
പഴനി ശ്രീ മുരുകക്ഷേത്രം | ഫോട്ടോ: പി. മനോജ് മാതൃഭൂമി
സമത്വത്തിന്റെ രാഷ്ട്രീയം പറഞ്ഞ പെരിയാറിന്റെ നാടാണ് തമിഴ്നാട്. ഇപ്പോഴും പെരിയാറിന്റെ ആശയങ്ങള്‍ നെഞ്ചേറ്റുന്ന മനുഷ്യര്‍ ഒരുപാടുള്ള നാട് വീണ്ടും തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ ചര്‍ച്ചകളിലേക്ക് കടക്കുകയാണ്. രണ്ട് പ്രധാന സഖ്യങ്ങളുടേയും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥികളായി. ഡി.എം.കെ. സഖ്യത്തെ എം.കെ. സ്റ്റാലിനും അണ്ണാ ഡി.എം.കെ. നേതൃത്വം നല്കുന്ന സഖ്യത്തെ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയും നയിക്കും.
സഖ്യത്തിലെ പാര്‍ട്ടികള്‍ക്ക് ലഭിക്കേണ്ട പരിഗണന സംബന്ധിച്ചാണ് ഇനിയുള്ള സംശയങ്ങള്‍. ഡി.എം.കെ. സഖ്യത്തില്‍ കാര്യമായ തര്‍ക്കങ്ങള്‍ക്ക് സാധ്യതയില്ല. മതേതര നിലപാടുകള്‍ ഉയര്‍ത്തുന്നതും ദളിത് രാഷ്ട്രീയം പറയുന്നതുമായ പാര്‍ട്ടികളാണ് ആസഖ്യത്തില് ഏറെയുമുള്ളത്. ബി.ജെ.പി. കൂടിയുള്ള അണ്ണാ ഡി.എം.കെയുടെ സഖ്യത്തിലേക്ക് അതിനാല്‍ തന്നെ ഡി.എം.കെ. സഖ്യത്തില്‍നിന്ന് ഏതെങ്കിലും പാര്‍ട്ടി പോകാന്‍ സാധ്യത തീരെ കുറവാണ്.
രണ്ട് സഖ്യത്തിലുമില്ലാതെ ഒറ്റയ്ക്ക് നിന്നാല്‍ കാര്യമായ നേട്ടമുണ്ടാക്കാന്‍ ഈ പാര്‍ട്ടികള്‍ക്ക് കഴിയുകയുമില്ല. കമല്ഹാസന്, രജനീകാന്ത് തുടങ്ങിയവരുടെ നിലപാടുകള്‍ എന്ത് എന്നത് തെളിഞ്ഞു വരുന്നേയുള്ളു.
ഈ സാഹചര്യത്തിലാണ് ബി.ജെ.പി. തമിഴ്നാട്ടില്‍ ഒരു സംസ്ഥാന യാത്ര നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. 'വെട്രിവേല്‍ യാത്ര' എന്നാണ് ഒരു മാസം നീണ്ടു നില്ക്കുന്ന യാത്രയുടെ പേര്. സഖ്യത്തില്‍ അറുപത് സീറ്റില്‍ മത്സരിക്കുമെന്ന് സ്വയമേ പ്രഖ്യാപിച്ച ബി.ജെ.പി. ആ സീറ്റുകള്‍ വീതിച്ച് ലഭിക്കാന്‍ വേണ്ടിയുള്ള ശക്തിപ്രകടനമായി ഈ യാത്രയെ അണ്ണാ ഡി.എം.കെയ്ക്ക് മുന്നില്‍ അവതരിപ്പിക്കുന്നു.
രണ്ടാമത്തെ കാര്യം യാത്രയുടെ വിഷയവും അത് ബി.ജെ.പി. അവതരിപ്പിക്കുന്ന രീതിയുമായി ബന്ധപ്പെട്ടതാണ്. തമിഴ്നാട്ടിലെ ഹിന്ദുമത വിശ്വാസികളില്‍ വലിയ വിഭാഗവും പ്രധാനമായി പൂജിക്കുന്നതും വിശ്വസിക്കുന്നതും മുരുകനെയാണ്. മുരുകന്റെ ആയുധമാണ് വേല്. ആ വേലിനെ ഉയര്‍ത്തിക്കാട്ടി, വേലിനെയും മുരുകനെയും സംരക്ഷിക്കാനാണ് യാത്രയെന്ന് പറയുന്നു ബി.ജെ.പി. നേതാക്കള്‍.
