രാജ്‌നാഥ് സിങ് സൈനികർക്കൊപ്പം| ഫോട്ടോ: എ.എൻ.ഐ
ന്യൂഡല്‍ഹി: പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് ചൈനീസ് അതിര്‍ത്തിയില്‍ നവരാത്രി ഉത്സവത്തിന്റെ ഭാഗമായുള്ള ശസ്ത്രപൂജ (ആയുധ പൂജ) നടത്തും. യഥാര്‍ത്ഥ നിയന്ത്രണരേഖയില്‍ നിന്ന് രണ്ടു കിലോമീറ്റര്‍ അകലെയുള്ള സിക്കിമിലെ ഷെരാത്താങ്ങിലാകും പൂജ. സൈനിക മേധാവി ജനറല്‍ എം.എം.നരവണെ മന്ത്രിയെ അനുമഗിക്കുന്നുണ്ട്.
കിഴക്കന്‍ ലഡാക്കില്‍ ചൈനയുമായുള്ള സംഘര്‍ഷം നിലനില്‍ക്കുന്നതിനിടെ കഴിഞ്ഞ ദിവസം അദ്ദേഹം അതിര്‍ത്തിയില്‍ സൈനികര്‍ക്കൊപ്പം ദസറ ആഘോഷിച്ചിരുന്നു. ശനിയാഴ്ച സിക്കിം മേഖലയില്‍ സൈനിക തയ്യാറെടുപ്പുകള്‍ രാജ്‌നാഥ് സിങ് അവലോകനം ചെയ്തതായി അധികൃതര്‍ അറിയിച്ചു.
രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി ശനിയാഴ്ച ഉച്ചതിരിഞ്ഞാണ് രാജ്‌നാഥ് ത്രിശക്തി കോര്‍പ്‌സ് എന്നറിയിപ്പെടുന്ന 33 കോര്‍പ്‌സിന്റെ ആസ്ഥാനത്തെത്തിയത്. അതിര്‍ത്തിയില്‍ ബോര്‍ഡര്‍ റോഡ്‌സ് ഓര്‍ഗനൈസേഷന്‍ നിര്‍മിച്ച റോഡുകളും അദ്ദേഹം സന്ദര്‍ശനത്തിനിടയില്‍ ഉദ്ഘാടനം ചെയ്യും.
സിക്കിം-അരുണാചല്‍ പ്രദേശ് മേഖലകള്‍ ഉള്‍പ്പെടുന്ന 3500 കിലോമീറ്റര്‍ നീളമുള്ള അതിര്‍ത്തിയില്‍ സൈനിക ശക്തി ഗണ്യമായി വര്‍ധിപ്പിച്ചിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ഫ്രഞ്ച് തുറമുഖ നഗരമായ ബാര്‍ഡിയോയിലാണ് ശസ്ത്ര പൂജ നടത്തിയത്. റഫാല്‍ യുദ്ധവിമാനങ്ങളെ ഔദ്യോഗികമായി സ്വീകരിക്കുന്നതിനായിട്ടാണ് അദ്ദേഹം ഫ്രാന്‍സ് സന്ദര്‍ശിച്ചിരുന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..