ലോക്ഡൗണിൽ പലായനം ചെയ്യുന്ന അതിഥി തൊഴിലാളികൾ | ഫോട്ടോ: ഡാനിഷ് സിദ്ധീഖിറോയിട്ടേഴ്സ്
ന്യൂഡൽഹി: ദിവസങ്ങളായി അഫ്ഗാനിസ്ഥാനിൽ നിന്ന് പുറത്തുവരുന്ന വാർത്തകൾ അത്ര സുഖകരമായിരുന്നില്ല. താലിബാൻ ആക്രമണങ്ങളും പലായനങ്ങളുമായിരുന്നു വാർത്തകള്‍ നിറയെ. ഇതിനിടയിലാണ് ഇന്ത്യന്‍ ഫോട്ടോ ജേണലിസ്റ്റ് ഡാനിഷ് സിദ്ധീഖിയുടെ മരണവാർത്ത എത്തിയത്. റോയിട്ടേഴ്സ് ചീഫ് ഫോട്ടോ ജേണലിസ്റ്റായ ഡാനിഷ് സിദ്ധീഖി കാണ്ഡഹാറിലെ സ്പിൻ ബോൾഡാക് ജില്ലയിലെ താലിബാൻ സംഘർഷത്തിലാണ് കൊല്ലപ്പെട്ടത്.
പുലിസ്റ്റർ പുരസ്കാരമടക്കം നേടിയ അദ്ദേഹത്തിന്റെ ഫോട്ടോകളൊന്നും അത്ര പെട്ടെന്നൊന്നും ആരും മറക്കാനിടയില്ല. അടുത്തിടെ ലോകത്തെ പിടിച്ചുലച്ച നിരവധി സംഭവങ്ങള്‍ ഡാനിഷിന്റെ കാമറക്കണ്ണിലൂടെ ലോകം കണ്ടു. ജീവന് പണയംവെച്ച് അദ്ദേഹം പകർത്തിയത് ലോകത്തിന്റെ പൊള്ളിക്കുന്ന യാഥാർഥ്യങ്ങളായിരുന്നു. കോവിഡ് മഹാമാരിയും റോഹിംഗ്യന്‍ അഭയാർഥി പ്രശ്നവും സിഎഎ വിരുദ്ധ സമരവും അഫ്ഗാനിലെ പോരാട്ടങ്ങളുമെല്ലാം അദ്ദേഹത്തിന്റെ കാമറയ്ക്ക് വിഷയങ്ങളായി.
കോവിഡ് മഹാമാരിയിൽ മരണപ്പെട്ടവരുടെ മൃതദേഹങ്ങള്‍ കൂട്ടമായി ദഹിപ്പിക്കുന്നതിന്റെ ദൃശ്യം അടുത്തിടെയാണ് നമ്മെ ഞെട്ടിച്ചത്. ഇന്ത്യയിലെ കോവിഡ് മഹാമാരിയുടെ ഭീകരത വെളിപ്പെടുത്തുന്നതായിരുന്നു ഈ ഡ്രോൺ ചിത്രം. സോഷ്യൽ മീഡിയകളും അന്താരാഷ്ട്ര മാധ്യമങ്ങളും ഈ ദൃശ്യം ഏറ്റെടുത്തിരുന്നു. ഏപ്രിൽ 22ന് ഡൽഹിയിൽ നിന്ന് എടുത്ത ചിത്രമായിരുന്നു ഇത്.

കോവിഡ് മഹാമാരിയുടെ ഭാഗമായ ആദ്യത്തെ ലോക്ക് ഡൗൺ ആരും അത്ര പെട്ടെന്നൊന്നും മറക്കാനിടയില്ല. എന്താണ് സംഭവിക്കുന്നതെന്നുപോലും അറിയാതെ പരിഭ്രാന്തരായ ജനങ്ങൾ. നാട്ടിലേക്ക് എത്താനായി പ്രയാസപ്പെടുന്ന അതിഥി തൊഴിലാളികൾ. എന്ത് സംഭവിച്ചാലും വീടുകളിലേക്ക് എത്തിച്ചേരുക എന്ന ലക്ഷ്യത്തോടെ കാല്‍നടയായി നീങ്ങുന്നവർ...
ഡാനിഷ് പകർത്തിയ ലോക്ഡൌണിലെ പലായനത്തിന്റെ പല ചിത്രങ്ങളും ട്വിറ്ററിലും മറ്റു സോഷ്യൽ മീഡിയകളിലും വൈറലായിരുന്നു. ദ്യാരം ഖുഷ്വാ എന്ന അതിഥി തൊഴിലാളി, തന്റെ ചുമലിൽ അഞ്ച് വയസ്സുകാരനായ ശിവം എന്ന കുട്ടിയെയും കൊണ്ട് ഡൽഹിയിൽ നിന്ന് സ്വദേശത്തേക്ക് പോകുന്ന കാഴ്ച പകർത്തിയതും ഡാനിഷ് ആയിരുന്നു.