ആരോഗ്യം, തൊഴില്‍, വിദ്യാഭ്യാസം, വീട്, ഭൂമി, വികസനം തുടങ്ങി തിരഞ്ഞെടുപ്പ് കാലത്ത് രാഷ്ട്രീയകക്ഷികള്‍ ഉയര്‍ത്തിക്കാണിക്കുന്ന ഒരു വിഷയവും ഈ യാത്രയുടെ മുദ്രാവാക്യത്തിന്റെ പട്ടികയില്‍ ബി.ജെ.പി. ഉള്‍പ്പെടുത്തിയിട്ടില്ല. മുരുകനെ സംരക്ഷിക്കാന്‍ ഹിന്ദു സമൂഹം ഒന്നിച്ചു നില്‍ക്കണം എന്ന് ആവശ്യപ്പെടുന്നു തമിഴ്നാട്ടിലെ ബി.ജെ.പി. നേതൃത്വം.

എന്തുകൊണ്ട് മുരുകന്?
വെട്രിവേല്‍ യാത്രയെക്കുറിച്ച് വിശദാംശങ്ങള്‍ ആരായാന്‍ ബി.ജെ.പി. നേതാക്കളില്‍ ഒരാളായ ഗായത്രി രഘുറാമുമായി സംസാരിച്ചിരുന്നു. അവര്‍ പറഞ്ഞത്, ദൈവത്തേയും തമിഴ് ജനതയുടെ അഭിമാനത്തേയും സംരക്ഷിക്കാന്‍ വേണ്ടിയുള്ള യാത്രയാണ് ഇത് എന്നാണ്. ''നിങ്ങള്‍ കേരളത്തില്‍ എങ്ങനെയാണോ അയ്യപ്പസ്വാമിയെ കാണുന്നത് അതേ പോലെയാണ് ഇവിടെ മുരുകന്. ആ മുരുകനെ അവഹേളിക്കാന്‍ ചിലര്‍ ശ്രമിക്കുന്നു. അത് ഞങ്ങള്‍ ജനങ്ങള്‍ക്ക് മുന്നില്‍ തുറന്ന് കാണിക്കും.''- ഗായത്രി പറഞ്ഞു.
കറുപ്പോര്‍ കൂട്ടം എന്ന ഒരു പെരിയാറിസ്റ്റ് കൂട്ടായ്മയുണ്ട് തമിഴ്നാട്ടില്‍. അവരുടെ യൂട്യൂബ് ചാനലില്‍ വന്ന ഒരു വീഡിയോ കഴിഞ്ഞ ജൂലൈ മാസം വിവാദത്തിലായി. മുരുകനെ സ്തുതിക്കുന്ന സ്കന്ദ ഷഷ്ഠി കവചം എന്ന കൃതിയെ കളിയാക്കി കറുപ്പോര്‍ കൂട്ടം ഒരു വീഡിയോ പുറത്തിറക്കിയിരുന്നു. ഈ വീഡിയോ മോശമായി ചിത്രീകരിച്ചു എന്ന് പറഞ്ഞ് ബി.ജെ.പിയും മറ്റ് സംഘപരിവാര്‍ പ്രസ്ഥാനങ്ങളും രംഗത്ത് വന്നു.
ബി.ജെ.പി. നല്കിയ പരാതിയില്‍ കറുപ്പോര്‍ കൂട്ടം കൂട്ടായ്മയില്‍ ഉള്ളവരെ പോലീസ് അറസ്റ്റ് ചെയ്തു. ഡി.എം.കെയുമായി ബന്ധമുള്ള പെരിയാറിസ്റ്റുകള്‍ മുരുകനെയും അതുവഴി ഹിന്ദു സമൂഹത്തേയും മോശമായി ചിത്രീകരിച്ചു എന്ന് ബി.ജെ.പി. പ്രചാരണം ആരംഭിച്ചു. എന്നാല്‍ കറുപ്പോര്‍ കൂട്ടവുമായി ഒരു ബന്ധവും ഇല്ലാ എന്ന് ഡി.എം.കെ. പ്രസ്താവനയിറക്കി.
