ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വിശേഷ ഇനങ്ങളില്‍പ്പെട്ട ബംഗാള്‍ മാങ്ങകള്‍ അയച്ചു നല്‍കി പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ഹിമസാഗര്‍, മാല്‍ഡ, ലക്ഷ്മണ്‍ഭോഗ് എന്നീ ഇനങ്ങളില്‍പ്പെട്ട മാങ്ങകളാണ് മമത ബാനര്‍ജി പ്രധാനമന്ത്രിക്ക് നല്‍കിയത്. ബംഗാള്‍ മുഖ്യമന്ത്രിയായി അധികാരത്തിലെത്തിയ 2011 മുതലുള്ള പതിവിന്റെ തുടര്‍ച്ചയായാണ് മമത പ്രധാനമന്ത്രിക്ക് സമ്മാനം അയച്ചുനല്‍കിയത്.
നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷം പശ്ചിമ ബംഗാളില്‍ ബിജെപി-തൃണമൂല്‍ കോണ്‍ഗ്രസ് സംഘര്‍ഷം രൂക്ഷമാകുകയും നേതാക്കള്‍ തമ്മില്‍ വാക്‌പോര് ശക്തമാകുകയും ചെയ്തിരുന്നു. കൂടാതെ, തിരഞ്ഞെടുപ്പിന് മുന്‍പ് ബിജെപിയിലേക്ക് പോയ നേതാക്കള്‍ കൂട്ടത്തോടെ തൃണമൂലിലേക്ക് തിരികെ വന്നുകൊണ്ടിരിക്കുകയുമാണ്. ഇത്തരം സംഭവവികാസങ്ങള്‍ക്കിടയിലാണ് മമതയുടെ സൗഹാര്‍ദ്ദ നീക്കം.
പ്രധാനമന്ത്രിക്ക് മാത്രമല്ല, രാഷ്ട്രപതി രാംനാഥ് കോവിന്ദ്, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്, ആഭ്യന്തര മന്ത്രി അമിത് ഷാ തുടങ്ങിയവര്‍ക്കും മമത മാങ്ങകള്‍ സമ്മാനമായി അയച്ചിട്ടുണ്ട്. കൂടാതെ, കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ എന്നിവര്‍ക്കും മാങ്ങ അയച്ചുനല്‍കിയിട്ടുണ്ട്.
മമത ബാനര്‍ജി തനിക്ക് സമ്മാനമായി കുര്‍ത്തകള്‍ അയച്ചുനല്‍കാറുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി 2019ല്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. കൂടാതെ വര്‍ഷത്തില്‍ ഒന്നോ രണ്ടോ തവണ മധുരപലഹാരങ്ങള്‍ എത്തിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇത്തരത്തിലുള്ള സമ്മാനങ്ങള്‍ പലര്‍ക്കും നല്‍കാറുണ്ടെന്നും അത് ബംഗാള്‍ സംസ്‌കാരത്തിന്റെ ഭാഗമാണെന്നും മമത ഇതിനോട് പ്രതികരിച്ചിരുന്നു.
Content Highlights: CM Mamata Banerjee sends special Bengal mangoes as gift to PM Narendra Modi


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..