2018-ൽ റോഹിംഗ്യൻ അഭയാർത്ഥികളുടെ ദുരിതം പകർത്തിയ റിപ്പോർട്ടുകളാണ് ഡാനിഷിനെ പുലിസ്റ്റർ അവാർഡിനർഹനാക്കുന്നത്.
'തളർച്ച ബാധിച്ച ഒരു സ്ത്രീയുടെ നിസ്സഹായത ഈ ചിത്രത്തിലൂടെ നിങ്ങൾക്ക് കാണാം. പുകപടലങ്ങളുടെ പശ്ചാത്തലത്തിൽ പിന്നിൽ എന്താണ് സംഭവിക്കുന്നതെന്നറിയാതെ... ഇതാണ് ലോകത്തെ കാണിക്കാൻ ഞാൻ ആഗ്രഹിച്ച ഫ്രെയിം', താന്‍ പകർത്തിയ റോഹിങ്ക്യൻ അഭയാർത്ഥിയുടെ ചിത്രത്തേക്കുറിച്ച് അദ്ദേഹം പറഞ്ഞത് ഇങ്ങനെ.

സി.എ.എയ്ക്ക എതിരായ സമരവുമായി ബന്ധപ്പെട്ട് ഡൽഹിയിൽ മുസ്ലിം യുവാവിനെ ഒരു കൂട്ടം ആക്രമികൾ കൂട്ടം ചേർന്ന് മർദ്ദിക്കുന്നതിന്റെ ദൃശ്യവും ഡാനിഷ് തന്റെ ക്യാമറകളിൽ പകർത്തി. ഫെബ്രുവരി 24നായിരുന്നു അദ്ദേഹത്തിന്റെ ക്യാമറ ഈ ദൃശ്യങ്ങൾ പകർത്തുന്നത്. ഇത് വലിയ തോതിൽ ചർച്ചയാകുകയും ചെയ്തു.

സി.എ.എ. സമരം ചെയ്യുന്ന ജാമിയ മില്ലിയയിലെ വിദ്യാർത്ഥികൾക്കുനേരെ അക്രമി തോക്കുചൂണ്ടുന്ന ദൃശ്യങ്ങൾ പകർത്തിയതും ഡാനിഷ് ആയിരുന്നു.

താലിബാനെതിരെ ഒറ്റക്ക് പോരാട്ടം നയിച്ച പോലീസ് ഓഫീസറെ രക്ഷിക്കാൻ ശ്രമിക്കുന്ന അഫ്ഗാൻ പ്രത്യേക സേനയുടെ ദൗത്യത്തെക്കുറിച്ച് അദ്ദേഹം കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു. അഫ്ഗാൻ സേനയോടൊപ്പം സഞ്ചരിക്കുമ്പോൾ തങ്ങളുടെ വാഹനത്തിന് നേരെ റോക്കറ്റുകൾ വന്ന പതിക്കുന്നതിന്റെ ചിത്രങ്ങളും ദൃശ്യങ്ങളും അദ്ദേഹം സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. അടുത്ത ദിവസമായിരുന്നു സമാനമായ രീതിയില്‍ ഡാനിഷ് സിദ്ധീഖി കൊല്ലപ്പെട്ടത്.
ക്യാമറക്കണ്ണിലൂടെ ലോകത്തിന്റെ ദുരിതകഥകൾ ലോകത്തിന് മുന്നിലെത്തിച്ച ഡാനിഷ് സിദ്ധിഖി എന്ന പ്രതിഭാധനനായ ഫോട്ടോഗ്രാഫർ ഇനി അദ്ദേഹത്തിന്റെ ചിത്രങ്ങളിലൂടെ ജീവിക്കും.
Content highlights: Danish Siddiqui photos that powerfully captured critical moments in the India story
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..