങ് നടത്തുന്നു| ഫയൽ ഫോട്ടോ: എ.എഫ്.പി
ന്യൂഡല്‍ഹി: വടക്ക് കിഴക്കന്‍ ഡല്‍ഹിയില്‍ കഴിഞ്ഞ വര്‍ഷമുണ്ടായ കലാപം ആസൂത്രിതമായിരുന്നുവെന്ന് ഡല്‍ഹി ഹൈക്കോടതി. ഏതെങ്കിലും ആവേശത്തിന്റെ പുറത്ത് ഉണ്ടായ സംഭവങ്ങളല്ല കലാപത്തിലേക്ക് നയിച്ചതെന്നും ഹൈക്കോടതി വ്യക്തമാക്കി. കലാപത്തില്‍ നടന്നത് സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തെ അസ്ഥിരപ്പെടുത്താനുള്ള ശ്രമമാണെന്ന് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണെന്നും ഹൈക്കോടതി നിരീക്ഷിച്ചു.
കലാപത്തില്‍ ഡല്‍ഹി പോലീസിന്റെ ഹെഡ് കോണ്‍സ്റ്റബിള്‍ രത്തന്‍ ലാല്‍ കൊല്ലപ്പെട്ട കേസിലെ പ്രതി മുഹമ്മദ് ഇബ്രാഹീമിന്റെ ജാമ്യാപേക്ഷ തള്ളിക്കൊണ്ട് ഇറക്കിയ ഉത്തരവിലാണ് ഡെല്‍ഹി ഹൈക്കോടതിയിലെ ജസ്റ്റിസ് സുബ്രമണ്യം പ്രസാദ് നിര്‍ണായകമായ പരാമര്‍ശം നടത്തിയത്. സിസിടിവികള്‍ നശിപ്പിച്ചതില്‍ നിന്ന് തന്നെ കലാപം അസ്തൂത്രിതമാണെന്ന് വ്യക്തമാണ്.
ഡല്‍ഹിയിലെ ക്രമസാധനം തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ മുന്‍ കൂട്ടി ആസൂത്രണം ചെയ്ത നടത്തിയതാണ് കലാപം. എണ്ണത്തില്‍ കുറവായിരുന്ന പോലീസ് ഉദ്യോഗസ്ഥരെ കലാപകാരികളില്‍ പലരും വടി, ബാറ്റ് എന്നിവ കൊണ്ട് അക്രമിച്ചതായും കോടതി ചൂണ്ടിക്കാട്ടി. മുഹമ്മദ് ഇബ്രാഹീം വാളുമായി പ്രതിഷേധത്തില്‍ പങ്കെടുത്തു എന്നതിന് തെളിവ് ഉണ്ടെന്നും കോടതി വ്യക്തമാക്കി. എന്നാല്‍ വാള് തന്റെയും കുടുംബത്തിന്റെയും രക്ഷയ്ക്ക് ആയി കൈവശം വച്ചതാണെന്ന ഇബ്രാഹീമിന്റെ വാദം കോടതി അംഗീകരിച്ചില്ല.
കലാപവുമായി ബന്ധപ്പെട്ട കേസിലെ അഞ്ച് പ്രതികള്‍ക്ക് ജസ്റ്റിസ് സുബ്രമണ്യം പ്രസാദിന്റെ ബെഞ്ച് സെപ്റ്റംബര്‍ എട്ടിന് ജാമ്യം അനുവദിച്ചിരുന്നു. പ്രതിഷേധിച്ചു എന്ന കാരണത്താല്‍ ആരെയെങ്കിലും തടവിലാക്കുന്നതിന് ന്യായീകരണം ഇല്ലെന്ന് ആ ഉത്തരവില്‍ ജസ്റ്റിസ് പ്രസാദ് അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ വ്യക്തി സ്വാതന്ത്ര്യം മറ്റുള്ളവരുടെ അവകാശങ്ങള്‍ തകര്‍ത്ത് കൊണ്ടാകരുതെന്നും കോടതി വ്യക്തമാക്കി.
Content Highlights: Delhi Riots Pre-planned observes HighCourt
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..