സത്യേന്ദർ ജെയിൻ | File Photo: ANI
ന്യൂഡല്‍ഹി: കള്ളപ്പണക്കേസില്‍ അറസ്റ്റിലായ എ.എ.പി. നേതാവും ഡല്‍ഹി മന്ത്രിയുമായ സത്യേന്ദര്‍ ജെയിന്, ജയിലില്‍ സുഖവാസത്തിലാണെന്നും അന്വേഷണത്തെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നുവെന്നും ആരോപിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.). ഇതു സംബന്ധിച്ച് തിഹാര്‍ ജയിലില്‍നിന്നുള്ള സി.സി.ടി.വി. ദൃശ്യങ്ങളും ഇ.ഡി. കോടതി മുന്‍പാകെ സമര്‍പ്പിച്ചു. കേസിലെ മറ്റുപ്രതികളെ ജെയിന്‍ നിരന്തരം കാണാറുണ്ടെന്നും ഇ.ഡി. ആരോപിച്ചു.
തല, കാല്‍, പുറം മസാജുകള്‍ ഉള്‍പ്പെടെ എല്ലാവിധ സൗകര്യങ്ങളും സത്യേന്ദര്‍ ജെയിന് ജയിലില്‍ ലഭിക്കുന്നുണ്ടെന്ന് ഇ.ഡി. സമര്‍പ്പിച്ച സത്യാവാങ്മൂലത്തില്‍ ചൂണ്ടിക്കാണിക്കുന്നു. ജയില്‍ വകുപ്പുമന്ത്രി കൂടിയായ ജെയിന്‍ തന്റെ അധികാരം അന്യായമായി വിനിയോഗിക്കുകയാണെന്നാണ് ഇ.ഡിയുടെ ആരോപണം. ജയില്‍ സൂപ്രണ്ട് എല്ലാ ദിവസവും ജെയിനെ കാണാറുണ്ടെന്നും ഇത് ചട്ടവിരുദ്ധമാണെന്നും സി.സി.ടി.വി. ദൃശ്യങ്ങളെ അടിസ്ഥാനമാക്കി ഇ.ഡി. ആരോപിക്കുന്നു. കോടതി ഉത്തരവിനെ മറികടന്ന് വീട്ടില്‍ പാചകംചെയ്ത ഭക്ഷണം ജെയിന് എല്ലാദിവസവും എത്തിക്കുന്നുണ്ടെന്നും ഇ.ഡി ചൂണ്ടിക്കാട്ടി.
ജെയിനെ കാണാന്‍ അദ്ദേഹത്തിന്റെ ഭാര്യ പൂനം മിക്കപ്പോഴും സെല്ലില്‍ എത്താറുണ്ട്. മാത്രമല്ല, കേസിലെ മറ്റുപ്രതികളായ അങ്കുശ് ജെയിന്‍, വൈഭവ് ജെയിന്‍, എന്നിവരുമായി ജെയിന്‍ കൂടിക്കാഴ്ച നടത്താറുണ്ടെന്നും ഇ.ഡി. ആരോപിക്കുന്നു.
അതേസമയം, പുറത്തുനിന്നുള്ളവര്‍ സെല്ലിലെത്തി ജെയിനെ കണ്ടിട്ടില്ലെന്ന് ജയില്‍ അധികൃതര്‍ പറഞ്ഞു. രാവിലെ തടവുകാരുടെ എണ്ണമെടുക്കല്‍ നടക്കുമ്പോള്‍ വാര്‍ഡിലെ എല്ലാ തടവുകാര്‍ക്കും പരസ്പരം സംസാരിക്കാം. കേസിലെ മറ്റു പ്രതികളും ജെയിന്റെ അതേ വാര്‍ഡിലാണുള്ളത്. അതിനാലാണ് അവര്‍ക്ക് പരസ്പരം സംസാരിക്കാന്‍ കഴിഞ്ഞത്. ജെയിന്‍ ഇലക്ട്രോണിക് ഉപകരണം ഉപയോഗിച്ചിട്ടില്ലെന്നും ജയില്‍ അധികൃതര്‍ വ്യക്തമാക്കി.
Content Highlights: delhi aap minister satyendar jain gets massage in jail alleges enforcement directorate
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..