വിഷയം തുടര്‍ന്നും സജീവമായി ഏറ്റെടുത്ത ബി.ജെ.പി., പെരിയാറിസ്റ്റുകള്‍ ഹിന്ദു വിരുദ്ധരാണ് എന്ന തരത്തില്‍ സമൂഹ മാധ്യമങ്ങളിലും പുറത്തും പ്രചാരണം ശക്തമാക്കി. ബി.ജെ.പി. നേതാക്കളുടെ പല പരിപാടികളിലും മുരുകന്റെ ആയുധമായ വേല് കണ്ടു തുടങ്ങി. തുടര്‍ന്നാണ് ഇപ്പോള്‍ മുരുകനെ സംരക്ഷിക്കാനെന്ന മുദ്രാവാക്യം ഉയര്‍ത്തി ബി.ജെ.പി. തമിഴ്നാടിന്റെ വടക്ക് നിന്ന് തുടങ്ങി തെക്ക് വരെ യാത്ര നടത്തുന്നത്.
ആറുപടൈ വീട്
തമിഴ്നാടിന്റെ പല ഭാഗത്തായി സ്ഥിതിചെയ്യുന്ന ആറ് മുരുകന് ക്ഷേത്രങ്ങളെ സൂചിപ്പിക്കുന്ന പേരാണ് ആറുപടൈ വീട്. വടക്കന്‍ തമിഴ്നാട്ടിലെ തിരുവള്ളൂര്‍ ജില്ലയിലുള്ള തിരുത്തണിയിലാണ് ഇതില്‍ ഒരു ക്ഷേത്രമുള്ളത്. ഈ ക്ഷേത്രത്തില്‍ നിന്ന് നവംബര്‍ ആറിന് വേല് യാത്ര ആരംഭിക്കും. ബി.ജെ.പിയുടെ സംസ്ഥാന അധ്യക്ഷനായ എല്‍. മുരുകനാണ് യാത്ര നയിക്കുക.
തുടര്‍ന്ന് പല ജില്ലകളിലൂടെ കടന്ന് തഞ്ചാവൂരിലെ സ്വാമിമലൈ, മധുരയിലെ തിരുച്ചെന്തൂര്‍, പഴമുതിര്ച്ചേലൈ, പഴനി എന്നിവിടങ്ങളിലും ആറുപടൈവീടില് ഉള്‍പ്പെടാത്ത, എന്നാല്‍ വളരെയധികം ആളുകള്‍ ദര്‍ശനം നടത്തുന്ന കോയമ്പത്തൂരിലെ മരുതമലൈ സുബ്രഹ്മണ്യ ക്ഷേത്രത്തിലും പോയ ശേഷം ഡിസംബര്‍ ആറിന് തമിഴ്നാടിന്റെ തെക്കേയറ്റത്ത് തൂത്തൂക്കുടിയിലെ തിരിച്ചെന്തൂര്‍ ക്ഷേത്ര പരിസരത്ത് യാത്ര സമാപിക്കും.
മുരുകന്റെ ആയുധമായ വേല് ആണ് യാത്രയുടെ ചിഹ്നം. വേലില്നിന്ന് താമര വിരിഞ്ഞു വരുന്നത് കാണിച്ചു കൊണ്ടാണ് വേല്‍യാത്രയുടെ പ്രചാരണ വീഡിയോ തുടങ്ങുന്നത്. തമിഴ്നാട്ടിലെ ഹിന്ദുക്കളുടെ പ്രധാന ദൈവസങ്കല്‍പ്പമായ മുരുകന്റെ വേലുമേന്തി, മുരുകന് എന്നു പേരുള്ള ബി.ജെ.പി. നേതാവും അനുയായികളും മുരുകനെ സംരക്ഷിക്കാന്‍ നടത്തുന്ന യാത്ര എന്നാണ് ബി.ജെ.പി. ഈ യാത്രയെ അടയാളപ്പെടുത്തുന്നത്.
