സുപ്രീംകോടതി, പുതിൻ | photo: ANI, Reuters
ന്യൂഡല്‍ഹി: യുക്രൈനിലെ യുദ്ധം അവസാനിപ്പിക്കാന്‍ റഷ്യന്‍ പ്രസിഡന്റ് പുതിനോട് നിര്‍ദേശിക്കാന്‍ കഴിയുമോയെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്‍ വി രമണ. യുക്രൈനില്‍ കുടുങ്ങിയ വിദ്യാര്‍ത്ഥികള്‍ അടക്കമുള്ളവരെ മടക്കി കൊണ്ടുവരുന്നതിന് നടപടി സ്വീകരിക്കാന്‍ കേന്ദ്രത്തോട് നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസ് എന്‍ വി രമണയുടെ പരാമര്‍ശം.
കിഴക്കന്‍ യുക്രൈനിലുള്ള വിദ്യാര്‍ത്ഥികളെ മടക്കി കൊണ്ടുവരുന്നതിനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. റഷ്യന്‍ അതിര്‍ത്തിയിലുള്ള പടിഞ്ഞാറന്‍ യുക്രൈനിലെ വിദ്യാര്‍ത്ഥികളെ ഒഴിപ്പിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നില്ലെന്നും ഹര്‍ജിക്കാര്‍ കോടതിയില്‍ ആരോപിച്ചു. ആ പ്രദേശങ്ങളിലുള്ള വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ഹര്‍ജിക്കാരന്‍ കോടതിയില്‍ ആവശ്യപ്പെട്ടു. മുപ്പതോളം വിദ്യാര്‍ത്ഥിനികള്‍ അടക്കമുള്ളവര്‍ ഭക്ഷണം പോലും ലഭിക്കാതെ കഴിഞ്ഞ ആറ് ദിവസമായി യുക്രൈന്‍ അതിര്‍ത്തിയില്‍ കഴിയുകയാണെന്നും ഹര്‍ജിക്കാരുടെ അഭിഭാഷകന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി.
ഏത് സര്‍ക്കാരിനോട് സുരക്ഷാ ഉറപ്പാക്കണമെന്നാണ് കോടതി നിര്‍ദേശം നല്‍കേണ്ടതെന്ന് ചീഫ് ജസ്റ്റിസ് എന്‍വി രമണ ആരാഞ്ഞു. വിദ്യാര്‍ത്ഥികളുടെ അവസ്ഥയില്‍ വിഷമം കോടതിക്ക് വിഷമം ഉണ്ട്. സാമൂഹിക
മാധ്യമങ്ങളില്‍ കോടതി ഇടപെടുന്നില്ലെന്ന അഭിപ്രായം ചിലര്‍ പ്രകടിപ്പിക്കുന്നത് കണ്ടു. എന്നാല്‍ യുദ്ധം നിര്‍ത്താന്‍ പുതിനോട് നിര്‍ദേശിക്കാന്‍ കഴിയുമോയെന്ന് ചീഫ് ജസ്റ്റിസ് ആരാഞ്ഞു.
യുക്രൈനില്‍ കുടുങ്ങിയ വിദ്യാര്‍ത്ഥികളെ മടക്കി കൊണ്ട് വരാന്‍ സര്‍ക്കാര്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നുവെന്നാണ് മാധ്യമ വാര്‍ത്തകളില്‍ നിന്ന് മനസിലാക്കുന്നതെന്ന് ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു. കോടതിയില്‍ നിന്ന് പരാമര്‍ശം ഉണ്ടായാല്‍ ഒഴിപ്പിക്കല്‍ ദൗത്യം കൂടുതല്‍ ഫലപ്രദമായി കേന്ദ്ര സര്‍ക്കാര്‍ നടത്തുമെന്നാണ് പ്രതീക്ഷയെന്നും ഹര്‍ജിക്കാര്‍ കോടതിയില്‍ വാദിച്ചു.
സുപ്രീം കോടതിയെ സമീപിച്ച യുക്രൈനില്‍ കുടുങ്ങിയ വിദ്യാര്‍ത്ഥികളെ മടക്കി കൊണ്ടുവരുന്നതിനുള്ള സഹായം നല്‍കാന്‍ അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാലിനോട് സുപ്രീം കോടതി ആവശ്യപ്പെട്ടു. റൊമാനിയന്‍ അതിര്‍ത്തിയില്‍ കുടുങ്ങിയ വിദ്യാര്‍ത്ഥികളാണ് സുപ്രീം കോടതിയെ സമീപിച്ചത്. നിലവില്‍ അതിര്‍ത്തി രാജ്യങ്ങളിലേക്ക് കടക്കാന്‍ വിദ്യാര്‍ത്ഥികളെ യുക്രൈന്‍ അനുവദിക്കുന്നതായി അറ്റോര്‍ണി ജനറല്‍ കോടതിയെ അറിയിച്ചു. ഒഴിപ്പിക്കല്‍ ദൗത്യം ഏകോപിപ്പിക്കുന്നതിനയി കേന്ദ്ര മന്ത്രിമാരെ യുക്രൈന്റെ അയല്‍ രാജ്യങ്ങളിലേക്ക് അയച്ചിട്ടുണ്ടെന്നും അറ്റോര്‍ണി ജനറല്‍ കോടതിയെ അറിയിച്ചു.
Content Highlights: Can We Ask Putin To Stop War?: Chief Justice On Plea To Rescue Indians
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..