ലഖ്നൗ: ഹഥ്റാസ് കൂട്ടബലാത്സംഗ കേസുമായി ബന്ധപ്പെട്ട നിര്‍ണായക തെളിവുകള്‍ നഷ്ടമായി. പെണ്‍കുട്ടിയെ ആദ്യം പ്രവേശിപ്പിച്ച ആശുപത്രിയിലെ സി.സി.ടി.വി. ദൃശ്യങ്ങളാണ് നഷ്ടമായത്. കൂട്ടബലാത്സംഗത്തിനും ക്രൂരപീഡനത്തിനും ഇരയായ പെണ്‍കുട്ടിയെ സെപ്റ്റംബര്‍ 14ന് ഹഥ്റാസിലെ ജില്ലാ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. കേസ് അന്വേഷിക്കുന്ന സി.ബി.ഐ. സംഘം, ഈ ആശുപത്രിയിലെ സി.സി.ടി.വി. ദൃശ്യങ്ങള്‍ ശേഖരിക്കുന്നതിനായി എത്തിയിരുന്നു. അപ്പോഴാണ് സെപ്റ്റംബര്‍ 14 മുതലുള്ള ദൃശ്യങ്ങളുടെ ബാക്ക് അപ്പ് കൈവശമില്ലെന്ന കാര്യം അധികൃതര്‍ അന്വേഷണസംഘത്തെ അറിയിച്ചത്.
ആ സമയത്ത് ജില്ലാ ഭരണകൂടവും പോലീസും ഞങ്ങളോട് ഫൂട്ടേജ്(ദൃശ്യങ്ങള്‍) ആവശ്യപ്പെട്ടിരുന്നില്ല. ഇപ്പോള്‍, ഒരുമാസത്തിനു ശേഷം ഞങ്ങള്‍ക്ക് അത് നല്കാന് സാധിക്കില്ല- ആശുപത്രിയുടെ ചീഫ് മെഡിക്കല്‍ സൂപ്രണ്ട് വീര്‍ സിങ് പറഞ്ഞതായി ഇന്ത്യ ടൈംസ് ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്തു. ദൃശ്യങ്ങള്‍ സൂക്ഷിക്കണമെന്ന് ആരെങ്കിലും ആവശ്യപ്പെട്ടിരുന്നെങ്കില്‍ അപ്രകാരം ചെയ്തേനെ എന്നും വീര്‍ സിങ് കൂട്ടിച്ചേര്‍ത്തു. ഏഴുദിവസം കൂടുമ്പോള്‍ പഴയ ദൃശ്യങ്ങള്‍ ഡിലീറ്റ് ചെയ്തു കളയുമെന്നും പുതിയവ റെക്കോഡ് ചെയ്യുമെന്നും ചീഫ് മെഡിക്കല്‍ സൂപ്രണ്ട് വ്യക്തമാക്കി.
ഡോക്ടര്‍മാരുടെ മൊഴിയെടുക്കാനും തെളിവുകള്‍ പരിശോധിക്കുന്നതിനുമാണ് സി.ബി.ഐ. അന്വേഷണസംഘം ആശുപത്രിയിലെത്തിയത്. ആദ്യ ദിവസത്തെ ദൃശ്യങ്ങള്‍ നിര്ണായകമായിരുന്നെന്ന് ഒരു പോലീസ് ഉദ്യോഗസ്ഥന് പറഞ്ഞു. എപ്പോഴാണ് പെണ്‍കുട്ടിയെ കൊണ്ടുവന്നത്, എപ്പോഴാണ് ഇവിടെനിന്ന് മാറ്റിയത്, ആരൊക്കെയാണ് അവളെ കാണാനെത്തിയത് തുടങ്ങിയ കാര്യങ്ങളില്‍ വ്യക്തത വരുത്താന്‍ സി.ബി.ഐ. ഉദ്ദേശിച്ചിരുന്നുവെന്നാണ് സൂചന.
അതേസമയം, പോലീസും ജില്ലാ ഭരണകൂടവും എന്തുകൊണ്ടാണ് ദൃശ്യങ്ങള്‍ നേരത്തെ ശേഖരിക്കാത്തത് എന്ന ചോദ്യത്തിന്- കുറ്റകൃത്യവുമായി ബന്ധപ്പെട്ട അന്വേഷണവുമായി ആശുപത്രിക്ക് യാതൊരു ബന്ധവുമില്ലെന്നായിരുന്നു ഒരു പോലീസ് ഉദ്യോഗസ്ഥന്റെ പ്രതികരണം. ആശുപത്രിയില്‍വെച്ച് കുറ്റകൃത്യം നടക്കുകയോ ആശുപത്രി അധികൃതരുടെ അശ്രദ്ധയെ കുറിച്ച് പരാതി ഉയരുകയോ ചെയ്യാത്ത സാഹചര്യത്തില്‍ ഇവ ബന്ധമില്ലാത്ത സംഗതികളാണ്. അതിനാലാണ് സിസിടിവി ദൃശ്യങ്ങള്‍ പരിഗണിക്കാത്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പെണ്‍കുട്ടിയുടെ സഹോദരനെയും പിതാവിനെയും ബുധനാഴ്ച സി.ബി.ഐ. സംഘം വീണ്ടും ചോദ്യം ചെയ്തിരുന്നു. ഏഴുമണിക്കൂറോളമാണ് ഇവരെ ചോദ്യം ചെയ്തത്.
content highlights: cctv footage from hospital were hathras victim first admitted lost