പുതിയ പാർലമെന്റ് മന്ദിരം | Photo : ANI
ന്യൂഡല്‍ഹി: പുതിയ പാര്‍ലമെന്റ് മന്ദിരത്തെ ശവപ്പെട്ടിയോടുപമിച്ച് ട്വീറ്റ് ചെയ്ത രാഷ്ട്രീയ ജനതാദളി (ആര്‍ജെഡി)നെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുക്കണമെന്ന് ബിജെപി.
"ഇതിനേക്കാള്‍ ദൗര്‍ഭാഗ്യകരമായ സംഗതി എന്താണുള്ളത്? അവര്‍ക്ക് യാതൊരുവിധ ചിന്താശേഷിയുമില്ല. പൊതുജനത്തിന്റെ പണം കൊണ്ടാണ് പാര്‍ലമെന്റ് മന്ദിരം നിര്‍മിച്ചത്. ഉദ്ഘാടനച്ചടങ്ങ് ബഹിഷ്‌കരിച്ച എല്ലാ പാര്‍ട്ടി പ്രതിനിധികളും പാര്‍ലമെന്റ് നടപടികള്‍ക്കായി ഇവിടെത്തന്നെയല്ല എത്തേണ്ടത്. പാര്‍ലമെന്റിനെ സ്ഥിരമായി ബഹിഷ്‌കരിക്കാനാണോ ആര്‍ജെഡിയുടെ തീരുമാനം? അവരുടെ എംപിമാര്‍ ലോക്സഭയില്‍ നിന്നും രാജ്യസഭയില്‍ നിന്നും രാജി വെക്കാന്‍ പോകുകയാണോ?", ബിജെപിയുടെ രാജ്യസഭാംഗവും ബിഹാര്‍ മുന്‍ ഉപമുഖ്യമന്ത്രിയുമായ സുശീല്‍ കുമാര്‍ മോദി രൂക്ഷമായി പ്രതികരിച്ചു.
"അവര്‍ ശവപേടകത്തിന്റെ ചിത്രമാണ് ഉപയോഗിച്ചത്. ഇതില്‍പ്പരം അവഹേളനം എന്താണുള്ളത്? ആ രാഷ്ട്രീയപാര്‍ട്ടിയുടെ തരംതാണ മനോവികാരമാണ് ഇതിലൂടെ സ്പഷ്ടമാകുന്നത്. പരിപാവനമായ ഒരു ദിനമാണിത്, പുതിയ പാര്‍ലമെന്റ് രാജ്യത്തിന് സമര്‍പ്പിക്കുന്ന അഭിമാനകരമായ ദിനം. എന്നാല്‍ ഒരു ശവപ്പെട്ടിയുടെ ചിത്രമാണ് അവര്‍ ട്വീറ്റ് ചെയ്തത്. അവര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തണം", സുശീല്‍ കുമാര്‍ മോദി കൂട്ടിച്ചേര്‍ത്തു.
2024 ല്‍ അതേ ശവപ്പെട്ടിയില്‍ ആര്‍ജെഡിയെ ജനങ്ങള്‍ കുഴിച്ചുമൂടുമെന്നും ജനാധിപത്യത്തിന്റെ പുതിയ ശ്രീകോവിലില്‍ പ്രവേശിക്കാന്‍ അവസരം നല്‍കില്ലെന്നും ബിജെപി വക്താവ് ഗൗരവ് ഭാട്ടിയ പ്രതികരിച്ചു. പാര്‍ലമെന്റ് മന്ദിരം രാജ്യത്തിനുള്ളതാണെന്നും ശവപേടകം ആര്‍ജെഡിക്കുള്ളതാണെന്നും ഇതിനോടകം തീരുമാനിക്കപ്പെട്ടെന്നും ഭാട്ടിയ കൂട്ടിച്ചേര്‍ത്തു.
രാജ്യത്തെ ജനാധിപത്യം കുഴിച്ചുമൂടപ്പെട്ടിരിക്കുകയാണെന്ന് പ്രതീകാത്മകമായി ശവപ്പെട്ടിയുടെ ചിത്രം ട്വീറ്റ് ചെയ്ത് പറയാന്‍ ശ്രമിക്കുകയായിരുന്നുവെന്നാണ് ആര്‍ജെഡിയുടെ ശക്തി സിങ് യാദവ് നല്‍കിയ വിശദീകരണം. പാര്‍ലമെന്റ് എന്നത് ജനാധിപത്യത്തിന്റെ ശ്രീകോവിലാണ്, എന്നാല്‍ ബിജെപി അതിനെ മറ്റൊരു ദിശയിലേക്ക് കൊണ്ടുപോകാനാണ് ശ്രമിക്കുന്നതെന്നും യാദവ് പറഞ്ഞു. ഭരണഘടനയുടേയും പാരമ്പര്യത്തിന്റേയും ലംഘനമാണിതെന്നും ജനങ്ങള്‍ ഒരിക്കലും അത് സ്വീകരിക്കില്ലെന്നും യാദവ് കൂട്ടിച്ചേര്‍ത്തു.
Content Highlights: BJP's Reply, RJD's Coffin Comparison, New Parliament


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..