യോഗി ആദിത്യനാഥ് ഉള്‍പ്പെടെയുള്ള ബി.ജെ.പിയുടെ മുഖ്യമന്ത്രിമാരെയും കേന്ദ്ര മന്ത്രിമാരെയും ജെ.പി. നഡ്ഡ ഉള്‍പ്പെടെയുള്ള നേതാക്കളേയും യാത്രയുടെ പലഘട്ടങ്ങളിലായി പങ്കെടുപ്പിക്കാന്‍ തീരുമാനമുണ്ട്. ഏഴ് ക്ഷേത്രങ്ങള്‍ക്ക് സമീപവും വലിയ ആള്‍ക്കൂട്ടത്തെ പങ്കെടുപ്പിച്ച് പൊതുയോഗത്തിനും ആലോചനയുണ്ട്. എന്നാല്‍ കോവിഡ് പശ്ചാത്തലത്തില്‍ പോലീസ് പൊതുയോഗങ്ങള്‍ക്ക് അനുമതി നല്കാന് സാധ്യതയില്ലാത്തതിനാല്‍ ഈ ആലോചന ഉപേക്ഷിച്ചേക്കുമെന്നും അറിയുന്നു.

പ്രതിപക്ഷ പ്രതിഷേധം
ബി.ജെ.പിയുടെ വെട്രിവേല്‍ യാത്രയ്ക്കെതിരെ ശക്തമായ എതിര്‍ശബ്ദങ്ങളും തമിഴ്നാട്ടില്‍ ഉയരുന്നുണ്ട്. മതപരമായി തമിഴ്നാടിനെ വിഭജിക്കാനായാണ് യാത്ര സംഘടിപ്പിക്കുന്നത് എന്ന് ആരോപിച്ച് വിടുതലൈ സിരുതൈ കക്ഷി നേതാവും എം.പിയുമായ തിരുമാവളവന് രംഗത്ത് വന്നു. ഈ കാരണം കൊണ്ട് യാത്രയ്ക്ക് അനുമതി നല്‍കരുത് എന്നാവശ്യപ്പെട്ട് തിരുമാവളവന് ഡി.ജി.പിക്ക് കത്തും നല്കി.
സി.പി.എമ്മും എതിര്‍പ്പ് ഉയര്‍ത്തുന്നുണ്ട്. 'കലാപ രാഷ്ട്രീയം' തമിഴ്നാട്ടിലും വളര്‍ത്തിയെടുക്കാനാണ് ബി.ജെ.പിയുടെ ശ്രമമെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി കെ. ബാലകൃഷ്ണന് പറഞ്ഞു. കോവിഡ് കാലത്ത് ഇത്തരം യാത്രകള്‍ക്ക് അനുമതി നല്‍കരുത് എന്ന് സി.പി.എം. സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
യാത്രയ്ക്കെതിരെ പ്രത്യക്ഷത്തില്‍ ഒന്നും പറയാന്‍ പറ്റാത്ത അവസ്ഥയിലായ സഖ്യകക്ഷി അണ്ണാ ഡി.എം.കെയുടെ നേതാക്കളും ഇപ്പോള്‍ പ്രസ്താവനകളുമായി രംഗത്ത് വന്നിട്ടുണ്ട്. എം.ജി.ആറിന്റെ ചിത്രം വെട്രിവേല്‍ യാത്രയുടെ പ്രചാരണ വീഡിയോയില്‍ ഉപയോഗിച്ചതാണ് അണ്ണാ ഡി.എം.കെയെ ചൊടിപ്പിച്ചത്.
''പൊന്മനച്ചെമ്മല്''(തങ്കംപോലെ മനസ്സുള്ള മനുഷ്യന് എന്ന അര്‍ത്ഥത്തില്‍) എന്ന വിളിപ്പേരുമുണ്ട് എം.ജി.ആറിന്. ആ എം.ജി.ആറിനെപ്പോലെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും എന്നാണ് എം.ജി.ആറിന്റെയും മോദിയുടേയും ചിത്രങ്ങള്‍ ഉപയോഗിച്ച് പ്രചാരണ വീഡിയോയില്‍ ബി.ജെ.പി പറയുന്നത്.
