Luv Aggarwal | Photo - ANI
ന്യൂഡല്‍ഹി: കൊറോണ വൈറസ് ബാധ സ്ഥിരീകരിക്കുന്നതിനുള്ള പരിശോധനകള്‍ രാജ്യത്ത് കുറവാണെന്ന വിമര്‍ശത്തിന് മറുപടിയുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. വിവിധ പ്രദേശങ്ങളിൽ നിന്നുള്ള വ്യത്യസ്ത ആളുകളുടെ സ്രവങ്ങൾ എടുത്ത് പരിശോധിക്കുന്ന റാൻഡം ടെസ്റ്റിന്റെ ആവശ്യമില്ലെന്നും രോഗലക്ഷണങ്ങളുള്ളവരെ മാത്രമെ പരിശോധനയ്ക്ക് വിധേയരാക്കേണ്ടതുള്ളൂവെന്നും മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി കേന്ദ്ര ആരോഗ്യ മന്ത്രാലയ ജോയിന്റ് സെക്രട്ടറി ലവ് അഗര്‍വാള്‍ വിശദീകരിച്ചു.
സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് പരിശോധനകള്‍ നടത്തുന്നത്. മാനദണ്ഡങ്ങള്‍ പാലിക്കാതെ പരിശോധനകള്‍ നടത്തിയാല്‍ ടെസ്റ്റിങ് കിറ്റുകള്‍ ആര്‍ക്കും ഉപകാരപ്പെടാത്തവിധം പാഴായിപ്പോകും. കടുത്ത ശ്വാസകോശരോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നവരെയും പകര്‍ച്ചപ്പനിയുടെ ലക്ഷണങ്ങള്‍ ഉള്ളവരെയും മാത്രമാണ് നിലവില്‍ പരിശോധനയ്ക്ക് വിധേയരാക്കുന്നത്. റാപ്പിഡ് ടെസ്റ്റിങ് കിറ്റുകള്‍ ഉടന്‍ ഉപയോഗിച്ചുതുടങ്ങും. പുതിയ വിവരങ്ങള്‍ ലഭിക്കുന്ന മുറയ്ക്ക് പരിശോധന സംബന്ധിച്ച മാനദണ്ഡങ്ങളില്‍ സര്‍ക്കാര്‍ മാറ്റംവരുത്തും.
കൊറോണ വൈറസ് ബാധയെത്തുടര്‍ന്ന് ലോകാരോഗ്യ സംഘടന ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന് മുമ്പുതന്നെ വിദേശത്തുനിന്ന് എത്തുന്നവരെ പരിശോധനയ്ക്ക് വിധേയരാക്കാന്‍ തീരുമാനിച്ചത് ഇന്ത്യയ്ക്ക് ഗുണംചെയ്തു. മുന്‍കൂറായി സ്വീകരിച്ച ഇത്തരം നടപടികള്‍ ഗുണംചെയ്തുവെന്നാണ് വിലയിരുത്തുന്നത്. നിശ്ചിത മാനദണ്ഡങ്ങള്‍ വച്ചുകൊണ്ട് ആവശ്യമുള്ളവരെയെല്ലാം പരിശോധനയ്ക്ക് വിധേയരാക്കുന്നുണ്ട്.
ലോക്ക്ഡൗണ്‍ നീട്ടുന്നതിലൂടെ സാമൂഹ്യ അകലം പാലിക്കല്‍, ബ്രേക്ക് ദി ചെയിന്‍ എന്നിവ സംബന്ധിച്ച ജനങ്ങളുടെ പെരുമാറ്റത്തില്‍ കാതലായ മാറ്റമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒരു ജില്ലയില്‍ അവസാനം റിപ്പോര്‍ട്ടുചെയ്ത കൊറോണ വൈറസ് ബാധിതന്റെയും പരിശോധനനാഫലം നെഗറ്റീവായി 28 ദിവസം കഴിഞ്ഞാല്‍ ആ ജില്ലയെ കൊറോണ വിമുക്തമായി പ്രഖ്യാപിക്കുമെന്നും ലവ് അഗര്‍വാള്‍ വ്യക്തമാക്കി.
Content Highlights: Corona: Random sampling a waste of testing kits: Health ministry
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..