പവാറുമായി കൂടിക്കാഴ്ച നടത്തുന്ന മമതാ ബാനർജി
ന്യൂഡല്‍ഹി: രാഷ്ട്രപതി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി വിളിച്ച യോഗത്തില്‍ കോണ്‍ഗ്രസ് പങ്കെടുക്കും. സംയുക്ത സ്ഥാനാര്‍ഥിയെ മത്സരിപ്പിക്കുന്നതിനും ഇതിനുള്ള തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുന്നതിനുമാണ് യോഗം വിളിച്ചിരിക്കുന്നത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ജയറാം രമേശ്, രണ്‍ദീപ് സുര്‍ജേവാല തുടങ്ങിയവര്‍ കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ച് യോഗത്തില്‍ പങ്കെടുക്കും.
എന്‍സിപി നേതാവ് ശരദ് പവാറായിരിക്കും പ്രതിപക്ഷ സ്ഥാനാര്‍ഥി എന്നായിരുന്നു റിപ്പോര്‍ട്ടുകളെങ്കിലും അദ്ദേഹം താത്പര്യമില്ലെന്ന് അറിയിച്ചുവെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അറിയിച്ചു. മറ്റ് പേരുകള്‍ പരിഗണനയിലുണ്ടെന്നും സ്ഥാനാര്‍ഥിയെ 20ന് മുന്‍പ് പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. സിപിഐ സെക്രട്ടറി എ.രാജ, എന്‍സിപി നേതാക്കളായ പ്രഫുല്‍ പട്ടേല്‍, പി.സി ചാക്കോ എന്നിവര്‍ക്ക് ഒപ്പമാണ് യെച്ചൂരി പവാറിനെ കണ്ടത്.. മമത വിളിച്ച യോഗത്തില്‍ സിപിഎം പങ്കെടുക്കും.മമത ബാനര്‍ജിയും ശരദ് പവാറിനെ ബുധനാഴ്ച യോഗം ചേരുന്നതിന് മുന്നോടിയായി കണ്ടിരുന്നു.
ശനിയാഴ്ചയാണ് പ്രതിപക്ഷ പാര്‍ട്ടകള്‍ക്ക് യോഗത്തില്‍ പങ്കെടുക്കണമെന്ന് അഭ്യര്‍ഥിച്ച് മമത ബാനര്‍ജി കത്തയിച്ചത്. കോണ്‍ഗ്രസ്, സിപിഎം, ഡിഎംകെ തുടങ്ങിയ എല്ലാ പ്രതിപക്ഷ കക്ഷികള്‍ക്കും മമത കത്തയച്ചിട്ടുണ്ട്. സിപിഎമ്മിനെ പ്രതിനിധീകരിച്ച് എളമരം കരീം എം.പിയും സിപിഐയെ പ്രതിനിധീകരിച്ച് ബിനോയ് വിശ്വം എംപിയും യോഗത്തില്‍ പങ്കെടുക്കും. ജൂലായ് 18ന് ആണ് രാഷ്ട്രപതി തിരഞ്ഞെടുപ്പ്. 24ന് നിലവിലെ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ കാലാവധി അവസാനിക്കും.
പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാര്‍ഥി സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ സോണിയ ഗാന്ധി ചുമതലപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ മമത യോഗം വിളിച്ചതോടെ പ്രതിപക്ഷ ഐക്യം സംബന്ധിച്ച് ആശങ്കകള്‍ ഉയര്‍ന്നെങ്കിലും കോണ്‍ഗ്രസിനേയും മമത ക്ഷണിക്കുകയും ഇതില്‍ പങ്കെടുക്കാന്‍ പാര്‍ട്ടി തീരുമാനിക്കുകയുമായിരുന്നു. ബിജെപി ഉയര്‍ത്തിയ വെല്ലുവിളി മറികടന്ന് ബംഗാളില്‍ ഹാട്രിക് ജയം നേടിയതോടെ ദേശീയ രാഷ്ട്രീയത്തിലേക്കുള്ള മോഹം മമത പരസ്യമാക്കിയിരുന്നു.
സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി എന്നിവരുമായി തിരഞ്ഞെടുപ്പ് ജയത്തിന് പിന്നാലെ മമത കൂടിക്കാഴ്ച നടത്തിയിരുന്നുവെങ്കിലും പിന്നീട് തൃണമൂല്‍ മുഖപത്രത്തില്‍ കോണ്‍ഗ്രസിന് എതിരെ ലേഖനം പ്രസിദ്ധീകരിക്കുകയും വീണ്ടും ഇരുവരും തമ്മിലുള്ള ബന്ധം വഷളാവുകയും ചെയ്തിരുന്നു. കോണ്‍ഗ്രസ് നിഷ്‌ക്രിയമാണെന്നും പ്രതിപക്ഷ ഐക്യത്തിനായി രാജ്യം മമതയിലേക്ക് ഉറ്റുനോക്കുന്നുവെന്നുമായിരുന്നു ലേഖനത്തില്‍ പ്രസിദ്ധീകരിച്ച പ്രധാന ഭാഗം.
Content Highlights: mamata banerjee, opposition meet, congress


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..