എം.ജി.ആറിനെ ആര്‍ക്കും സ്വന്തമാക്കാനാകില്ല, അദ്ദേഹം ഞങ്ങളുടെ സ്ഥാപക നേതാവാണ് എന്ന് അണ്ണാ ഡി.എം.കെ. ഉന്നതാധികാര സമിതി അംഗവും മന്ത്രിയുമായ ഡി. ജയകുമാര്‍ ബി.ജെ.പി. നടപടിയോട് പ്രതികരിച്ചു. പാര്‍ട്ടിയിലെ മറ്റ് നേതാക്കളും ബി.ജെ.പിയെവിമര്ശിച്ചു. എന്നാല്‍ ദേശീയ കാഴ്ചപ്പാടുള്ളയാളാണ് എം.ജി.ആര്. എന്ന് പറഞ്ഞ ബി.ജെ.പി. സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രൊഫ. രാമ ശ്രീനിവാസന് എ.ംജി.ആറിനെ ഇനിയും ആഘോഷിക്കുമെന്നും ബഹുമാനിക്കുമെന്നും പറഞ്ഞു.
സര്‍ദാര്‍ പട്ടേലിനെ ബി.ജെ.പി. ഏറ്റെടുത്ത് ആഘോഷിക്കുന്നതിന്റെ തമിഴ് പതിപ്പാകുമോ എം.ജി.ആറിനോടുള്ള ബി.ജെ.പിയുടെ സ്നേഹം എന്ന് അണ്ണാ ഡി.എം.കെയുടെ നേതാക്കള്‍ ഭയക്കുന്നു. കാരണം എം.ജി.ആര്. എന്ന താരമാണ് ആ പാര്‍ട്ടിയുടെ പ്രധാന അടിത്തറ. ആ അടിത്തറ ബി.ജെ.പി. മാന്തിയാല്‍ ഇപ്പോഴത്തേതിലും ഗുരുതരമാകും അണ്ണാ ഡി.എം.കെയിലെ പ്രതിസന്ധി.
മുരുകനിലൂടെ ബി.ജെ.പി. വെട്ടുന്ന വഴി
2021 ഏപ്രില്‍, മെയ് മാസങ്ങളിലായി തമിഴ്നാട് പോളിങ്ങ് ബൂത്തിലേക്ക് പോകും. നിയമസഭയില്‍ ഒരു സീറ്റു പോലുമില്ലാത്ത ബി.ജെ.പി. പക്ഷേ ഇത്തവണ വലിയ പ്രതീക്ഷയിലാണ്. അണ്ണാ ഡി.എം.കെയുമായുള്ള സഖ്യത്തിലൂടെ പത്ത് സീറ്റിലെങ്കിലും വിജയിക്കാം എന്ന് കണക്ക് കൂട്ടുന്നു പാര്‍ട്ടി. അറുപത് സീറ്റില്‍ മത്സരിക്കുമെന്നാണ് പാര്‍ട്ടി നേതാക്കള്‍ പൊതുവേദിയില്‍ പ്രഖ്യാപിച്ചത്. ഈ തിരഞ്ഞെടുപ്പിന് ശേഷം തമിഴ്നാട്ടില്‍ ബി.ജെ.പി. പ്രബല ശക്തിയാകുമെന്നും പ്രഖ്യാപിച്ചു.
അറുപത് സീറ്റൊന്നും അണ്ണാ ഡി.എം.കെ. ഈ ഘട്ടത്തില്‍ ബി.ജെ.പിക്ക് വിട്ടു കൊടുത്താന്‍ സാധ്യതയില്ല. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പില്‍ ആകെ തകര്‍ന്നടിഞ്ഞ പാര്‍ട്ടിക്ക് തിരിച്ചു വരണം. ബി.ജെ.പിക്ക് 60 സീറ്റ് കൊടുത്താല്‍ അഥവാ മുന്നണിയ്ക്ക് ഭൂരിപക്ഷം ലഭിച്ചാലും ഒറ്റയ്ക്ക് ഭരിക്കാന്‍ പറ്റില്ല എന്ന് അവര്‍ ഭയക്കുന്നു. തിരഞ്ഞെടുപ്പില്‍ സഖ്യമൊക്കെയായി മത്സരിക്കുമെങ്കിലും മന്ത്രിസഭയില്‍ സഖ്യകക്ഷികളെ പരിഗണിക്കാതിരിക്കുന്നതാണ് തമിഴ്നാട്ടില്‍ രണ്ട് ദ്രാവിഡപ്പാര്ട്ടികളും തുടര്‍ന്ന് പോരുന്ന പതിവ്.
