ഹർഷ് വർധൻ| Photo: ANI
ന്യൂഡല്‍ഹി: രണ്ടാം മോദി സര്‍ക്കാരിലെ അഴിച്ചുപണിക്ക് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ 11 മന്ത്രിമാര്‍ രാജിവെച്ചു.
ആരോഗ്യമന്ത്രി ഹര്ഷവര്ധന്, വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്റിയാല്, തൊഴില്‍ മന്ത്രി സന്തോഷ് ഗംഗ്വാര്‍, സഞ്ജയ് ധോത്രെ, ദേബശ്രീ ചൗധരി, രാസവസ്തു, രാസവളം വകുപ്പുമന്ത്രി ഡി.വി. സദാനന്ദ ഗൗഡ, റാവുസാഹേബ് ദാന്‍വേ പട്ടേല്‍, ആരോഗ്യ സഹമന്ത്രി അശ്വിനി കുമാര്‍ ചൗബേ, ബാബുല്‍ സുപ്രിയോ, രത്തന്‍ലാല്‍ കടാരിയ, പ്രതാപ് സാരംഗി എന്നിവരാണ് രാജിവെച്ചത്. മന്ത്രിസഭാ പുനഃസംഘടനയ്ക്ക് മുന്നോടിയായിട്ടാണ് ഇവരുടെ രാജി.
അഴിച്ചുപണിയുടെ ഭാഗമായി കഴിഞ്ഞ ദിവസം സാമൂഹികനീതി മന്ത്രി താവര്‍ചന്ദ് ഗഹ്ലോതിനെ കര്‍ണാടക ഗവര്‍ണറായി നിയമിച്ചിരുന്നു. ഇനിയും ചില മന്ത്രിമാര്‍ കൂടി രാജിവെക്കുമെന്നാണ് ബിജെപി വൃത്തങ്ങള്‍ നല്കുന്ന സൂചന.
ആരോഗ്യപരമായ കാരണങ്ങളാലാണ് രാജിയെന്നാണ് രമേശ് പൊഖ്റിയാലും സന്തോഷ് ഗംഗ്വാറും രാജിക്കത്തില്‍ സൂചിപ്പിച്ചിട്ടുള്ളത്.
ഇതിനിടെ സഹമന്ത്രിമാരായിട്ടുള്ള അനുരാഗ് താക്കൂര്‍, ജി.കിഷന് റെഡ്ഡി, പുരുഷോത്തം രുപാല എന്നിവരെ സ്വതന്ത്ര ചുമതലയുള്ള മന്ത്രിമാരായും നിയമിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ജ്യോതിരാദിത്യ സിന്ധ്യ, സര്‍ബാനന്ദ സോനോവാള്‍, നാരായണ്‍ റാണെ, ഭൂപേന്ദ്ര യാദവ്, മീനാക്ഷി ലേഖി തുടങ്ങിയവര്‍ പുതുതായി മോദി മന്ത്രിസഭയില്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വൈകീട്ട് ആറ് മണിക്കാണ് സത്യപ്രതിജ്ഞ.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..