ന്യൂഡല്‍ഹി: ബട്ല ഹൗസ് ഏറ്റുമുട്ടലില്‍ പിടിയിലായ ഇന്ത്യന്‍ മുജാഹിദ്ദീന്‍ ഭീകരന് ആരിസ് ഖാന് ഡല്‍ഹി ഹൈക്കോടതി വധശിക്ഷ വിധിച്ചു. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കേസ് എന്നാണ് ബട്ല ഹൗസ് ഏറ്റമുട്ടല്‍ കേസിനെ കോടതി വിശേഷിപ്പിച്ചത്. ആരിസ് ഖാന് വധശിക്ഷ നല്‍കണമെന്ന് ഡല്‍ഹി പോലീസും കോടതിയോട് ആവശ്യപ്പെട്ടിരുന്നു.
ഡല്‍ഹി, ജയ്പുര്‍, അഹമ്മദാബാദ്, ഉത്തര്‍ പ്രദേശ് എന്നിവിടങ്ങളിലടക്കമുണ്ടായ നിരവധി സ്ഫോടനക്കേസുകളില്‍ ആരിസ് ഖാന് പങ്കുണ്ട്. ഇതിനു പുറമേയാണ് ബട്ല ഏറ്റുമുട്ടല്‍കേസിലും ആരിസ് ഖാന് പ്രതിയായിരിക്കുന്നത്. കുറ്റവാളിയുടെ ഭാഗത്ത് നിന്ന് കുറ്റബോധത്തിന്റെ നേരിയ കണികപോലും പ്രത്യക്ഷമല്ലെന്നും ഇത് അദ്ദേഹത്തെ തിരുത്താന്‍ സാധിക്കുമെന്ന ചെറിയ സാധ്യത പോലും ഇല്ലാതാക്കുന്നുവെന്നും പ്രോസിക്യൂട്ടര്‍ എ.ടി അന്‍സാരി കോടതിയെ അറിയിച്ചു.
2008 സെപ്തംബര്‍ 19-നുണ്ടായ ബട്ട്ല ഹൗസ് ഏറ്റുമുട്ടലിലിലാണ് ഡല്‍ഹി പോലീസ് ഇന്‍സ്പെക്ടര്‍ മോഹന്‍ ചന്ദ് ശര്‍മ്മ കൊല്ലപ്പെട്ടത്. രാജ്യതലസ്ഥാനത്ത് നാലിടങ്ങളില്‍ നടന്ന സ്ഫോടനങ്ങള്‍ക്ക് പിന്നാലെ ആയിരുന്നു ബട്ല ഹൗസിലെ ഏറ്റുമുട്ടല്‍. സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ട ആരിസ് ഖാനെ 2018ല്‍ ദില്ലി പൊലീസ് സ്പെഷ്യല്‍ സെല്‍ പിടികൂടുകയായിരുന്നു.
പ്രോസിക്യൂഷന് ഹാജരാക്കിയ തെളിവുകള്‍ സംശയാതീതമായി തെളിയിക്കപ്പെട്ടു. ഇന്‍സ്പെക്ടര്‍ മോഹന്‍ ചന്ദ് ശര്‍മയെ കൊലപ്പെടുത്തിയത് ആരിസ് ഖാനും കൂട്ടാളികളും ചേര്‍ന്നാണെന്ന് കോടതിക്ക് വ്യക്തമായി. 2008ല്‍ ജാമിയ നഗറില്‍ ഏറ്റുമുട്ടല്‍ നടക്കുമ്പോള്‍ നാല് ഭീകരര്‍ക്കൊപ്പം ആരിസ് ഖാനും ബട്ല ഹൗസിലുണ്ടായിരുന്നുവെന്നാണ് ഡല്‍ഹി പോലീസ് പറയുന്നത്. ഏറ്റുമുട്ടലില്‍ ഇന്ത്യന്‍ മുജാഹിദ്ദീന്‍ ഭീകരരെന്ന് ആരോപിക്കപ്പെടുന്ന അതിഫ് അമീനും മുഹമ്മദ് സാജിതും കൊല്ലപ്പെട്ടിരുന്നു. കേസില്‍ നേരത്തെ പിടിയിലായ ഷഹ്സാദ് അഹമ്മദിനെ 2013 ജൂലായില്‍ വിചാരണ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു.
Content Highlights: Delhi Court awards death penalty to convict Ariz Khan in 2008 Batla House encounter case
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..