-
ന്യൂഡല്‍ഹി: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടാന്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശം. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പുറമേ സ്വിമ്മിങ് പൂളുകള്‍, മാളുകള്‍, എന്നിവയും അടച്ചിടാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.
പൊതുഗതാഗത സംവിധാനം കുറക്കണം, ജീവനക്കാര്‍ക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള സാഹചര്യം കമ്പനികള്‍ ഒരുക്കണമെന്നും ആരോഗ്യവകുപ്പ് ജോയിന്റ് സെക്രട്ടറി ലാവ് അഗര്‍വാള്‍ നിര്‍ദേശിച്ചു.
മാര്‍ച്ച് 31 വരെ ഒരു മീറ്റര്‍ അകലത്തില്‍ നിന്നുവേണം ആളുകള്‍ തമ്മില്‍ ഇടപഴകാന്‍. ഗള്‍ഫില്‍ നിന്ന് വരുന്നവരെ മാറ്റിപ്പാര്‍പ്പിക്കണം. യൂറോപ്പില്‍ നിന്ന് വരുന്ന യാത്രക്കാരെ കൊണ്ടുവരരുതെന്ന് വിമാനകമ്പനികള്‍ക്ക് നിര്‍ദേശമുണ്ട്. യൂറോപ്പിലേക്ക് യാത്രാ നിരോധനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ബുധനാഴ്ച മുതല്‍ നിരോധനം നിലവില്‍ വരും.
കൊറോണ വ്യാപനവുമായി ബന്ധപ്പെട്ട് ഇനിയുള്ള സമയം വളരെ നിര്‍ണായകമാണ്. അത് വിലയിരുത്തിക്കൊണ്ടാണ് മാര്‍ച്ച് 31 വരെ രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളും മാളുകളും ഉള്‍പ്പടെ അടച്ചിടാന്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം നിര്‍ദേശിച്ചിരിക്കുന്നത്.
ഒഡിഷ, ജമ്മു കശ്മീര്‍, ലഡാക്ക്, കേരളം എന്നിവിടങ്ങളിലായി നാല് പുതിയ കേസുകള്‍ കൂടി തിങ്കളാഴ്ച രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ ഇന്ത്യയില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 114 ആയി.
Content Highlights: Lav Aggarwal, Joint Secretary, Union Health Ministry: closing of schools, swimming pools, malls till March 31


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..