ഈ പതിവ് മാറ്റുമെന്നും തങ്ങള്‍ മന്ത്രിസഭയില്‍ ഉണ്ടാകുമെന്നും ബി.ജെ.പി. നേതാവ് പൊന്‍ രാധാകൃഷ്ണന് പരസ്യമായി പ്രഖ്യാപിച്ചതും അണ്ണാ ഡി.എം.കെയ്ക്ക് ചങ്കിടിപ്പ് കൂട്ടുന്നുണ്ട്. പക്ഷേ, ഇതെല്ലാം ഭരണം കിട്ടിക്കഴിഞ്ഞുള്ള കാര്യമാണ്. ആദ്യം സീറ്റ് വിഭജനം നടക്കണം, പിന്നീട് മത്സരിച്ച് ജയിക്കണം. അതിനുള്ള മണ്ണൊരുക്കുകയാണ് ബി.ജെ.പി. തമിഴകത്ത്.
കഴിഞ്ഞ മൂന്ന് തിരഞ്ഞെടുപ്പുകളില്‍ തമിഴ്നാട്ടില്‍ ബി.ജെ.പിക്ക് ലഭിച്ച വോട്ട് ശതമാനം പരിശോധിക്കാം. 2014-ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ആറ് പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കി മത്സരിച്ച് 5.56 ശതമാനം വോട്ട്. 2016-ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ 234 മണ്ഡലങ്ങളിലും ഒറ്റയ്ക്ക് മത്സരിച്ചപ്പോള്‍ വോട്ട് ശതമാനം 2.86 ആയി കുറഞ്ഞു. 2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ അണ്ണാ ഡി.എം.കെ. സഖ്യത്തില്‍ മത്സരിച്ച് 3.66 ശതമാനം വോട്ട്.
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഇന്ത്യയില്‍ത്തന്നെ ബി.ജെ.പിക്ക് അഞ്ച് ശതമാനത്തില്‍ താഴെ ലഭിച്ച ഏക സംസ്ഥാനം തമിഴ്നാട് ആണ്. മഹാഭൂരിപക്ഷവും ഹിന്ദുമത വിശ്വാസികളായ തമിഴ്നാട്ടില്‍ മുരുകനില്‍ വിശ്വസിക്കുന്നവരുടെ അനുകൂല മനസ്ഥിതിയുണ്ടായാല്, അത് വോട്ടാക്കി മാറ്റിയാല്‍ മുന്നേറ്റമുണ്ടാക്കാനാകും എന്ന് ബി.ജെ.പി. കരുതുന്നു.
ലോക്സഭ തിരഞ്ഞെടുപ്പിലെ വോട്ട് ശതമാനവും പറഞ്ഞ് അണ്ണാ ഡി.എം.കെയോട് സീറ്റിന് വിലപേശാന്‍ കഴിയില്ല. അതിന് ചില സമ്മര്‍ദ്ദതന്ത്രങ്ങള്‍ കൂടി വേണം. ഇപ്പോള്‍ നിരന്തരമായി ഉപയോഗിച്ചുകൊണ്ടിരിക്കുന്ന സമ്മര്‍ദ്ദതന്ത്രങ്ങള്‍ക്ക് പുറമേ, മുരുകനും വേലും ഇവിടെക്കൂടി ആയുധമാക്കാനാണ് ബി.ജെ.പിയുടെ ശ്രമമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.
മനുസ്മൃതി
ഇതിനിടയില്‍ മനുസ്മൃതിയുമായി ബന്ധപ്പെട്ട വിവാദവും ബി.ജെ.പി. ഉയര്‍ത്തിക്കൊണ്ടു വന്നിട്ടുണ്ട്. വി.സി.കെ. നേതാവ് തിരുമാവളവന് എം.പി. ഒരു വെബിനാറില്‍ മനുസ്മൃതിയിലെ ഒരു ഭാഗം ഉദ്ധരിച്ച് സംസാരിച്ചിരുന്നു. വെബിനാര്‍ കഴിഞ്ഞ് ആഴ്ചകള്‍ക്ക് ശേഷം ഈ പരാമര്‍ശത്തിനെതിരെ ബി.ജെ.പി. രംഗത്ത് വന്നു. തരുമാവളവന് ഹിന്ദു സ്ത്രീകളെ അപമാനിച്ചുവെന്നാണ് ബി.ജെ.പിക്കായി ഖുഷ്ബു സുന്ദര്‍ ആരോപിച്ചത്. മറ്റ് ബി.ജെ.പി. നേതാക്കളും ഈ ആരോപണം ഏറ്റെടുത്തു.
