ലൈംഗികാതിക്രമം നടത്തിയവർക്കെതിരേ നടപടി ആവശ്യപ്പെട്ട് കലാക്ഷേത്രയിൽ വിദ്യാർഥികൾ പ്രകടനം നടത്തുന്നു
ചെന്നൈ: ലോകപ്രശസ്ത നൃത്ത-സംഗീത കേന്ദ്രമായ കലാക്ഷേത്ര ഫൗണ്ടേഷനെതിരേ ഉയര്‍ന്ന ലൈംഗികാരോപണങ്ങളില്‍ മലയാളി അധ്യാപകനെതിരെ കേസെടുത്തു. ലൈംഗിക അതിക്രമം നടത്തിയെന്നുകാട്ടി പൂര്‍വ്വ വിദ്യാര്‍ഥിനി നല്‍കിയ പരാതിയില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ഹരി പദ്മനെതിരെയാണ് തമിഴ്‌നാട് പോലീസ് കേസെടുത്തത്.
കേന്ദ്ര സാംസ്‌കാരിക മന്ത്രാലയത്തിനുകീഴിലുള്ള കലാക്ഷേത്രയിലെ രുക്മിണിദേവി കോളേജ് ഫോര്‍ ഫൈന്‍ ആര്‍ട്സിലെ അധ്യാപകനും നര്‍ത്തകര്‍ക്കും എതിരേ ഉയര്‍ന്ന പരാതികളില്‍ നടപടി ആവശ്യപ്പെട്ട് വ്യാഴാഴ്ചയാണ് വിദ്യാര്‍ഥികള്‍ പ്രതിഷേധം തുടങ്ങിയിരുന്നു. ഇതിന് പിന്നാലെ ശനിയാഴ്ചയാണ് അധ്യാപകനെതിരെ പോലീസ് കേസെടുത്തത്.
ഹരി പദ്മനെ കൂടാതെ മലയാളി നര്‍ത്തകരായ സഞ്ജിത് ലാല്‍, സായി കൃഷ്ണന്‍, ശ്രീനാഥ് എന്നിവര്‍ക്കെതിരേയും വിദ്യാര്‍ഥികളും പൂര്‍വവിദ്യാര്‍ഥികളും പരാതികള്‍ ഉയര്‍ത്തിയിട്ടുണ്ട്. ഇവരില്‍നിന്ന് വര്‍ഷങ്ങളായി ലൈംഗികാതിക്രമവും അധിക്ഷേപവും നേരിടേണ്ടിവന്നെന്നാണ് അവര്‍ പറയുന്നത്. സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് തമിഴ്‌നാട് നിയമസഭയില്‍ മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ പറഞ്ഞിരുന്നു.
ആരോപണ വിധേയരായ നാലുപേര്‍ക്കെതിരേയും പരാതികള്‍ മറച്ചുവെച്ച അധികൃതര്‍ക്കെതിരേയും നടപടി ആവശ്യപ്പെട്ട് സമരരംഗത്തുള്ള വിദ്യാര്‍ഥികള്‍ കേന്ദ്ര സാംസ്‌കാരിക മന്ത്രാലയത്തിനും സംസ്ഥാന പോലീസിനും പരാതി നല്‍കിയിട്ടുണ്ട്.
നൂറോളം വിദ്യാര്‍ഥികളാണ് കഴിഞ്ഞ ദിവസം സംസ്ഥാന വനിതാ കമ്മീഷന് പരാതി നല്‍കിയത്. അഞ്ചുമണിക്കൂര്‍നേരം വിദ്യാര്‍ഥികളുടെ പരാതികള്‍ കേട്ട വനിതാ കമ്മിഷന്‍ അധ്യക്ഷ സംസ്ഥാന സര്‍ക്കാരിന് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അധ്യാപകനെതിരെ കേസെടുത്തത്.
കലാക്ഷേത്രയില്‍ വിദ്യാര്‍ഥിയൂണിയന്‍ രൂപവത്കരിച്ചാണ് വ്യാഴാഴ്ച സമരം തുടങ്ങിയത്. കെ.കെ. ജിസ്മ പ്രസിഡന്റും ശക്തി ശിവാനി സെക്രട്ടറിയുമായ യൂണിയന് അംഗീകാരം നല്‍കണമെന്നാവശ്യപ്പെട്ട് കേന്ദ്ര സാംസ്‌കാരിക മന്ത്രാലയത്തിന് കത്തയച്ചിട്ടുണ്ട്. അധ്യാപകര്‍ക്കെതിരേ ഉയര്‍ന്ന പരാതിയിലും നടപടി ആവശ്യപ്പെട്ടു. ഡയറക്ടര്‍ രേവതി രാമചന്ദ്രനില്‍നിന്നും നൃത്തവിഭാഗം മേധാവി ഡോ. ജ്യോത്സന മേനോനില്‍നിന്നും അധിക്ഷേപം നേരിടേണ്ടിവന്നതായും പരാതിയില്‍ പറയുന്നു.
Content Highlights: Chennai's Kalakshetra-Sex Abuse Case Against Professor
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..