രാഹുൽ ഗാന്ധി | ഫോട്ടോ: എഎൻഐ
കോലാര്‍ (കര്‍ണാടക): കര്‍ണാടകത്തിലെ തിരഞ്ഞെടുപ്പ് പരിപാടിയില്‍ അദാനി വിഷയം ഉന്നയിച്ച് മോദിക്കെതിരേ കടുത്ത വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി. ബിജെപി വിചാരിച്ചിരിക്കുന്നത് തന്നെ അയോഗ്യനാക്കി ഭയപ്പെടുത്താമെന്നാണ്. അയോഗ്യനാക്കിയാലും ജയിലിലിട്ടാലും താന്‍ ഭയപ്പെടില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. കര്‍ണാടകയിലെ കോലാറില്‍ ജയ് ഭാരത് സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മോദി ആയിരക്കണക്കിന് കോടി രൂപ അദാനിക്ക് നല്‍കുന്നു. എന്നാല്‍, ഞങ്ങള്‍ പണം നല്‍കുക കര്‍ണാടകത്തിലെ പാവപ്പെട്ടവര്‍ക്കും സ്ത്രീകള്‍ക്കും യുവാക്കള്‍ക്കുമായിരിക്കും. മോദി പൂര്‍ണമനസ്സോടെ അദാനിയെ സഹായിക്കുന്നു, ഞങ്ങള്‍ പൂര്‍ണമനസ്സോടെ ഇവിടത്തെ ജനങ്ങളെ സഹായിക്കും. ജനങ്ങള്‍ക്കുവേണ്ടി എന്തു കാര്യം ചെയ്താലും ഇവിടത്തെ ബിജെപി സര്‍ക്കാര്‍ നാല്‍പത് ശതമാനം കമ്മീഷന്‍ എടുക്കും. ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിക്ക് കത്തെഴുതിയിട്ടും അദ്ദേഹം ഇതുവരെ മറുപടി നല്‍കിയിട്ടില്ല. അതിനര്‍ഥം നാല്‍പത് ശതമാനം കമ്മീഷന്‍ വാങ്ങുന്നത് മോദി അംഗീകരിച്ചു എന്നാണ്, രാഹുല്‍ പറഞ്ഞു.
എനിക്കെതിരായ ആരോപണങ്ങള്‍ സംബന്ധിച്ച് വിശദീകരിക്കാന്‍ അവസരം നല്‍കണമെന്നാവശ്യപ്പെട്ട് ലോക്‌സഭാ സ്പീക്കര്‍ക്ക് രണ്ടുതവണ കത്തുകള്‍ എഴുതി. എന്നാല്‍, അവസരം നല്‍കിയില്ല. പാര്‍ലമെന്റില്‍ അദാനി വിഷയം ചര്‍ച്ചചെയ്യാന്‍ സ്പീക്കര്‍ക്ക് ഭയമായിരുന്നു. സാധാരണഗതിയില്‍ പ്രതിപക്ഷമാണ് പാര്‍ലമെന്റ് തടസ്സപ്പെടുത്താറുള്ളത്. ചരിത്രത്തില്‍ ആദ്യമായി പാര്‍ലമെന്റ് പ്രവര്‍ത്തിക്കാന്‍ ബിജെപി സര്‍ക്കാര്‍ സമ്മതിച്ചില്ലെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി.
സംസ്ഥാനത്ത് കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ 200 യൂണിറ്റ് സൗജന്യ വൈദ്യുതി നല്‍കുമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. സ്ത്രീകള്‍ക്ക് രണ്ടായിരം രൂപവെച്ച് എല്ലാ മാസവും നല്‍കും. ബിരുദമുള്ളവര്‍ക്ക് മൂവായിരം രൂപവെച്ചും ഡിപ്ലോമയുള്ളവര്‍ക്ക് 1500 രൂപവെച്ചും എല്ലാ മാസവും നല്‍കുമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തു.
കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, കര്‍ണാടക പിസിസി അധ്യക്ഷന്‍ ഡി.കെ ശിവകുമാര്‍, കര്‍ണാടക മുന്‍ മുഖ്യമന്ത്രി സിദ്ധാരാമയ്യ, രണ്‍ദീപ് സിങ് സുര്‍ജേവാല തുടങ്ങിയവരും പരിപാടിയില്‍ പങ്കെടുത്തു.
Content Highlights: BJP Thinks I Can Be Intimidated With Disqualification, But I Am Not Scared- Rahul Gandhi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..