തിരുമാവളവന് മാപ്പ് പറയണം എന്ന് ആവശ്യം ഉന്നയിച്ച് ബി.ജെ.പി. സമരവും നടത്തി. എന്നാല്‍ മനുസ്മൃതിയില്‍ എഴുതിവെച്ച കാര്യമാണ് താന്‍ പറഞ്ഞത്, മനുസ്മൃതി നിരോധിക്കുകയാണ് വേണ്ടത് എന്ന ന്യായവാദമുയര്‍ത്തി സംസ്ഥാനത്താകെ തിരുമാവളവന്റെ നേതൃത്വത്തില്‍ വി.സി.കെ. പ്രവര്‍ത്തകര്‍ പ്രതിഷേധം നടത്തി. തമിഴ്നാട്ടിലെ ഏറ്റവും പ്രധാനപ്പെട്ട ദളിത് പാര്‍ട്ടിയാണ് തിരുമാവളവന്റെ വി.സി.കെ.
തമിഴ്നാട്ടില്‍ ഈ കാലം വരെ പെരിയാറിന്റെ ആശയം അത്രയധികം ചോദ്യം ചെയ്യപ്പെട്ടിരുന്നില്ല. കക്ഷി രാഷ്ട്രീയം നിങ്ങളുടെ ആശയത്തെ ഇല്ലാതാക്കും എന്ന് അണ്ണാ ദുരൈയ്ക്ക് പെരിയാര്‍ മുന്നറിയിപ്പ് നല്‍കിയെങ്കിലും അണ്ണാ, ദ്രാവിഡ മുന്നേറ്റ കഴകം രൂപീകരിച്ചു. അതില്‍നിന്ന് പിന്നീട് അണ്ണാ ഡി.എം.കെയുണ്ടായി. ഡി.എം.കെയും അണ്ണാ ഡി.എം.കെയും മാറിമാറി ബി.ജെ.പിയുമായി സഖ്യമുണ്ടാക്കി. കേന്ദ്രത്തിലും സംസ്ഥാനത്തും സഖ്യപരീക്ഷണം നടത്തി. പക്ഷേ ആ കാലത്തൊക്കെയും ബി.ജെ.പി. ഏതെങ്കിലും ദ്രാവിഡപ്പാര്ട്ടിക്ക് മുകളില്‍ സമ്മര്ദ്ദശക്തിയായിരുന്നില്ല.
അഴിമതി ആരോപണങ്ങള്‍ നിരവധി നേരിട്ട അണ്ണാ ഡി.എം.കെ. നേതൃത്വം ബി.ജെ.പിയുമായി സഖ്യം തുടരുകയാണ് തമിഴ്നാട്ടില്‍. ബി.ജെ.പി. വളര്‍ത്തിയെടുക്കാന്‍ ശ്രമിക്കുന്ന പുതിയ രാഷ്ട്രീയ സാഹചര്യം ആദ്യം അണ്ണാ ഡി.എം.കെയിലും പിന്നീട് തമിഴ്നാട് രാഷ്ട്രീയത്തിലും എന്തെങ്കിലും മാറ്റമുണ്ടാക്കുമോ? മാറ്റമുണ്ടാകുമെങ്കില്‍ ഏത് വിധത്തിലുള്ളതാവും, ആര്‍ക്ക് നേട്ടം, ആരെല്ലാം കളമൊഴിയേണ്ടി വരും തുടങ്ങിയ ചോദ്യങ്ങള്‍ക്കുള്ള ഉത്തരത്തിന്റെ തുടക്കമായിരിക്കും ഇത്തവണത്തെ തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പ്.
Content Highlights: BJP's Vetrivel Yatra begin soon in Tamilnadu
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..