പ്രധാനമന്ത്രി മോദി |ഫോട്ടോ:PTI
ന്യൂഡല്‍ഹി: കൊറോണ വൈറസ് മഹാമാരിക്ക് സമാനമായ വെല്ലുവിളികള്‍ നേരിടാന്‍ ലോകം സജ്ജമാകണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭാവിയിൽ ഇത്തരം വെല്ലുവിളികൾ നേരിടാൻ ലോകം തയ്യാറാകണമെന്ന പാഠം കോവിഡ് നമ്മെ പഠിപ്പിച്ചുവെന്നും പ്രധാനമന്ത്രി പറഞ്ഞു. ആരോഗ്യ മേഖലയിലെ ബജറ്റ് വിനിയോഗം സംബന്ധിച്ച ഒരു വെബിനാറില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
കോവിഡിന് ശേഷം ഇന്ത്യയുടെ ആരോഗ്യ മേഖലയിലുള്ള ലോകത്തിന്റെ വിശ്വാസം വര്‍ധിച്ചുവെന്നും അദ്ദേഹം അവകാശപ്പെട്ടു.
'ആരോഗ്യമേഖലയ്ക്കായി ഇപ്പോള്‍ അനുവദിച്ച ബജറ്റ് അസാധാരണമാണ്. ഈ മേഖലയോടുള്ള ഞങ്ങളുടെ പ്രതിബദ്ധത ഇത് കാണിക്കുന്നു. ഭാവിയില്‍ സമാനമായ വെല്ലുവിളികളെ നേരിടാന്‍ തയ്യാറാകേണ്ട ഒരു പാഠം കോവിഡ് മഹാമാരി നമ്മെ പഠിപ്പിച്ചു'. പ്രധാനമന്ത്രി മോദി പറഞ്ഞു.
മെഡിക്കല്‍ ഉപകരണങ്ങള്‍ മുതല്‍ മരുന്നുകള്‍ വരെ, വെന്റിലേറ്ററുകള്‍ മുതല്‍ വാക്‌സിനുകള്‍ വരെ, ശാസ്ത്രീയ ഗവേഷണം മുതല്‍ നിരീക്ഷണ സൗകര്യങ്ങള്‍ വരെ, ഡോക്ടര്‍മാര്‍ മുതല്‍ പര്യവേക്ഷകന്‍ വരെ, ഇവയിലെല്ലാം ശ്രദ്ധ കേന്ദ്രീകരിക്കപ്പെട്ടിട്ടുണ്ട്, അതിനാല്‍ ഭാവിയില്‍ ഏത് ആരോഗ്യ അടിയന്തരാവസ്ഥയ്ക്കും രാജ്യം മികച്ച രീതിയില്‍ തയ്യാറാകുമെന്നും മോദി കൂട്ടിച്ചേര്‍ത്തു.
മഹാമാരി കാലത്ത് ആരോഗ്യമേഖല കാണിച്ച ഉന്മേഷത്തിനും കണ്ടെത്തലുകള്‍ക്കും പ്രധാനമന്ത്രി നന്ദി അറിയിച്ചു. ആരോഗ്യമേഖലയില്‍ ഇന്ത്യ കൈവരിച്ചിട്ടുള്ള പുതിയ ഉയര്‍ച്ചയെ ലോകം വിശ്വാസത്തിലെടുക്കുന്നു. ഇന്ത്യന്‍ നിര്‍മിത വാക്‌സിനുകളുടെ വര്‍ദ്ധിച്ചുവരുന്ന ആവശ്യകതയ്ക്ക് നാം തയ്യാറെടുക്കണം. ജനങ്ങളുടെ ആരോഗ്യം സംബന്ധിച്ച വെല്ലുവിളികള്‍ നേരിടുന്നതിന് ഈ സര്‍ക്കാര്‍ നാല് മേഖലകളില്‍ പ്രവര്‍ത്തിക്കുന്നു.
രോഗം തടയുക, ആരോഗ്യം പ്രോത്സാഹിപ്പിക്കുക, എല്ലാവര്‍ക്കും ആരോഗ്യ പരിരക്ഷ ലഭ്യമാക്കുക, ആരോഗ്യ അടിസ്ഥാന സൗകര്യങ്ങള്‍ കെട്ടിപ്പടുക്കുക, ആരോഗ്യ വിദഗ്ധരുടെ ഗുണനിലവാരത്തിലും എണ്ണത്തിലും വര്‍ദ്ധനവ്, കേന്ദ്രീകൃതമായി പ്രവര്‍ത്തിക്കുക എന്നിവയില്‍ ശ്രദ്ധയൂന്നിയാണ് സര്‍ക്കാരിന്റെ പ്രവര്‍ത്തനമെന്നും മോദി പറഞ്ഞു.
Content Highlights: COVID has taught us a lesson to be prepared for similar challenges in the future-PM Mod
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..