
പ്രതീകാത്മകചിത്രം| Photo: ANI
ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് വാരാന്ത്യ കർഫ്യൂവും കോവിഡ് നിയന്ത്രണങ്ങളും എടുത്തുകളയാനുള്ള സംസ്ഥാന സർക്കാരിന്റെ നിർദേശം തള്ളി ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജാല്‍. കോവിഡ് കേസുകൾ കുറയുകയും ഡൽഹിയിലെ സ്ഥിതി മെച്ചപ്പെടുകയും ചെയ്യുന്നതുവരെ ഡൽഹിയിൽ നിയന്ത്രണങ്ങൾ ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം സ്വകാര്യ സ്ഥാപനങ്ങളിൽ 50 ശതമാനം ജീവനക്കാരെ ഉൾപ്പെടുത്തി ഓഫീസ് തുറക്കാനുള്ള അനുമതി നൽകിയിട്ടുണ്ട്.
'ജനുവരി 12ന് ഡൽഹിയിലെ കോവിഡ് കേസുകൾ ഏറ്റവും ഉയർന്ന നിലയിലായിരുന്നു, 30 ശതമാനമായിരുന്നു പോസിറ്റിവിറ്റി നിരക്ക്. എന്നാൽ ഇപ്പോൾ ദിനംപ്രതി കേസുകളുടെ എണ്ണം കുറയുകയാണ്. നിയന്ത്രണങ്ങൾ കാരണം ജനങ്ങൾ സാമ്പത്തിക പ്രതിസന്ധിയും തൊഴിലില്ലായ്മയും രൂക്ഷമായി നേരിടുകയാണ്. ഇക്കാര്യം കണക്കിലെടുത്ത് വാരാന്ത്യ കർഫ്യൂ, ഒറ്റ - ഇരട്ട സമ്പ്രദായം എടുത്ത് കളയാൻ സർക്കാർ തീരുമാനിച്ചു. സ്വകാര്യ സ്ഥാപനങ്ങളിൽ 50 ശതമാനം ജോലിക്കാരെ അനുവദിക്കും.' ഉപമുഖ്യമന്ത്രി മനിഷ് സിസോദിയ പ്രസ്താവനയിൽ പറഞ്ഞിരുന്നു. ആവശ്യം മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ അംഗീകരിച്ചുവെന്നും അന്തിമ തീരുമാനത്തിനായി നിർദേശം ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജാലിന് സമർപ്പിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. എന്നാൽ സർക്കാരിന്റെ നിർദേശം ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജാല്‍ തള്ളുകയായിരുന്നു.
Content Highlights: Delhi L-G rejects AAP govt’s proposal, refuses to lift weekend curfew
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..