അമുലിന്റെ പരസ്യം | AFP
ബെംഗളൂരു: നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കര്‍ണാടകയിൽ രാഷ്ട്രീയ വിവാദമുയർത്തി പ്രമുഖ ക്ഷീരോത്പന്ന നിര്‍മ്മാതാക്കളായ അമുലിന്‍റെ പരസ്യം. കർണാടകത്തിൽ അമുൽ ശക്തമായ സാന്നിധ്യമുറപ്പിക്കാനൊരുങ്ങുന്നതായുള്ള വാർത്തയാണ് ബിജെപി- കോണ്‍ഗ്രസ് ഏറ്റുമുട്ടലിലേക്ക് നയിച്ചിരിക്കുന്നത്.
ബെംഗളൂരുവില്‍ പാലും മറ്റുത്പന്നങ്ങളും ഓണ്‍ലൈന്‍ ഡെലിവറി വഴി ഉപഭോക്താക്കളിലേക്കെത്തിക്കുമെന്ന് അമൂല്‍ കഴിഞ്ഞദിവസം ട്വീറ്റ് ചെയ്തിരുന്നു. കര്‍ണാടക മില്‍ക്ക് ഫെഡറേഷന്റെ (കെ.എം.എഫ്) ക്ഷീരോത്പന്ന ബ്രാന്‍ഡായ 'നന്ദിനി'യുടെ വിപണി കൈയ്യടക്കാനാണ് അമൂലിന്റെ ശ്രമമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിക്കുന്നു. ഇതിനു പിന്നിൽ ബിജെപിയാണെന്നും അവർ പറയുന്നു. ബിജെപി ഭരിക്കുന്ന ഗുജറാത്തിൽനിന്നുള്ള കമ്പനിയാണ് അമുൽ എന്നതാണ് ഈ ആരോപണത്തിന് പിന്നിൽ.
കെ.എം.എഫും അമുലും ലയിക്കുമെന്നും അഭ്യൂഹങ്ങള്‍ പടര്‍ന്നിട്ടുണ്ട്. ഇത് കര്‍ണാടകയുടെ തദ്ദേശ ബ്രാന്‍ഡിനെ തകര്‍ക്കാനുള്ള ബി.ജെ.പിയുടെ ശ്രമമാണെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു. രാജ്യത്തെ ലക്ഷക്കണക്കിന് ക്ഷീരകര്‍ഷകര്‍ ആശ്രയിക്കുന്ന ക്ഷീരസഹകരണ സംഘമായ കെ.എം.എഫിനെ തകർക്കാനുള്ള ഗൂഢനീക്കത്തിലൂടെ ബി.ജെ.പി സര്‍ക്കാര്‍ കര്‍ഷകരെ വഞ്ചിക്കുകയാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കര്‍ണാടക മുന്‍ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യ വ്യക്തമാക്കി. ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള ബി.ജെ.പിയുടെ ശ്രമംപോലെ മറ്റൊന്നാണിതെന്നും അമുല്‍ ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്നാല്‍, അമൂല്‍ കര്‍ണാടകയിലെത്തുന്നതിനു പിന്നില്‍ രാഷ്ട്രീയ നീക്കങ്ങളില്ലെന്നും രാജ്യത്തെ മികച്ച ക്ഷീരോത്പന്ന ബ്രാന്‍ഡായി നന്ദിനിയെ മാറ്റുമെന്നുമാണ് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുടെ വിശദീകരണം. മറ്റു സംസ്ഥാനങ്ങളിലേക്കും നന്ദിനിയുടെ വിപണി വ്യാപിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
നേരത്തെ തൈര് പാക്കറ്റുകളില്‍ ഹിന്ദിയില്‍ ദഹി എന്ന് ചേര്‍ക്കണമെന്ന് എഫ്.എസ്.എസ്. ഐ ഉത്തരവിട്ടിരുന്നു. ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള ശ്രമമാണിതെന്ന് ചൂണ്ടിക്കാട്ടി വിമര്‍ശനങ്ങളുയര്‍ന്നതോടെയാണ് ഇത് പിന്‍വലിച്ചത്. ഇതിനു പിന്നാലെയാണ് പുതിയ വിവാദം.
Content Highlights: congress slams bjp over amuls online delivery in bengaluru


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..